തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയ്ക്കുള്ളില്‍ വച്ച് തന്നെ അപമാനിച്ചെന്ന ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ പരാതിയില്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസെടുക്കാമെന്ന് ഗവ.പ്ളീഡറുടെ നിയമോപദേശം. ആക്ഷേപകരമായ പരാമര്‍ശത്തിന് എം.എ. വാഹിദിനെതിരെയും കെ.സി. അബുവിനെതിരെയും കേസെടുക്കാന്‍ സാധിക്കുമെന്നും പ്ലീഡര്‍ വ്യക്തമാക്കി.
നേരത്തെ ഇത് സംബന്ധിച്ച് ബിജി മോള് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസിന്റെ മുമ്പില്‍ മറ്റു വഴികളൊന്നുമില്ല. കേസെടുത്തശേഷം സ്പീക്കറുമായി കൂടിയാലോചിച്ച് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
കേസെടുത്തില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥന് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുമെന്നും നിയമോപദേശത്തില്‍ ഗവ.പ്ലീഡര്‍ വ്യക്തമാക്കി. ഒരു സമരത്തിന്റെ ഭാഗമായി മന്ത്രി തന്നെ കായികമായി തടയുകയാണെന്നാണ് കരുതിയത്. എന്നാല്‍ ലൈംഗിക ഉദ്ദേശത്തോടെയാണ് തടഞ്ഞതെന്ന് അബുവിന്റെ പ്രസ്താവനയിലൂടെ വ്യക്തമായി. മന്ത്രിക്കെതിരെ ഇന്ത്യന്‍ ശിക്ഷനിയമം 354 വകുപ്പു പ്രകാരം കേസെടുക്കണമെന്നും ബിജിമോള്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സഭയ്ക്കുള്ളില്‍ വച്ച് തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്ന് ഷിബു പറഞ്ഞതായി ഇന്നലെ കെ.സി. അബു വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജിമോള്‍ ഡിജിപിക്ക് പരാതി നല്‍കിയത്. എം.എ വാഹിദ് ലൈംഗിക അതിക്രമം നടത്തിയെന്നു പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: