ഏദന്‍:യെമന്‍ പ്രസിഡന്റ് അബേദ്റബോ മന്‍സൂര്‍ ഹാദിയുടെ ഏദനിലെ കൊട്ടാരത്തില്‍ യുദ്ധവിമാനം ബോംബിട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തിനുശേഷം ഹാദിയെ സുരക്ഷിത സ്ഥലത്തേക്ക് ഒഴിപ്പിച്ചുമാറ്റിയതായി കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ രാജ്യംവിട്ടിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
രണ്ടാംവട്ടവും വിമാനം കണ്ടെത്തിയതിനെതുടര്‍ന്ന് പ്രസിഡന്റിന്റെ സൈനികര്‍ വെടിവച്ചു. മുന്യെമന് പ്രസിഡന്റ് അബ്ദുള്ള സാലെയെ അനുകൂലിക്കുന്ന ഹൗതികള്‍ യെമന്‍ തലസ്ഥാനമായ സനായില്‍ വീട്ടുതടങ്കലിലാക്കിയിരുന്ന ഹാദി തെക്കന്‍യെമനിലെ ഏദനില്‍ എത്തിയത് അടുത്തനാളിലാണ്. കനത്ത ആഭ്യന്തര യുദ്ധമാണ് നടക്കുന്നത്. പോരാട്ടത്തില്‍ പ്രത്യേകസേന ഹൗതികളുടെ നാലുപേരെ വധിച്ചതായും പറയുന്നു.
ഏദനില്‍ പിടിമുറുക്കിയ ഹാദി അവിടത്തെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ അബ്ദല്‍ ഹാഫീസ് അല്‍ സക്കാഫിയെ നീക്കംചെയ്ത് പുതിയ കമാന്‍ഡറെ നിയമിച്ചതാണ് ഏറ്റുമുട്ടലിനു കാരണം. സക്കാഫി ചാര്ജുവിടാന് കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് ഹാദിയെ അനുകൂലിക്കുന്ന സൈനികര്‍ സക്കാഫിയുടെ സൈനികത്താവളത്തിലേക്കു മാര്‍ച്ചു ചെയ്യുകയായിരുന്നു.
സൈനികത്താവളം പിടിച്ചെന്ന വാര്‍ത്തവന്ന് അധികം താമസിയാതെയാണ് വ്യോമാക്രമണം നടന്നത്.ഹൗതികള്‍ കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് തലസ്ഥാനമായ സനായുടെ നിയന്ത്രണം പിടിച്ചത്. പാര്‍ലമെന്റ് പിരിച്ചുവിടുകയും ഉന്നതരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: