കൊടുങ്ങല്ലൂര്‍: ചെമ്പട്ടണിഞ്ഞ കോമരക്കൂട്ടങ്ങള്‍ ഭക്തിപാരവശ്യത്തിലമരുന്ന ശ്രീകുരുംബക്കാവില്‍ ഇന്ന് രേവതിവിളക്കും നാളെ അശ്വതി കാവുതീണ്ടലും നടക്കും. ദാരികനിഗ്രഹം നടത്തിയ ഭഗവതിയുടെ ശക്തിവിളംബരം ചെയ്ത് വിജയാഹ്ലാദം നടത്തുന്നത് രേവതി നാളിലാണ്.
വൈകീട്ട് ദീപങ്ങള്‍ തെളിയിച്ച് രേവതി വിളക്ക് ആഘോഷിക്കും. അശ്വതിനാളിലാണ് പ്രസിദ്ധമായ തൃഛന്ദനച്ചാര്ത്തും കാവുതീണ്ടലും. രാവിലെ 10 മണിയോടെ പ്രധാനചടങ്ങുകള്ക്കുശേഷം ചുറ്റമ്പലത്തിനകം ശുദ്ധിയാക്കും.
പിന്നീട് ക്ഷേത്രത്തിലെ മേല്‍ശാന്തിമാരായ അടികള്‍ കുടുംബങ്ങളിലെ പ്രധാനികള്‍ അതിവിശിഷ്ടമായ തൃഛന്ദനച്ചാര്ത്ത് അഥവാ അശ്വതിപൂജക്കായി ശ്രീകോവിലിനകത്തേക്ക് കടക്കും. ശ്രീകോവില്‍ നടയടച്ചാണ് നാലുമണിക്കൂറോളം നീളുന്ന പൂജ നടത്തുന്നത്. ഈ സമയത്ത് വലിയ തമ്പുരാനും പരിവാരങ്ങളും മാത്രമേ ക്ഷേത്രത്തിനകത്ത് ഉണ്ടാവുകയുള്ളു.
വൈകീട്ട് നാലുമണിയോടെ അശ്വതിപൂജ കഴിഞ്ഞ് അടികള്‍മാരും തമ്പുരാനും ക്ഷേത്രത്തിന് പുറത്തിറങ്ങും. പിന്നീട് തമ്പുരാന് കിഴക്കെനടയിലെ നിലപാട് തറയില്‍ ഇരുന്ന് കാവുതീണ്ടുന്നതിന് അനുമതി നല്‍കും. പാലക്കവേലനാണ് ആദ്യം കാവുതീണ്ടുന്നതിന് അവകാശം. പിറകെ ആയിരങ്ങളും കാവുതീണ്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: