നൗകാമ്പ്: മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ബാഴ്സലോണയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ജുവന്റസും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിറ്റിക്കെതിരായ കളിയില്‍ മുപ്പത്തിയൊന്നാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് റാക്കിറ്റിക്കാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പാദത്തില്‍ ബാഴ്സ 2-1ന് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-1ന്റെ ആധികാരിക വിജയവുമായാണ് ബാഴ്സ അവസാന എട്ടില്‍ ഇടംപിടിച്ചത്. ഇതിനിടെ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.
ബാഴ്സയുടെ സ്റ്റേഡിയമായ നൗകാമ്പില്‍ നടന്ന കളിയില്‍ ആതിഥേയര്‍ക്കായിരുന്നു ആധിപത്യം. 58 ശതമാനവും പന്ത് കൈവശംവെച്ച ബാഴ്സ താരങ്ങള്‍ കളിയിലുടനീളം പായിച്ച 23 ഷോട്ടുകളില്‍ 11 എണ്ണവും ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും സിറ്റിയുടെ ഗോളി ജോ ഹാര്‍ട്ടിന്റെ ഉജ്ജ്വല പ്രകടനത്തിന് മുന്നില്‍ അവയെല്ലാം പാഴായി. സുവാരസ്, നെയ്മര്‍, മെസ്സി തുടങ്ങിയ ലോകോത്തര താരങ്ങള്‍ മുഴുവന്‍ അണിനിരന്നിട്ടും സ്വന്തം തട്ടകത്തില്‍ നേരിയ വിജയം മാത്രമാണ് ബാഴ്സക്ക് നേടാന്‍ കഴിഞ്ഞത്. ആറാം മിനിറ്റില്‍ നെയ്മറുടെ ഷോട്ട് ഇടത്തേപോസ്റ്റില്ത്തട്ടി തെറിച്ചു.
അഞ്ച് മിനിറ്റിനുശേഷം മെസ്സിയുടെ ഏറെക്കുറെ അസാധ്യമായ ആംഗിളില്‍ നിന്നുള്ള ശ്രമം ജോ ഹാര്‍ട്ട് രക്ഷപ്പെടുത്തി. 16-ാം മിനിറ്റില്‍ മെസ്സി വീണ്ടും അവസരം പാഴാക്കി. രണ്ട് മിനിറ്റിനുശേഷം സിറ്റിയുടെ അലക്സാണ്ടര്‍ കൊളറോവിന്റെ ശ്രമം ബാഴ്സ ഗോളി രക്ഷപ്പെടുത്തി. 28-ാം മിനിറ്റില്‍ മെസ്സി വീണ്ടും അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ സുവാരസിന്റെ ഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മത്സരത്തിലെ ഏക ഗോളും പിറന്നു. ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് റാക്കിറ്റിക് പായിച്ച വലംകാലന്‍ ഷോട്ടാണ് സിറ്റി ഗോളി ജോ ഹാര്‍ട്ടിനെ നിഷ്പ്രഭനാക്കി വലയില്‍ കയറിയത്. കൡയിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച ജോ ഹാര്‍ട്ടിന് പിഴച്ച ഏക അവസരമായിരുന്നു ഇത്.
രണ്ടാം പകുതിയിലും ബാഴ്സലോണ നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിയാതിരുന്നതോടെ കളി 1-0ന് അവസാനിക്കുകയും ചെയ്തു. മെസ്സിയും ജോര്‍ഡി ആല്‍ബയും നെയ്മറുമാണ് ബാഴ്സനിരയില് അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ മുന്നിട്ടുനിന്നത്. 77-ാം മിനിറ്റിലാണ് സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാലറ്റി സെര്‍ജിയോ അഗ്യൂറോ നശിപ്പിച്ചത്. അഗ്യൂറോയുടെ ഷോട്ട് ബാഴ്സ ഗോളി തട്ടിയിടുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ 3-0നായിരുന്നു സീരി എ ചാമ്പ്യന്മാരായ ജുവന്റസിന്റെ വിജയം. വിജയികള്‍ക്കായി കാര്‍ലോസ് ടെവസ് രണ്ട് ഗോളുകള്‍ നേടി. മൂന്ന്, 79 മിനിറ്റുകളിലായിരുന്നു അര്‍ജന്റീനന്‍ താരത്തിന്റെ ഗോളുകള്‍. 70-ാം മിനിറ്റില്‍ മൊറാട്ടയാണ് ജുവന്റസിന്റെ മറ്റൊരു ഗോള്‍ നേടിയത്. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജുവന്റസ് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 5-1ന്റെ വിജയമാണ് ജുവന്റസ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: