ലോകംമുഴുവന്‍ കയ്യടക്കാനാഗ്രഹിച്ച അതുല്യപ്രഭാവനായ അലക്സാന്‍ഡര്‍ ചക്രവര്‍ത്തി മുപ്പത്തിമൂന്നു വര്‍ഷത്തെ ഹ്രസ്വമായ ജീവിതത്തിനുള്ളില്‍ അനേകം രാജ്യങ്ങള്‍ കീഴ്പ്പെടുത്തി യുദ്ധതന്ത്രത്തില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ച കൂട്ടത്തിലാണ്.
രാജ്യങ്ങള്‍ പിടിച്ചടക്കി മുന്നേറുന്ന ആദ്യഘട്ടത്തിലെ ഒരു സംഭവം ഓര്‍മ്മിക്കേണ്ടതാണ്. ഡേറിയസ് ചക്രവര്‍ത്തിയുമായി യുദ്ധത്തിനു പുറപ്പെട്ട അദ്ദേഹത്തിന് നീണ്ട മരുഭൂമിയില്‍ വളരെ ക്ലേശം അനുഭവിക്കേണ്ടതായിവന്നു. കൊടുംവെയില്‍. തീരെ വെള്ളമില്ല. എല്ലാവരും തളര്‍ന്നു. താത്ക്കാലികമായി ഒരു താവളമൊരുക്കിയ ചക്രവര്‍ത്തിയും ഭടന്മാരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി.
ഈ ഘട്ടത്തില്‍ ഒട്ടകപ്പുറത്ത് തോല് സഞ്ചികളില്‍ വെള്ളവുമായി ചിലര്‍ വരുന്നതു കണ്ടപ്പോള്‍ ചക്രവര്‍ത്തിക്കും ഭടന്മാര്ക്കും തെല്ലൊരാശ്വാസം തോന്നി.
നിങ്ങളാരാണ്? അടുത്തെത്തിയ അവരോട് ചക്രവര്‍ത്തി ചോദിച്ചു.
”ഞങ്ങള്‍ മാസിഡോണിയക്കാരാണ്.”
”എന്ത്, എന്റെ നാട്ടുകാരോ?” ചക്രവര്‍ത്തി സകൗതുകം ചോദിച്ചു.
ഇവിടെ കുറെയകലെ കുടിയേറിപ്പാര്‍ത്തവരാണ് ഞങ്ങള്‍. വെള്ളമില്ലാതെ ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും ഞെരുങ്ങുന്നു. ദാഹിച്ചു വലഞ്ഞ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ കുറച്ചു വെള്ളം ശേഖരിച്ചു കൊണ്ടുവരികയാണ്. അവിടന്ന് ആരായിരിക്കുമോ?
ഞാന്‍ നിങ്ങളുടെ രാജാവായ അലക്സാന്‍ഡര്‍ തന്നെ. ഞാനും എന്റെ പടയാളികളും വെള്ളം കിട്ടാതെ വിഷമിക്കുകയാണ്.
അലക്സാന്‍ഡര്‍ പറഞ്ഞുനിര്‍ത്തുന്നതിനു മുമ്പുതന്നെ അവര്‍ വ്യക്തമാക്കി.
”മരിക്കാറായ ഞങ്ങളുടെ ഓമനക്കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ വെള്ളം കൊണ്ടുപോകുന്നത്. എന്നാലും അവിടത്തേക്കു ദാഹം മാറ്റാന്‍ ഇതില്‍നിന്ന് കുറെ വെള്ളം തരാം.
ഈ കാണുന്ന ഭടന്മാര്‍ക്കൊക്കെ കൊടുക്കാന്‍ ഞങ്ങളെക്കൊണ്ടാവുകയില്ല.”
ദാഹിച്ചു തൊണ്ടവരണ്ട തന്റെ ഭടന്മാരുടെ നേര്‍ക്ക് ചക്രവര്‍ത്തി നോക്കി.
”തിരുമേനീ, അങ്ങു ദാഹം ശമിപ്പിച്ചുകൊള്ളൂ. ഞങ്ങളെപ്പറ്റി ചിന്തിക്കേണ്ട”. ചുറ്റും നിന്ന ഭടന്മാര് പറഞ്ഞു മറ്റുള്ളവരും അതാവര്‍ത്തിച്ചു.
ചക്രവര്‍ത്തി തന്റെ ഭടന്മാരുടെ മുഖത്തേക്കു നോക്കി. അവശരായ അവരുടെ കണ്ണുകള്‍ വെള്ളത്തിന് യാചിക്കുന്നതുപോലെ തോന്നി.
ചക്രവര്‍ത്തി പറഞ്ഞു: ”ഇല്ല, ഞാന്‍ മാത്രം വെള്ളം കുടിക്കുകയും എന്റെ ഭടന്മാര് ദാഹിച്ചുവലയുകയും… അതു വേണ്ട. എനിക്കും വെള്ളം ആവശ്യമില്ല”.
പിന്നെ ഒട്ടകപ്പുറത്ത് വന്ന കൂട്ടരോട് പറഞ്ഞു: ”പ്രജകളെ, നിങ്ങള്‍ കഴിയുന്നതും വേഗം ഈ വെള്ളം കൊണ്ടുപോയി ദാഹിച്ചു വലഞ്ഞ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു കൊടുക്കുവിന്‍. ഞാന്‍ വെള്ളത്തിന് വേറെ മാര്‍ഗം കണ്ടെത്തിക്കൊള്ളാം.”
അദ്ദേഹം അവരെ യാത്രയാക്കി.
”അവിടന്നു വിജയിച്ചാലും.” ആശീര്‍വാദം പൊഴിച്ചുകൊണ്ട് അവര്‍ ഗ്രാമത്തിലേക്ക് പോയി.
നേതാവിന്റെ ത്യാഗം അനുയായികളില്‍ ഒരു പുതുജീവന്‍ പകര്‍ന്നു. തങ്ങളുടെ സുഖദുഃഖങ്ങളില്‍ ഒരുപോലെ പങ്കുകൊള്ളുന്നവനാണ് യജമാനനെന്നറിഞ്ഞപ്പോള്‍ ആ ഭടന്മാര്‍ക്കുണ്ടായ സന്തോഷം എന്തുപറയട്ടെ.
തിരുമേനീ, നമുക്ക് മുന്നേറാം. അടുത്ത താവളത്തിലെത്തുമ്പോള്‍ വെള്ളം കിട്ടാതെ വരുകയില്ല.
അവര്‍ സോത്സാഹം നേതാവിനെ മുന്നോട്ട് നയിച്ചു.
നാം നമ്മുടെ ഹൃദയം ഉദാത്തവും ഉദാരവുമാക്കിത്തീര്‍ക്കുകയാണെങ്കില്‍ അനുയായികള്‍ സ്വയം നമ്മുടെ പിന്നില്‍ അണിനിരന്നുകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: