ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ശ്രീനാരായണഗുരുദേവ ക്ഷേത്ര സമര്‍പ്പണവും എസ്എന്‍ഡിപി യൂണിയന് ദല്‍ഹി ആസ്ഥാന മന്ദിര സമര്‍പ്പണവും മാര്‍ച്ച് 29ന് നടക്കും. വൈകിട്ട് 4.30ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം നിര്‍വഹിക്കും.
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീനാരായണീയരുടേയും ഗുരുഭക്തരുടേയും ചിരകാല അഭിലാഷമായ ക്ഷേത്രവും നാലുനില ആസ്ഥാനമന്ദിരവും പൂര്‍ത്തിയായിരിക്കുന്നത്.
ഒരുകോടിരൂപയിലധികം ചെലവിട്ട് രോഹിണിയിലെ ഗുപ്താ കോളനിയിലാണ് ക്ഷേത്രവും ആസ്ഥാനമന്ദിരവും നിര്‍മ്മിച്ചിരിക്കുന്നത്. എസ്എന്‍ഡിപിയോഗ രൂപീകരണശേഷം 111 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദല്‍ഹിയില്‍ യോഗത്തിന് ആസ്ഥാനമുണ്ടാകുന്നത്. ശ്രീനാരായണീയരുടെ ശ്രമഫലമായി വിലയ്ക്കുവാങ്ങിയ ഭൂമിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 2011ലാണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്.
വിപുലമായ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രസമര്‍പ്പണത്തിന് മുന്നോടിയായി 26ന് ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രാണ പ്രതിഷ്ഠ നടക്കും. തന്ത്രി നാരായണ പ്രസാദിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സ്വാമി സച്ചിദാനന്ദ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിക്കും. 27ന് വൈകിട്ട് നടക്കുന്ന യൂത്ത്-വനിതാ-ബാല ജനയോഗ സമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.
29ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്രനഗരവികസന-പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, സയന്‍സ് ആന്റ് ടെക്നോളജി മന്ത്രി ഡോ.ഹര്ഷവര്ദ്ധന്, സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡോ.എ.എ യൂസഫലി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് എന്നിവര്‍ പ്രസംഗിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
സാമൂഹിക-ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് ദല്‍ഹി എസ്എന്‍ഡിപി ഘടകം ലക്ഷ്യമിടുന്നതെന്ന് യൂണിയന് സെക്രട്ടറിയും യോഗംപ്രവര്ത്തനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയുമായ കല്ലറ മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: