പട്ന: ബിഹാറില്‍ സ്കൂള്‍ ഓഫ് എക്സാമിനേഷന് ബോര്‍ഡിന്റെ പൊതു പരീക്ഷയില്‍ കൂട്ട കോപ്പിയടി വിവാദത്തില്‍പ്പെട്ട 766 വിദ്യാര്‍ത്ഥികളെ പുറത്താക്കി. എട്ട് പോലീസുകാരെയും സസ്പെന്റ് ചെയ്തു. കോപ്പിയടിക്ക് സഹായിച്ചുവെന്ന കുറ്റത്തിന് ഇവരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. ഏഴ് രക്ഷിതാക്കളും അറസ്റ്റിലായിട്ടുണ്ട്. നാലു കേന്ദ്രങ്ങളിലെ പരീക്ഷയും റദ്ദാക്കിയതായി പരീക്ഷാ സെല്‍ അറിയിച്ചു.
കുറ്റം ചെയ്ത ആരേയും വെറുതേ വിടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്.കെ. മഹാജന് പറഞ്ഞു. സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്കാന് ഡി.എമ്മിനോടും എസ്.പിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സ്റ്റേറ്റ് ബോര്‍ഡ് മെട്രിക്കുലേഷന്‍ പരീക്ഷയിലെ കൂട്ടകോപ്പിയടിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
സംസ്ഥാനത്തെ സഹര്‍സ, ചപ്ര, വൈശാലി, ഹാജിപൂര്‍ ജില്ലകളിലാണ് കോപ്പിയടി നടന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെ കര്‍ശന പരിശോധനകളെ വകവയ്ക്കാതെ നിരവധി വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളുമെടുത്താണ് പരീക്ഷാഹാളിലേക്ക് പ്രവേശിച്ചത്. ഇതോടൊപ്പം രക്ഷിതാക്കളും ബന്ധുക്കളും കൂട്ടുകാരുമടങ്ങുന്ന സംഘം പരീക്ഷാ കേന്ദ്രങ്ങളുടെ ചുമരുകള്‍ക്കും ജനാലകള്‍ക്കും സമീപം നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരങ്ങളടങ്ങിയ കടലാസുകള്‍ കൈമാറുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
അതേസമയം, കൂട്ട കോപ്പിയടിയെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു മന്ത്രിമാരുടെ പ്രസ്താവനകള്‍. സംസ്ഥാന സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ മാത്രം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. സമൂഹവും രക്ഷിതാക്കളും സഹായിക്കാതെ ഇത് തടയാന്‍ കഴിയില്ല. പരീക്ഷകളില്‍ ക്രമക്കേടുകള്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ വ്യാപകമാണെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി പി.കെ സഹിയുടെ പ്രസ്താവന. ബിഹാറിലെ 1,217 കേന്ദ്രങ്ങളിലായി 14.56 ലക്ഷം വിദ്യാര്‍ത്ഥികളാണ് ബോര്‍ഡ് പരീക്ഷ എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: