കേരളത്തിലെ പാര്‍ട്ടികളോടും സമരത്തോടും മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരികയാണ്. ബാര്‍കോഴ കേസില്‍ മാണിക്കെതിരെ സമരവുമായി ആദ്യം രംഗത്തുവന്നത് ബിജെപിയും യുവമോര്‍ച്ചയുമാണ്.
ആദ്യം മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം മുന്‍ സെക്രട്ടറി പിണറായിയും എല്‍ഡിഎഫും സ്വീകരിച്ചിരുന്നത്. എന്നാല്‍ ബിജെപി ശക്തമായ സമരവുമായി രംഗത്തു വന്നതോടെ സിപിഎം നിലപാട് മാറ്റി മാണിക്കെതിരെ രംഗത്തുവരികയായിരുന്നു.
മാണിയെ അടര്‍ത്തിമാറ്റാമെന്ന സിപിഎം ന്റെ മോഹത്തിന് തിരിച്ചടികൂടിയായിരുന്നു ഇത്. പക്ഷെ ബിജെപി കേരളത്തില്‍ പഞ്ചായത്ത് തൊട്ട് സെക്രട്ടറിയേറ്റുവരെ വിവിധ സമരങ്ങളുമായി രംഗത്തുവന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ ഒന്നും കണ്ടില്ല.
ഗാന്ധിജിയുടെ സഹനസമരത്തിന് ഇന്നത്തെക്കാലത്ത് പുല്ലുവിലപോലും കല്‍പ്പിക്കാത്ത ദൃശ്യമാധ്യമങ്ങള്‍ അക്രമസമരങ്ങളും കത്തിക്കല്‍ സമരങ്ങളും ലൈവായി നല്‍കുകയും ചര്‍ച്ചനടത്തുകയും ചെയ്യുന്നു. ഇത് കഴിഞ് ആറ് വര്‍ഷമായി തുടരുകയാണ്. ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റവും ഇവരുടെ മത്സരവും ബ്രേക്കിംഗ് ന്യൂസ് നല്‍കാനുള്ള വേവലാതിയുംമൂലം പല സംഭവങ്ങളും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളായി ജനങ്ങളില്‍ എത്തുന്നു.
മാണിക്കെതിരെയുളള സമരം പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപം മൗനപ്രാര്ത്ഥനയായും സത്യാഗ്രഹസമരവുമായി നടത്തിയിരുന്നെങ്കില്‍ ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ എത്രനേരം ലൈവ് നല്‍കാനും വാര്‍ത്ത നല്‍കാനും മെനക്കെടുമായിരുന്നു. കഴിഞ്ഞ നിയമസഭാ ഉപരോധസമരം ഗാന്ധിയന്‍ രീതിയില്‍ നടത്തി പിരിഞ്ഞ സമരത്തെ എങ്ങനെയാണ് മാധ്യമങ്ങള്‍ നേരിട്ടതെന്ന് കണ്ടതല്ലേ. കേരളത്തിലേയും പ്രത്യേകിച്ച് എറണാകുളം മുതല്‍ തെക്കോട്ടുള്ള യുവമോര്‍ച്ചക്കാര്‍ 13 ന് തലേദിവസം വൈകിട്ട് മൂന്ന് മണിമുതല്‍ നിയമസഭയിലേക്കുള്ള റോഡില്‍ പോലീസ് തടഞ്ഞ സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു.
രാത്രി പത്ത് മണിയോടെ 3000 ലധികം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കുചേര്‍ന്നു. പ്രവര്‍ത്തകര്‍ അക്രമസമരത്തിലേക്ക് തിരിയാതെ ശ്രദ്ധിക്കാനും അവര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും റോഡില്‍ അവരോടൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്പി.സുധീര്‍,സംസ്ഥാന വക്താവ് വി.വി.രാജേഷ് എന്നിവര്‍ പിറ്റേദിവസം സമരം തീരുംവരെ ഒപ്പമുണ്ടായിരുന്നു.
ഇത് ഒറ്റമാധ്യമങ്ങളും കാണാതെ പോയി. എന്നാല്‍ പോലീസിനു നേരെ ചെറിയതോതില്‍ അരിശംപ്രകടിപ്പിക്കാന്‍ എത്തിയ പ്രവര്‍ത്തകനെ പിന്തിരിപ്പിക്കാന് ശ്രമിച്ച സുരേന്ദ്രനെപോലെയുള്ള നേതാക്കളെ ബാന്‍ കല്പ്പിച്ചതിന്റെ പേരില്‍ (വിലക്ക്) ചില മാധ്യമങ്ങള്‍ കണക്കിന് കളിയാക്കുകയും ചെയ്തു.
ഒ.ബി വാനുമായ് തമ്പടിച്ച മാധ്യമപടയ്ക്ക് (എരിവും പുളിയും) കിട്ടാത്തതിന്റെ അരിശംകൂടിയായി ഇതിനെ കണ്ടാല്‍ മതി. എന്നാല്‍ അപ്പുറത്തെ ഡിവൈഎഫ്ഐയുടെ രാത്രി സമരത്തില്‍ മദ്യവും അടിപിടിയുമായ് രംഗംകൊഴുത്തത് ആരും അറിഞ്ഞില്ല.
ചെങ്ങന്നൂരില്‍നിന്നും വഴിതെറ്റി ഡിവൈഎഫ്ഐയുടെ സമരത്തിന്റെ സമീപറോഡില്ക്കൂടി വന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ ഒരുസംഘം ഡിവൈഎഫ്ഐ മദ്യപാനികള്‍ ഒരുകാരണവുമില്ലാതെ തല്ലിയതും ഇതിന് ദൃക്സാക്ഷിയായ ഡിവൈഎഫ്ഐ നേതാവ് ഷംസീര്‍ ഡിവൈഎഫ്ഐക്കാരെ പിന്തിരിപ്പിക്കാന് അടിച്ചതും താക്കീത് ചെയ്തതും, ചിലരെ സമരത്തില്‍നിന്നും പറഞ്ഞുവിട്ടതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.
പുറത്തുനിന്നേ നിയമസഭ കാണാന്‍ ബിജെപിക്കാരന് യോഗ്യതയുള്ളൂ എന്ന് പറഞ്ഞ് ചില ദൃശ്യമാധ്യമങ്ങള്‍ അവരുടെ അരിശവും തീര്‍ത്തു. ഇവര്‍ കേരളചരിത്രം മനസിലാക്കുന്നില്ല. ജനം ബിജെപി അംഗെത്ത കേരള നിയമസഭയില്‍ കയറ്റാന്‍ എക്കാലവും സന്നദ്ധമായിരുന്നു. മഞ്ചേശ്വരത്ത് മാരാര്‍ജി മത്സരിച്ച അന്നുമുതല്‍ കേവലം ആയിരം വോട്ടിന്റെ വത്യാസത്തില്‍ ഇരുമുന്നണികളും പരസ്പരം സഹായിച്ച് ബിജെപിയെ തോല്‍പ്പിക്കുകയായിരുന്നു. ഈ ചരിത്രം അന്നുമുതല്‍ ഇങ്ങോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും ഇത് ആവര്‍ത്തിച്ചുവരുന്നു. നെറികെട്ട ഈ രാഷ്ട്രീയം ഇന്നും അവര്‍ പിന്തുടരുകയാണ്.
നേമത്ത് ഒ.രാജഗോപാലിന്റെ തോല്‍വിയും നിയമസഭയില്‍ ഇപ്പോള്‍ കൂട്ടത്തല്ലിന്റെ നേതൃത്വം കൊടുത്ത സിപിഎം നേതാവ് ശിവന്‍കുട്ടിയെ ജയിപ്പിച്ചതിന്റെ പിതൃത്വവും ഏറ്റെടുത്ത് ദൃശ്യമാധ്യമത്തില്‍ ഉശിരോടെ പറഞ്ഞുവെച്ച മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും ഓര്‍ക്കേണ്ടതാണ്.
സമരത്തിന്റെ സമാപനത്തില്‍ വി.മുരളീധരന് പറഞ്ഞതുപോലെ എല്‍ഡിഎഫിന്റെ അഡ്ജസ്റ്റ്മെന്റ് സമരം നിയമസഭയ്ക്ക് പുറത്ത് തടയാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും അകത്ത് തടയാനായി ജനം കാത്തിരിക്കുകയാണ്. അത് അതിവിദൂരമല്ല. ഇതോടൊപ്പംതന്നെ ഒരു ആണ്‍കുട്ടിപോലും നിയമസഭയില്‍ ഇല്ലാത്തതാണ് ഇതിന്റെ കാരണമെന്ന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെയും പ്രസ്താവനയുംകൂടി കൂട്ടി വായിക്കുമ്പോള്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ പൊതുജനം ബിജെപിയെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ വ്യക്തമായ തെളിവാണ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പിലെ വിജയം എന്നത് കാണാതിരിക്കാന്‍ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: