തിരുവനന്തപുരം: നിയമസഭയില്‍ മാര്‍ച്ച് 13ന് നടന്ന സംഭവങ്ങളെപ്പറ്റി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ നിയമനടപടിക്കൊരുങ്ങുന്നു. തനിക്കെതിരെ അബു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രി വക്കീല്‍ നോട്ടീസ് അയച്ചു. അബുവിന്റെ പരാമര്‍ശങ്ങള്‍ അപമാനകരമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. അബുവിനെതിരെ ഷിബുബേബി ജോണ്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കണ്ട് രേഖാമൂലം പരാതിയും നല്കി.
വ്യക്തിപരമായി ഒരടുപ്പവുമില്ലാതിരുന്നിട്ടും അവാസ്തവമായി തന്നെ ഉദ്ധരിച്ചുകൊണ്ട് കെ.സി.അബു മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശം തികച്ചും അടിസ്ഥാനരഹിതമാണ്. നിയമസഭയില്‍ താനുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ പരസ്പര ബഹുമാനത്തോടെ അവസാനിച്ചതാണ്. അതിനെ ദുഷ്ടലാക്കോടെ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത് അങ്ങേയറ്റം വിലകുറഞ്ഞ നടപടിയാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
മൂന്ന് ദിവസത്തിനുള്ളില്‍ കെ.സി. അബു നടത്തിയ പരാമര്‍ശം പിന്‍വലിച്ച് രേഖാമൂലം മാപ്പ് പറയണമെന്നും, അത് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ പൊതുജന സമക്ഷം അറിയിക്കണമെന്നുമാണ് വക്കീല്‍ നോട്ടീല് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്തപക്ഷം, കേസുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. അഡ്വ. ജോര്‍ജ്ജ് ഫിലിപ്പ് മുഖാന്തിരമാണ് മന്ത്രി വക്കീല്‍ നോട്ടീസ് അയച്ചത്. കെ.സി. അബുവുമായി തനിക്ക് വ്യക്തിപരമായി ഒരു ബന്ധവുമില്ല.
താന്‍ പറഞ്ഞെന്ന രീതിയിലാണ് അബു ബിജിമോള്‍ എംഎല്‍എയ്ക്കെതിരെ മോശമായി പ്രതികരിച്ചത്. അബുവിന്റെ പരാമര്‍ശം തന്നെ ഏറ വേദനിപ്പിച്ചു. നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അബുവുമായി സംസാരിച്ചിട്ടില്ല. തമ്മില്‍ സംസാരിക്കാത്ത വിഷയത്തിലാണ് അബു പരാമര്‍ശം നടത്തിയത്. അബുവിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം എംഎല്‍എ എം.എ. വാഹിദിന്റെ പ്രസസ്താവനകള്ക്കെതിരെയും ഷിബു മുഖ്യമന്ത്രിയോട് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടിന് കളങ്കമുണ്ടാക്കിയ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ഷിബു ആവശ്യപ്പെട്ടു. ഇരുവര്‍ക്കുമെതിരെ കെപിസിസി പ്രസിഡന്റിനും പരാതി നല്‍കുമെന്നും ഷിബു വ്യക്തമാക്കി.
‘നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എക്കു പരാതി ഉണ്ടാകാന്‍ ഇടയില്ല. മന്ത്രി തടഞ്ഞതു ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു എന്നാണ് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നടനുമായ വ്യക്തി എന്നോടു പറഞ്ഞത്. ബിജിമോളുടെ മുഖം അതാണു വ്യക്തമാക്കുന്നതെന്നായിരുന്നു അബുവിന്റെ പ്രസ്താവന.
ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് അബുവിനോട് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അബു പരസ്യമായി മാപ്പു പറയുകയും ചെയ്തിരുന്നു. കെ.സി. അബുവിന്റെ പ്രസ്താവനയിലുള്ള അതൃപ്തി ഷിബു ബേബിജോണ്‍ ഇന്നലെതന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ബിജിമോള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് ഷിബു പറഞ്ഞിരുന്നു. എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ഇ.എസ്. ബിജിമോള്‍ എംഎല്‍എ സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്കി. ഇതോടെയാണ് ഷിബുവും കടുത്ത നിലപാടുമായി രംഗത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: