കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റെ അവസാന ചുവടുവയ്പാണ് കൊച്ചി മെട്രോ കോച്ചുകളുടെ നിര്മാണോദ്ഘാടനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പറഞ്ഞസമയത്ത് വണ്ടിയോടിക്കാന്‍ കോച്ചുകള്‍ സമയത്തു കിട്ടുമോ എന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രധാന സംശയം. 2015 അവസാനത്തോടെ കോച്ചുകള്‍ ലഭ്യമാകുമെന്ന് ഇതിനകം ഉറപ്പുകിട്ടിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റില്‍ കൊച്ചി മെട്രോ കോച്ചുകളുടെ നിര്‍മാണ ഉദ്ഘാടന ചടങ്ങ് നടക്കവെ കൊച്ചിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടം പൂര്‍ത്തീകരണത്തിന് ഒരു വര്‍ഷം കൂടി ശേഷിക്കുന്നുണ്ട്. കോച്ചുകളുടെ നിര്‍മാണ കരാര്‍ എടുത്തിട്ടുള്ള അല്‍സ്റ്റോം ട്രാന്‍സ്പോര്‍ട്ട് അടക്കം സ്വകാര്യ മേഖലയിലും അല്ലാത്തതുമായ എല്ലാ ഏജന്‍സികളും ഏകോപിതമായി പ്രവര്‍ത്തിച്ചാല്‍ പദ്ധതി മുന്‍നിശ്ചയിച്ചതില്‍ നിന്നും ഒരു ദിവസം പോലും വൈകാതെ യാഥാര്‍ഥ്യമാകാം.
2016 ആദ്യം തന്നെ മെട്രോ കമ്മീഷന് ചെയ്യണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ പദ്ധതി പ്രവര്‍ത്തനം ദൈനംദിനമെന്നോണം സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് മെട്രോ കോച്ചുകള്‍ യഥാസമയം ലഭിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ റെയില്‍ പദ്ധതി യഥാര്‍ഥത്തില്‍ ഒരു മേക്ക് ഇന്‍ ഇന്ത്യ സംരംഭമാണ്. അതിന്റെ പ്രധാനപ്പെട്ട എല്ലാ ഘടകങ്ങളും ആഭ്യന്തരമായി നിര്‍മിച്ചവയാണ്.ഏറ്റവും ചെലവ് കുറഞ്ഞ മെട്രോ കോച്ചുകളാണ് കൊച്ചിയില്‍ മെട്രോയ്ക്കായി നിര്‍മിക്കുന്നത്.
ഇത് എത്രയുംവേഗം നിര്മിച്ചുനല്കികൊണ്ട് ഏറ്റവും വേഗത്തില്‍ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് കൊച്ചി മെട്രോയ്ക്കാണെന്ന കാര്യവും ഉറപ്പാക്കണം. കെഎംആര്‍എല്‍, ഡിഎംആര്‍സി, അല്‍സ്റ്റോം ട്രാന്സ്പോര്ട്ടര് എന്നിവര്‍ ഏകോപിതമായി പ്രവര്‍ത്തിച്ച് ഈ വര്‍ഷം അവസാനം വാഗ്ദാനം ചെയ്ത തരത്തില്‍ തന്നെ കോച്ചുകള്‍ എത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ ഗതാഗത അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് സംസ്ഥാനത്തിന് മൊത്തം ഗുണം ചെയ്യും. യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ഉംട) രൂപീകരിച്ച് കൊച്ചി മേഖലയിലെ എല്ലാ ഗതാഗത സമ്പ്രദായങ്ങളെയും ശൃംഖലകളെയും യാത്രക്കാരുടെ ഗുണത്തിനായി ഏകോപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കൊച്ചി മെട്രോ അതിന്റെ അച്ചുതണ്ടായി പ്രവര്‍ത്തിക്കും. കൊച്ചി മെട്രോ സമാനതകളില്ലാത്ത പദ്ധതിയാണ്. ഒട്ടേറെ മൂല്യവര്‍ധിത സേവനങ്ങള്‍ യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്. വിനോദവും വിജ്ഞാനവും സാധനങ്ങളുടെ വാങ്ങലും മറ്റു നിരവധി സേവനങ്ങളും ഇന്റര്‍നെറ്റ് വഴി ഏകോപിപ്പിക്കും. പദ്ധതിക്കായി എല്ലാ സഹായവും വാഗ്ദാനം ചെയ്ത കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവിനും പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ഫ്രഞ്ച് ഏജന്‍സിക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: