ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരെ ശിക്ഷിക്കുന്ന പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വിദേശബാങ്കുകളിലെ കള്ളപ്പണ നിക്ഷേപ വിവരം മറച്ചു വെക്കുന്നത് പുതിയ നിയമ പ്രകാരം 10വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാകും.
വിദേശ വരുമാനവും വെളിപ്പെടുത്താത്ത സ്വത്തുക്കളും (പുതിയ നികുതി ചുമത്തല്‍) ബില്‍ 2015 ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് അവതരിപ്പിച്ചത്. ബജറ്റ് സെഷന്റെ രണ്ടാം പാദത്തില്‍ ബില്ല് സഭ പരിഗണിക്കും.
പുതിയ നിയമമനുസരിച്ച് വിദേശത്തുള്ള വെളിപ്പെടുത്താത്ത സ്വത്തും വരുമാനവും കണ്ടെത്തിയാല്‍ പരമാവധി നികുതി ചുമത്തപ്പെടും. നികുതിയടയ്ക്കാതിരിക്കുന്നതിനായി മനപ്പൂര്‍വ്വം സ്വത്തുക്കളും വരുമാനവും വെളിപ്പെടുത്താത്തവര്‍ക്ക് മൂന്നു മുതല്‍ പത്തുവര്‍ഷം വരെ പുതിയ നിയമ പ്രകാരം ശിക്ഷ ലഭിക്കും.
25ലക്ഷം രൂപ മുതല്‍ ഒരു കോടി വരെയായിരിക്കും പിഴശിക്ഷ. അടയ്ക്കേണ്ട നികുതിയുടെ 300 ശതമാനം അധികം തുകവരെ പിഴയീടാക്കാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
വിദേശത്തെ വസ്തുവകകളില്‍ വരുമാന നികുതി ചുമത്താതിരിക്കണമെങ്കില് ഉടമസ്ഥര്‍ ശരിയായ വിവരങ്ങള്‍ കാണിച്ച് റിട്ടേണ്‍ സമര്‍പ്പിക്കണം. ഇതു ചെയ്തില്ലെങ്കില്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷയും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
വിദേശ അക്കൗണ്ടുകളില്‍ അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പുതിയ നിയമപ്രകാരം നടപടികളൊന്നും നേരിടേണ്ടിവരില്ല. വിദേശ വരുമാനവും ആസ്തിയും പത്തുലക്ഷത്തിനു താഴെയാണെങ്കിലും സമാന വ്യവസ്ഥയാണ് ബില്ലില്‍ പറയുന്നത്. കള്ളപ്പണ നിക്ഷേപം തടയുന്നതിനായി നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതയാണ് പുതിയ ബില്ല് അവതരിപ്പിക്കാന്‍ കാരണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: