തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാകമ്മീഷന്റെ നടപടി വിവാദമാകുന്നു. സദാചാര ഗുണ്ടായിസത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വനിതാ കമ്മീഷന് സര്‍ക്കാരിന് കത്ത് നല്കി. നേരത്തെ സംഭവത്തില്‍ സദാചാര ഗുണ്ടായിസം ആരോപിച്ച് മാതൃഭൂമി പത്രം നടത്തിയ പ്രചരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവനും ആത്മഹത്യ ചെയ്തിരുന്നു. തൃശൂര്‍ റേഞ്ച് ഐജി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സദാചാര ഗുണ്ടായിസം നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മാതൃഭൂമിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മരിച്ച മുരളിയുടെ ഭാര്യ പോലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുമുണ്ട്. പ്രദേശത്ത് വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സദാചാര ഗുണ്ടായിസമെന്ന ആരോപണവുമായി വനിതാ കമ്മീഷന് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. പെണ്‍കുട്ടിയോടൊപ്പം വീട്ടില്‍ കണ്ട യുവാവിനോട് അമ്മാവനായ മുരളി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇത് സദാചാരഗുണ്ടായിസമാണെന്നും ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും മാതൃഭൂമി വാര്‍ത്ത നല്കി. എന്നാല്‍ ഈ നിലപാട് ലോക്കല്‍ പോലീസ് ആദ്യമേ തള്ളിയിരുന്നു. ഇതോടെ കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് മാതൃഭൂമി വീണ്ടും വാര്‍ത്ത നല്‍കുകയും ആഭ്യന്തര മന്ത്രിയെ ഇടപെടുവിപ്പിക്കുകയും ചെയ്തു. മകളെപ്പോലെ സ്നേഹിച്ചിരുന്ന ബന്ധുവായ പെണ്‍കുട്ടി മരിച്ച വിഷമത്തിനിടെ തന്റെ ഇടപെടലിനെ തെറ്റായി വ്യാഖ്യാനിച്ചും സദാചാര ഗുണ്ടയായി ചിത്രീകരിച്ചും വാര്‍ത്ത പ്രചരിച്ചത് മുരളിയെ അസ്വസ്ഥനാക്കി. ഇതേത്തുടര്‍ന്നാണ് മുരളി ജീവനൊടുക്കിയതെന്ന് ഭാര്യ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
വസ്തുത ഇതായിരിക്കെ സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സദാചാര ഗുണ്ടായിസമെന്ന നിലപാട് വനിതാ കമ്മീഷനും കൈക്കൊണ്ടത്. സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനോ സത്യാവസ്ഥ മനസിലാക്കാനോ കൂട്ടാക്കാത്ത കമ്മീഷന് അംഗങ്ങള്‍ പ്രസ്താവനയിറക്കി കുടുംബത്തെ അപമാനിക്കാനാണ് ശ്രമിച്ചത്. ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉന്നത പോലീസുദ്യോഗസ്ഥന് നടത്തിയ അന്വേഷവും കമ്മീഷന് കണ്ടില്ലെന്ന് നടിച്ചു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെന്ന് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള കമ്മീഷന് അംഗം പ്രൊഫ.കെ.എ. തുളസി പ്രതികരിച്ചു. സദാചാര ഗുണ്ടായിസമല്ലെന്ന് പോലീസ് കണ്ടെത്തിയതായി അറിയില്ലെന്നും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു. ബന്ധുക്കളുടെ ഇടപെടലിനെപ്പോലും സദാചാര ഗുണ്ടായിസമെന്ന് ആക്ഷേപിച്ച മാതൃഭൂമിയുടെ നിലപാട് ആവര്‍ത്തിക്കുകയാണ് കമ്മീഷന് ചെയ്തത്. പ്രദേശത്ത് മാതൃഭൂമിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. നാട്ടുകാര്‍ പത്രം കത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. ബിജെപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മാതൃഭൂമിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മാതൃഭൂമി കൂടുതല്‍ ഒറ്റപ്പെടുന്നതിനിടെയാണ് സദാചാരഗുണ്ടായിസമെന്ന നിലപാട് വനിതാകമ്മീഷനും കൈക്കൊള്ളുന്നതെന്നത് സംശയമുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: