കോഴിക്കോട്: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള രണ്ടു പേരടക്കം 18 പേരെ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു.
കോട്ടയം സിഎംഎസ് കോളജ് ചരിത്ര വിഭാഗം മുന്‍ മേധാവിയും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സി.ഐ. ഐസക്, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്ന പ്രൊഫ. പി.ടി. ഹരിദാസ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. അജ്മീര്‍ എംഡി സര്‍വകലാശാലയുടെ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കുന്ന ഡോ.സി.ഐ. ഐസക് ഭാരതത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ഉത്ഭവവും വികാസവും, ഭാരത ചരിത്ര രചനയിലെ പാശ്ചാത്യ-ഭാരത കേന്ദ്രീകൃത ചരിത്രരചനാ രീതികള്‍, മുസരിസ് അട്ടിമറികളുടെ രീതിശാസ്ത്രങ്ങള്‍, പട്ടണം, സെന്റ് തോമസ് ബിനാലെ പിന്നെ കെസിഎച്ച്ആറും, 1857 ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്.
നിരവധിപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. പ്രഗതി ഗവേഷണ ത്രൈമാസികയുടെ പത്രാധിപസമിതി അംഗവുമാണ്. 2008 ല്‍ ചിക്കാഗോയില്‍ നടന്ന അന്തര്‍ദ്ദേശീയ സെമിനാറിലടക്കം നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രൊഫ. പി.ടി. ഹരിദാസ് ജനസിസ് ഓഫ് ദ ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്, ട്രാവന്‍കൂര്‍ യൂത്ത് ലീഗ് ഒരു വിശകലനം തുടങ്ങി അനവധി ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചു.
കേംബ്രിഡ്ജ് സര്‍വകലാശാല സൗത്ത് ഏഷ്യന്‍ ആര്‍ക്കിയോളജി എമിരറ്റസ് പ്രൊഫസറായ ദിലീപ് കെ. ചക്രവര്‍ത്തി, ഗാന്ധിനഗര്‍ ഐഐടി ഫാക്കല്‍റ്റിയും സരസ്വതി നദീതട ഗവേഷകനുമായ മിഷേല്‍ ഡാനിനോ, ദല്‍ഹി സര്‍വകലാശാലയിലെ ഡോ. മീനാക്ഷി ജയിന്, സി.പി. രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. നന്ദിത കൃഷ്ണ, മണിപ്പൂര്‍ സര്‍വകലാശാല പ്രൊഫ. ഗംഗമേയ് കര്ണേയ്, ജാദവപൂര്‍ സര്‍വകലാശാലയിലെ പ്രൊഫ. പുരബി റോയ്, ദല്‍ഹി സര്‍വകലാശാലയിലെ ഡോ. സരദിന്ദു മുഖര്‍ജി, പ്രൊഫ. സച്ചിദാനന്ദ സഹായ്, ബെര്നാപൂര് സര്‍വകലാശാലയിലെ പ്രൊഫ. നാരായണറാവു, ജമ്മു സര്‍വകലാശാലയിലെ ബുദ്ധിസ്റ്റ് പഠന വകുപ്പ് തലവന്‍ പ്രൊഫ. വൈദ്യനാഥ് ലാബ, പ്രൊഫ. ആര്.എസ്. അഗര്‍വാള്‍, പ്രൊഫ. നിഖിലേഷ് ഗുഹ, ഗൊരഖ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫ. ഈശ്വര്‍ ശരണ്‍ വിശ്വകര്‍മ്മ, വിക്രം സര്‍വകലാശാലയിലെ പ്രൊഫ. റഹ്മാന് അലി, പ്രൊഫ. കെ. രത്നം എന്നിവരാണ് മറ്റ് അംഗങ്ങള്‍.
യുജിസി, നാഷണല്‍ ആര്‍ക്കൈവ്സ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളും അംഗങ്ങളായിരിക്കും. ചരിത്ര ഗവേഷകനായ പ്രൊഫ. വി.എസ്. റാവുവാണ് ഐസിഎച്ച്ആര്‍ ചെയര്മാന്. മൂന്നു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: