തിരുവനന്തപുരം: ഈവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ നാളെ അവസാനിക്കും. തിങ്കളാഴ്ച നടക്കുന്ന ഐടി പരീക്ഷയോടെയാണ് ഈമാസം ഒമ്പതിന് ആരംഭിച്ച പരീക്ഷകള്‍ അവസാനിക്കുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷയുണ്ടായിരുന്നില്ല. ചോദ്യപേപ്പറില്‍ ലീഗിന്റെ കൊടിയടയാളം അച്ചടിച്ചതടക്കം വിവാദങ്ങളോടെയാണ് പരീക്ഷ അവസാനിക്കുന്നത്.
പരീക്ഷയുടെ നടത്തിപ്പിലും ചോദ്യങ്ങള്‍ തയ്യാറാക്കിയതിലും പരാതികളേറെയായിരുന്നു. കണക്ക് പരീക്ഷയെക്കുറിച്ചായിരുന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നത്. പാഠഭാഗത്തിന്റെ പുറത്തുനിന്നായിരുന്നു 20 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കുപോലും ഉത്തരമെഴുതാന്‍ കഴിയാത്തവിധം കഠിനമായിരുന്നു ചോദ്യങ്ങള്‍. പ്ലസ്ടു കണക്ക് പരീക്ഷാ മൂല്യനിര്‍ണയത്തിനുള്ള സ്കീം ഫൈനലൈസേഷനില്‍ ഉദാരസമീപനം സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചോദ്യപേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും അച്ചടിച്ചുവന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്. എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപ് മാര്‍ച്ച് 31ന് ആരംഭിക്കും. നേരത്തെ 28നായിരുന്നു നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 16ന് തന്നെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 54 മൂല്യനിര്‍ണയ ക്യാംപുകളാണുള്ളത്. ക്യാപുകളുടെ എണ്ണം കൂട്ടിയിട്ടില്ല. പകരം ക്യാപുകളില്‍ കൂടുതല്‍ മുറികള്‍ അനുവദിക്കുകയും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. മൂല്യനിര്‍ണയത്തിന് 12,500 പേരെയാണ് നിയമിക്കുക. മെയില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ജൂണ്‍ ആദ്യവാരം തന്നെ പ്ലസ്വണ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. മൂല്യനിര്‍ണയം നടത്തിയ
ഉത്തരക്കടലാസുകളുടെ സ്ക്രൂട്ടിനി, ഫോട്ടോകോപ്പി, പുനര്‍മൂല്യനിര്‍ണയം എന്നിവയ്ക്ക് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി അഞ്ചുദിവസത്തിനകം ഓണ്‍ലൈന്‍വഴി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷ എഴുതിയ സെന്ററിലെ ഹെഡ്മാസ്റ്റര്‍ക്കു നല്‍കണം.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാനാവാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മെയില്‍ സേ പരീക്ഷ നടത്തും. ഫലം പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനകം ഇതിനുള്ള അപേക്ഷ നല്‍കണം.
ഇതുസംബന്ധിച്ച് പ്രത്യേക വിജ്ഞാപനം യഥാസമയം പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഈമാസം 30നായിരിക്കും അവസാനിക്കുക. കേരളം, ഗള്ഫ്്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 2008 പരീക്ഷാ കേന്ദ്രങ്ങളിലായി 9,04,382 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂല്യനിര്‍ണയ ക്യാംപുകള്‍ ഏപ്രില്‍ ആറുമുതല്‍ സംസ്ഥാനത്തെ 52 കേന്ദ്രളില്‍ ആരംഭിക്കും. ഫലം മുന്‍വര്‍ഷത്തെക്കാള്‍ നേരത്തെ പ്രസിദ്ധപ്പെടുത്തുന്നതിന് മുഴുവന്‍ ജില്ലകളിലും ഓണ്‍ലൈന്‍ ടാബുലേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ അറിയിച്ചു. പരീക്ഷകള്‍ കഴിഞ്ഞ് ഈമാസം മുപ്പതിന് സ്കൂളുകള്‍ അടയ്ക്കും. 31ന് വെക്കേഷന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: