മാന്നാര്‍(ആലപ്പുഴ): അയ്യപ്പ ധര്‍മ്മ സന്ദേശ പ്രചരണവുമായി ഭാരതത്തിലെയും നേപ്പാളിലെയും പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി അയ്യപ്പ രഥപദയാത്ര ഇന്ന് മാന്നാറില്‍ നിന്ന് ആരംഭിക്കും. അയ്യപ്പ സേവാസംഘം ബംഗളൂര് റൂറല്‍ ജില്ലാ സെക്രട്ടറി മാന്നാര്‍ കുട്ടംമ്പേരൂര്‍ നാലേകാട്ടില്‍ തെക്കേതില്‍ എന്‍.പി. മണിയും (മണിസ്വാമി-68), ഭാര്യ സരസ്വതിയമ്മ (64)യുമാണ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള യാത്ര ആരംഭിക്കുന്നത്.14 സംസ്ഥാനങ്ങളിലൂടെ ഏഴായിരം കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ സഞ്ചരിക്കാന്‍ തയ്യാറായിരിക്കുന്നത്.
നിത്യേന രാവിലെയും വൈകിട്ടുമായി 20 മുതല്‍ 25 കിലോമീറ്റര്‍ വരെ നടക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പദയാത്രയോടൊപ്പം ശബരിമലയുടെ മാതൃകയിലുള്ള എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയുള്ള രഥം തയാറായി. രണ്ടുലക്ഷത്തോളം രൂപ ചിലവായി. ശില്‍പ്പി കൈലാസ് മെറ്റല്‍സ് ഉടമ ഷണ്മുഖന് ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് നിര്‍മ്മിച്ചത്.
ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവനന്തപുരം, കന്യാകുമാരി വഴി തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് വഴി നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം തിരികെ ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, കാടാമ്പുഴ, ഗുരുവായൂര്‍ വഴി ശബരിമലയില്‍ എത്തിച്ചേരും.
മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ക്ഷേത്രത്തില്‍ രാവിലെ 8.30ന് പന്തളം മഹാരാജാവ് തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മ്മ പദയാത്ര ഉദ്ഘാടനം ചെയ്യും. സമൂഹപെരിയോന്‍ അമ്പലപ്പുഴ കളത്തില്‍ ചന്ദ്രശേഖരന്, അഡ്വ. ഡി. വിജയകുമാര്‍, എന്‍.വേലായുധന്നായര് എന്നിവര്‍ പങ്കെടുക്കും. മാന്നാര്‍ എസ്ഐ: ശ്രീകുമാര്‍ ഫഌഗ് ഓഫ് ചെയ്യും. കെ.ബാലസുന്ദരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: