ഈശ്വരനെ മനസ്സില്‍ സങ്കല്പിച്ച് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്കരിക്കുന്നതായി ഭാവന ചെയ്യുന്നതാണ് മാനസികനമസ്കാരം.
ഇതും ഉത്തമമദ്ധ്യമാധമഭേദേന മൂന്നു തരത്തിലുണ്ട്. ഭക്തന് പരമപ്രേമത്താല്‍ പ്രണയാസ്പദമായ ഈശ്വരനെ മനസ്സുകൊണ്ട് നമസ്കരിക്കുന്നത് ഉത്തമവും കാമ്യലാഭത്തിനുവേണ്ടി മനസ്സുകൊണ്ട് നമസ്കരിക്കുന്നതു മദ്ധ്യമവും ശത്രുനാശാദികള്ക്കും മറ്റുംവേണ്ടി മനസ്സുകൊണ്ട് നമസ്കരിക്കുന്നത് അധമവുമാകുന്നു. ഇങ്ങനെയുള്ള നമസ്കാരങ്ങളെക്കുറിച്ച് കാളികാപുരാണത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
കായികം, വാചികം, മാനസികം ഇങ്ങനെ മൂന്നുവിധത്തിലുള്ള നമസ്കാരങ്ങളില്‍വെച്ച് കായികനമസ്കാരത്തിനാണ് പ്രാമാണ്യം കല്പിച്ചിരിക്കുന്നത്.
”ത്രിവിധേ ച നമസ്കാരേ കായികശ്ചോത്തമഃ സ്മൃതം
കായികകൈസ്തുനമസ്കാരൈദ്ദേവാസ്തുഷ്യന്തി നിത്യശഃ
എന്നുള്ള കാളികാപുരാണവാക്യങ്ങള് ആ വിഷയത്തെയാണ് പ്രതിപാദിക്കുന്നത്. അനാത്മാക്കളായ ദേഹാദിജഡവസ്തുക്കളിലുള്ള ആത്മാഭിമാനമാണ് ജീവന്റെ ബന്ധത്തിനും ദുഃഖത്തിനുമുള്ള മൂലകാരണം. ആ ദുരഭിമാനം താനാഢ്യനാണെന്നും തന്നേക്കാള്‍ വലിപ്പമുള്ള ഒരു വ്യക്തിയും ലോകത്തിലില്ലെന്നുള്ള വിചാരം മനുഷ്യമനസ്സില്‍ വളര്‍ത്തിക്കൊണ്ടിരിക്കും. അതിനെയെല്ലാം ഇല്ലാതാക്കി മനഃശുദ്ധിയും നിരഹംകൃതിയും ഈശ്വരപ്രേമവും വര്‍ദ്ധിപ്പിക്കുന്നതാണ് വന്ദനഭക്തി. പണ്ഡിതനും പാമരന്നും ബാലന്നും വൃദ്ധന്നും സ്ത്രീക്കും പുരുഷനും നിഷ്പ്രയാസം നിര്‍വഹിക്കാവുന്ന ഒരു ഭക്തിസാധനയാണ് വന്ദനം. സ്കന്ദപുരാണത്തില്‍
”വിഷ്ണോര്ദ്ദണ്ഡപ്രണാമാര്ത്ഥം ഭക്തേന പതതാ ഭുവി
പാതിതം പാതകം കൃത്സ്നം നോത്തിഷ്ഠതി പുനഃസഹ”
(സര്‍വ്വവ്യാപിയായ നാരായണനെ ദണ്ഡനമസ്കാരം ചെയ്യുന്നതിനുവേണ്ടി ഭൂമിയില്‍ വീഴുന്ന ഭക്തന് തന്റെ സര്വ്വപാപങ്ങളെയുംകൂടി വീഴ്ത്തിക്കളയുന്നു. ആ ഭക്തന് എഴുന്നേറ്റാലും പാതകങ്ങള്‍ അയാളോടുകൂടി എഴുന്നേല്ക്കുന്നില്ല) എന്നും, നാരദീയ പുരാണത്തില്‍
”ഏകോ ഹി കൃഷ്ണസ്യ കൃതഃ പ്രണാമോ
ദശാശ്വമേധാവഭൃഥൈര്ന്ന തുല്യഃ
ദശാശ്വമേധീ പുനരേതി ജന്മ
ശ്രീകൃഷ്ണപ്രണാമീന പുനര്ഭവാനയ്”
(ശ്രീകൃഷ്ണഭഗവാനുവേണ്ടി ചെയ്യുന്ന ഒരു നമസ്കാരമാകട്ടെ പത്ത് അശ്വമേധയാഗം ചെയ്തിനുശേഷം നടത്തുന്ന അവഭൃഥസ്നാനത്തെക്കാളും മേന്മയുള്ളതാണ്. എന്തെന്നാല്‍ പത്ത് അശ്വമേധയാഗം കഴിക്കുന്നയാള്‍ യാഗഫലമായ സ്വര്ഗസുഖമനുഭവിച്ചശേഷം ആ ഫലം നശിക്കുമ്പോള്‍ വീണ്ടും ഭൂമിയിലേയ്ക്കു വരുന്നു. എന്നാല്‍ ശ്രീകൃഷ്ണനെ നമസ്കരിക്കുന്നവന് പുനര്ജ്ജന്മരഹിതമായ മുക്തിയടയുകയാല് വീണ്ടും ഭൂലോകത്തിലേയ്ക്കു വരുന്നില്ല) എന്നും പ്രതിപാദിച്ചിരിക്കുന്നത് സര്വ്വയജ്ഞങ്ങളെക്കാളും മാഹാത്മ്യം ഇൗശ്വരനമസ്കാരത്തിനുണ്ടെന്നുള്ളത് കാണിക്കാനാണല്ലോ.
യമധര്‍മ്മരാജാവു ഭൃത്യനോടാജ്ഞാപിക്കുന്നതു വിഷ്ണുപുരാണത്തില്‍ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്.
”ഹരിമമരഗണാര്ച്ചിതാം ഘ്രിപദ്മം
പ്രണമതി യഃ പരമാര്ത്ഥതോ ഹി മര്‍ത്ത്യഃ
തമപഗതസമസ്തപാപബന്ധം
വ്രജ പരിഹൃത്യ യഥാഗ്നിമാജ്യസിക്തം”
(അല്ലയോ ഭൃത്യ, സര്‍വ്വദേവന്മാരാലും അര്‍ച്ചിക്കപ്പെടുന്ന പാദപദ്മത്തോടുകൂടിയ ശ്രീനാരായണനെ ഏതു മനുഷ്യനാണോ കാപട്യമില്ലാതെ ഭക്തിപൂര്‍വ്വം പ്രണമിക്കുന്നത്, സകലപാപങ്ങളും നശിച്ച് പരിശുദ്ധനായിത്തീര്ന്ന ആ ഭക്തനെ, നെയ്യൊഴിച്ചതുകൊണ്ട് കത്തിക്കാളുന്ന അഗ്നിയെ എന്നതുപോലെ ഉപേക്ഷിച്ചു പോകേണ്ടതാകുന്നു) ഈ ശ്ലോകത്തില്കൂടി യമധര്മ്മന് ഈശ്വര നമസ്കാരത്തിന്റെ മാഹാത്മ്യത്തെയാണല്ലോ വിളംബരം ചെയ്യുന്നത്.
നമസ്കാരം കായികവും മാനസികവും ആദ്ധ്യാത്മികവുമായ ആരോഗ്യത്തെയും പരിശുദ്ധിയേയുംകൂടി നല്‍കുന്നതാണ്. സാഷ്ടാംഗനമസ്കാരം ഒരു നല്ല വ്യായാമംകൂടെയാകുന്നു.
പഴയകാലത്തു നമ്മുടെ നാട്ടിലുണ്ടായിരുന്ന നമ്പൂതിരിമാര്‍ കായികാദ്ധ്വാനമൊന്നുമില്ലാതെ സ്വസ്ഥന്മാരായി കഴിഞ്ഞിരുന്നുവെങ്കിലും അവര്‍ ആരോഗ്യവാന്മാരും ദീര്ഘായുഷ്മാന്മാരുംകൂടി ആയിരുന്നത് സാഷ്ടാംഗനമസ്കാരംകൊണ്ടു മാത്രമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ഇന്നു സൂര്യനമസ്കാരം ഒരു വ്യായാമകലയായി ഗവണ്മെന്റുപോലും അംഗികരിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
പക്ഷേ ആ നമസ്കാരത്തിന്റെ ജീവശക്തിയായ ഈശ്വരചിന്ത ഇന്നു നമസ്കാരത്തില്‍ നിന്നു മാറ്റപ്പെട്ടിരിക്കയാകുന്നു. വെറും കായികാരോഗ്യത്തിനാണ് പ്രാമാണ്യം നല്കി ക്കാണുന്നത്. അത്രമാത്രം പോരാ കായിക ശക്തിയോടൊപ്പം മാനസികവും ആദ്ധ്യാത്മികവുമായ ശക്തികൂടി വര്‍ദ്ധിപ്പിക്കേണ്ടതാണ്.
അതിനാല്‍ മുടങ്ങാതെ ക്ഷേത്രങ്ങളില്ച്ചെന്ന് പ്രദക്ഷിണം വയ്ക്കുകയും നമസ്കരിക്കുകയും ചെയ്താല്‍ ശരീരശക്തിയും മനശ്ശക്തിയും ആത്മശക്തിയും വര്‍ദ്ധിച്ച് അന്തഃകരണം പ്രേമാര്‍ദ്രമായി പരിണമിച്ച് പരാശക്തിയിലെത്തിച്ചേരാന് നമുക്ക് സാധിക്കുന്നതാണ്. അതിനുവേണ്ടി നാം പരിശ്രമിച്ചാല്‍ ജന്മസാഫല്യം നേടാന്‍ പ്രയാസമില്ല.
അഹോഭാഗ്യ മഹോഭാഗ്യം
അഹോ ഭാഗ്യം നൃണാമിദം
യേഷാം ഹരിപദാബ്ജാഗ്രേ
ശിരോ ന്യസ്തം യഥാതഥാ
തസ്യ വൈ നാരസിംഹസ്യ
വിഷ്ണോരമിതതേജസഃ
പ്രണാമം യേ പ്രകുര്വ്വന്തി
തേഷാമപി നമോ നമഃ(വരാഹ പുരാണം)
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: