കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 17.5 കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ സുബൈര്‍, റമീസ് എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പറഞ്ഞു.
വിപണിയില്‍ നാലരക്കോടി രൂപ വില വരുന്ന സ്വര്‍ണമാണു പിടികൂടിയത്. കരിപ്പൂരിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. ദുബായില്‍നിന്ന് കാര്‍ഗോ വഴി അയച്ച ബാഗേജില്‍നിന്നാണ് പതിനേഴര കിലോ സ്വര്‍ണം കണ്ടെടുത്തത്. ബാഗേജിനകത്തെ വോള്‍ട്ടേജ് കണക്ടറിലെ ട്രാന്സ്ഫോര്മറിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കോഴിക്കോട്ടുനിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുക്കാനായത്.
ബാഗേജ് എടുക്കാന്‍ എത്തിയതായിരുന്നു സുബൈറും റമീസും. ഇരുവരെയും ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. സുപ്രധാന വിവരങ്ങള്‍ ഇവരില്‍ നിന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിവരം പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. എയര്‍ കാര്‍ഗോ വഴി സ്വര്‍ണം കടത്തിയതായി കോഴിക്കോട്ടെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി കാര്‍ഗോയിലെത്തുന്ന ബാഗേജുകള്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ബാഗേജുകള്‍ പരിശോധിച്ചത്. കഷ്ണങ്ങളാക്കി സൂക്ഷിച്ച സ്വര്‍ണക്കട്ടികളാണ് കണ്ടെടുത്തത്. യാത്രക്കാര്‍ കൊണ്ടുവരുന്ന സ്വര്‍ണം വ്യാപകമായി പിടിക്കപ്പെട്ടതോടെയാണ് കാര്‍ഗോ വഴി സ്വര്‍ണക്കടത്തിന് കള്ളക്കടത്ത് സംഘങ്ങള്‍ തുടക്കമിട്ടത്.
ഇലക്ട്രോണിക് സാധനങ്ങളും വിലകൂടിയ വസ്ത്രങ്ങളും കാര്‍ഗോ വഴി ഒളിച്ച് കടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് സ്വര്‍ണം പിടിക്കപ്പെടുന്നത്. നേരത്തെ പലതവണ സ്വര്‍ണം പിടിക്കപ്പെടാതെ പുറത്ത് കടത്തിയതായി ഡിആര്‍ഐക്ക് സൂചന ലഭിച്ചിട്ടുണ്ട്. കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പിന്നില്‍ വന്‍ കള്ളക്കടത്ത് സംഘങ്ങളാണെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: