കോട്ടയം: മുളന്തുരുത്തി മുതല്‍ പിറവം റോഡുവരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി സര്‍വ്വീസ് ആരംഭിച്ചിട്ടും ട്രെയിന്‍ സമയം പരിഷ്ക്കരിക്കാത്തതില് പ്രതിഷേധം ശക്തമാകുന്നു.
മുളന്തുരുത്തിവരെയുള്ള പാതയിരട്ടിപ്പിക്കലിനുശേഷം നടത്തിയ സമയക്രമമാണ് ഇപ്പോഴും തുടരുന്നത്.
പിറവം റോഡ്വരെയുള്ള 18 കിലോമീറ്റര്‍ ഇരട്ടപാതയായതോടെ എക്സ്പ്രസ് ട്രെയിനുകളുടെ റണ്ണിംഗ് സമയത്തില്‍ കുറഞ്ഞത് പതിനഞ്ച് മിനിറ്റ് ലാഭം കിട്ടും. ഈ സമയലാഭത്തിന്റെ പ്രയോജനം യാത്രകാര്‍ക്ക് ലഭിക്കണമെങ്കില്‍ അടിയന്തരമായി സമയപരിഷ്ക്കരണം നടക്കണം. ഇപ്പോഴത്തെ സമയക്രമം അശാസ്ത്രീയമാണെന്ന ആക്ഷേപം നേരത്തെതന്നെയുണ്ട്.
മുളന്തുരുത്തി മുതല്‍ പിറവംറോഡുവരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചിട്ട് മൂന്ന് മാസമായി. എന്നാല്‍ ഇതുവരെ തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. അടുത്ത ജൂണിലാണ് ഇനി സാധാരണ ഗതിയിലുള്ള സമയക്രമീകരണമുണ്ടാകേണ്ടത്. അതുവരെ കാത്തുനില്‍ക്കാതെ അടിയന്തരമായി സമയം പുനക്രമീകരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
കൂടാതെ ട്രെയിനുകളില്‍ വ്യക്തമായ സൂചനാഫലകങ്ങളും വെള്ളവുമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. പ്രത്യേകിച്ച് പാസഞ്ചര്‍ ട്രെയിനുകളിലാണ് കൂടുതല്‍ ദുരിതം. വനിതാ കംബാര്‍ട്ടുമെന്റുകളും റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളും തിരിച്ചറിയുന്നതിനുള്ള ഫലകങ്ങള്‍ പലതിലുമില്ല. ചില കംബാര്ട്ടുമെന്റുകളില് ചോക്കുകൊണ്ടാണ് എഴുതിവച്ചിരിക്കുന്നത്. ഇത് ശ്രദ്ധിക്കാതെ യാത്രചെയ്യുന്നവര്‍ അബദ്ധത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞദിവസം എറണാകുളത്തുനിന്നും കായംകുളംവരെ പോകുന്ന പാസഞ്ചര്‍ ട്രെയിനില്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ കയറിയ 14 യാത്രക്കാരാണ് പിടിക്കപ്പെട്ടത്. ലേഡീസ് എന്ന ചെറിയ അക്ഷരത്തില്‍ ചോക്കുകൊണ്ട് എഴുതിയത് ശ്രദ്ധിക്കാതെ യാത്രചെയ്തവരാണിവര്. അടുത്തദിവസം കോട്ടയത്ത് റയില്‍വേ കോടതി 800 രൂപവീതമാണിവര്ക്ക് പിഴ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: