”ഒരു കൊച്ചുകുട്ടിയുടെ, അഥവാ ഒരു തുടക്കക്കാരന്റെ ഹൃദയനിഷ്കളങ്കതയും അതോടൊപ്പം ശ്രദ്ധയും ക്ഷമയും ആര്‍ജ്ജവവും ഉത്സാഹവും ആദരവും വിനയവും ഉണ്ടായാല്‍ മാത്രമേ വിദ്യ നമ്മെ പൂര്ണതയിലെത്തിക്കുകയുള്ളൂ” എന്നു അമ്മ മൊഴിയുന്നു.
അസ്തിത്വബോധമുണര്ത്താന് പര്യാപ്തമാകാത്തിടത്തോളം ആര്ജ്ജിതവിദ്യകള്ക്കു മഹത്ത്വം അവകാശപ്പെടാനാവില്ല. അസ്തിത്വവിദ്യ എന്നുവച്ചാല്‍, അവനവനെ അറിയുന്ന വിദ്യ എന്നര്‍ത്ഥം. അഥവാ സ്വത്വബോധമുണര്ത്താന് പര്യാപ്തമായ വിദ്യ എന്നര്‍ത്ഥം. സ്വത്വബോധത്തെ ഉണര്‍ത്താന്‍ ഉപകരിക്കണമെങ്കില്‍ ആ വിദ്യ സംസ്കാരത്തിലും ആദ്ധ്യാത്മികതയിലും അധിഷ്ഠിതമായിരിക്കേണ്ടതുണ്ട്.
അമ്മ വീണ്ടും പറയുന്നു; ”ആര്‍ജ്ജിക്കുന്ന വിദ്യയിലൂടെ ഭാവിജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വാക്കുകള്‍ സ്വര്‍ണംപോലെ മൂല്യമുള്ളതായിത്തീരണം എന്ന സന്ദേശമാണു കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണംകൊണ്ട് അക്ഷരം കുറിക്കുന്നതിലൂടെ നാം ഉള്‍ക്കൊള്ളേണ്ടുന്ന തത്ത്വം”
സ്വര്‍ണംപോലെ മൂല്യമുള്ള വാക്ക് എന്നുപറഞ്ഞാല്‍ സത്യ വചസ്സ് എന്നര്‍ത്ഥം. ഈ ഉന്നതമായ ഗുണങ്ങള്‍ സ്വായത്തമാകാന്‍ നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ടോ?
ഭാരതത്തിന്റെ സന്ദേശം ഏകാത്മതയുടേതാണ്. ഏകാത്മദര്ശനത്തിലൂടെ, സംസ്കാരത്തിലൂടെ മാത്രമേ നാം വിശ്വമാനവികതയെ പുല്കുന്നവരാവുകയുള്ളൂ. എന്നാല്‍, ഇന്നത്തെ വിദ്യാഭ്യാസം അതിനുതകുന്നതാണോ?
”ധര്‍മ്മോഹി തേഷാം
അധികോ വിശേഷോ
ധര്മേനഹീനാഃ
പശുഭിഃ സമാനാഃ”
മനുഷ്യനിലുള്ള ധര്‍മ്മബുദ്ധി എന്ന സവിശേഷഗുണം ഉള്ളതിനാലാണ് അവനെ ഇതരസൃഷ്ടിവര്ഗ്ഗങ്ങളില്നിന്നും വ്യത്യസ്തനാക്കുന്നത്. ആ സവിശേഷഗുണത്തെ അവന് വേണ്ടവിധം ഉപയോഗിക്കാതെപ്പോയാല്, ”ആഹാരനിദ്രാഭയമൈഥുനം ച സാമാന്യ ഏതത് പശുഭിര്‍ നരാണാം” എന്ന വിധമായിരിക്കും. അവന് മനുഷ്യന് എന്ന സംജ്ഞയ്ക്ക് അര്ഹനാവില്ല. അവന്, ”മനുഷ്യരൂപേണ മൃഗാശ് ചരന്തിഃ”അവന് രൂപംകൊണ്ടു മാത്രമേ മനുഷ്യനാകൂന്നുള്ളൂ; സ്വഭാവം മൃഗത്തിന്റെതും. അഥവാ അവന് മൃഗസമാനായിരിക്കുമെന്നര്ത്ഥം.
മനുഷ്യത്വം എന്നുപറയുന്നത്, അവനില്‍ സവിശേഷമായിട്ടുള്ള ധര്‍മ്മബുദ്ധിയെ വേണ്ടവിധം ജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. മൃഗങ്ങള്‍ വേറിട്ടു വിദ്യാഭ്യാസം ചെയ്യുന്നില്ല. എന്നിട്ടും അവയുടെ ഭൗതികമായ ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെടുന്നുണ്ട്. മനുഷ്യന് സവിശേഷരീതിയില്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. എന്നിട്ടും അവന് ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുകയാണെങ്കില്‍ അവന്റെ വിദ്യാഭ്യാസംകൊണ്ടു മൃഗത്തില്‍നിന്നും വിശേഷിച്ചു നേട്ടമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: