ആലപ്പുഴ: കമ്മ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം സിപിഎമ്മുകാര്‍ കത്തിച്ച കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാന്‍ സമുദായ നേതൃത്വവും. ഭരണ-പ്രതിപക്ഷങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ടും പ്രമുഖ സമുദായ നേതാവിന്റെ സമ്മര്‍ദ്ദവും പോലീസ് സേനയിലെ തന്നെ ഉന്നതരുടെ ഭീഷണിയും കൂടിയായതോടെ അന്വേഷണം അവസാനിപ്പിച്ച് മറ്റു സുരക്ഷിത താവളം തേടാനുള്ള നെട്ടോട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘാംഗങ്ങള്‍.
കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് തുടക്കം മുതല്‍ തന്നെ ഉന്നത സിപിഎം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് പ്രബല സമുദായ നേതൃത്വമാണ്. സാക്ഷികളെ സാമുദായികമായി ഒറ്റപ്പെടുത്തിയും ചില സാക്ഷികള്‍ക്ക് ജോലി വരെ നല്‍കിയും അന്വേഷണം അട്ടിമറിക്കാനുള്ള എല്ലാവിധ തന്ത്രങ്ങളും ഇവര്‍ പയറ്റുന്നു.
ഈ കേസിലെ പ്രതികളും വനിതാ റിട്ടേണിങ് ഓഫീസറെ ആക്രമിച്ച കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും സ്മാരകം കത്തിച്ച ശേഷം മൂന്നാറില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് സാക്ഷിയായ ആള്‍ക്ക് സമുദായത്തിന്റെ അമ്പലപ്പുഴ യൂണിയന് നേതാവിന്റെ സ്ഥാപനത്തിലാണ് ജോലി നല്‍കിയിട്ടുള്ളത്. കേസിലെ നിലവിലെ പ്രതികളും മറ്റുചില ഉന്നത സിപിഎം നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് സമുദായ നേതാവിനെ ഈ വിഷയത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചത്.
ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ആഭ്യന്തരവകുപ്പ് കേസ് അന്വേഷണത്തില്‍ തികഞ്ഞ അലംഭാവം കാട്ടുന്നതിന് പിന്നിലും സമുദായ നേതൃത്വത്തിന്റെ ഇടപെടലാണ്. കേസിലെ ഒരു പ്രധാനപ്രതി, കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയിലെ ഒരു പ്രമുഖന് എന്നിവര്‍ സമുദായ നേതാവിന്റെ ഏറ്റവും അടുത്ത ആളുകളായാണ് അറിയപ്പെടുന്നത്. സിപിഎമ്മിന്റെ കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തില്‍ വരെ സമുദായ നേതാവിന്റെ ഇടപെടല്‍ ഇത്തവണ നിര്‍ണായകമായിരുന്നു.
2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്. മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗം ലതീഷ് ബി.ചന്ദ്രന്, സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി. സാബു, സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രാജേഷ് രാജന്, പ്രമോദ്, ദീപു എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഎം ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജനെ ചോദ്യം ചെയ്തതോടെ അന്വേഷണ സംഘത്തിന് മൂക്കുകയര്‍ വീണു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി. ഗൂഢാലോചന നടത്തിയതും അക്രമം നടത്തിയതും നേരത്തെ പിടിയിലായ അഞ്ചുപേര്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് കുറ്റപത്രം നല്കി അന്വേഷണം പൂര്‍ണമായും അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലെ പ്രതികള്‍ക്കും കേസില്‍ നിന്ന് വിചാരണ വേളയില്‍ രക്ഷപെടാനുള്ള എല്ലാ പഴുതുകളുമുണ്ട്. കേസിലെ സത്യാവസ്ഥ പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് തുടക്കത്തില്‍ രംഗത്തെത്തിയ ടി.കെ. പളനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പോലും ഇപ്പോള്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: