നമ്മുടെ മഹിതമായ കാവ്യപാരമ്പര്യത്തിലൂടെ ബഹുദൂരം സഞ്ചരിച്ച് എന്നോ ലക്ഷ്യം കണ്ട കവിയാണ് യൂസഫലി കേച്ചേരി. പുരാവസ്തു വിജ്ഞാനീയത്തിന്റെ ഭാഗമായിട്ടല്ലാതെ ഇക്കാലത്ത് പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇംഗ്ലീഷുകാരന് ഇഷ്ടമാവില്ല – ഇങ്ങനെയൊരു പരാതി പറഞ്ഞത് ടി. എസ്. എലിയറ്റാണ്.
പാരമ്പര്യം നമുക്കും ഇഷ്ടമല്ല, കാരണം, ആരൊക്കെയോ കണക്കു കൂട്ടിയതുപോലെ, നമ്മളൊക്കെ എന്നോ ഭാരതീയരല്ലാതായിക്കഴിഞ്ഞു – മനസുകൊണ്ടും ഭാവംകൊണ്ടും ഇംഗ്ലീഷുകാരായിക്കഴിഞ്ഞു. ഇനി എന്തു പാരമ്പര്യം?
ഭൂതകാലത്തിന്റെ നിശ്ചലഭാരം പേറുന്ന ഗര്‍ഹണീയമായ എന്തോ ഒന്നാണ് പാരമ്പര്യം എന്ന ബാധ നമ്മെയും പിടികൂടിയിട്ടുണ്ട്. അതുകൊണ്ട്, ആരെയെങ്കിലും, അയാള്‍ കവിയോ, കലാകാരനോ, സാമൂഹ്യപ്രവര്‍ത്തകനോ, ആരുമായിക്കൊള്ളട്ടെ – ഗൗരവമുള്ള പരിചിന്തനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുവാന്‍ നമുക്ക് വാശിയുണ്ടെങ്കില്‍ – അതിന് ഒരെളുപ്പവഴിയുണ്ട് – അയാളുടെ നെറ്റിയില്‍/ഇയാള്‍ ഒരു പാരമ്പര്യവാദിയാണ് എന്നൊരു ചുട്ടികുത്തുക! ആ നിമിഷം മുതല്‍ അയാള്‍ പിന്തിരിപ്പനാകും. സാമൂഹ്യവിരുദ്ധനാകും. വെറുക്കപ്പെടേണ്ടവനാകും.
പക്ഷേ,
‘നീരറ്റ കുടമൊക്കത്തും
നീര്‍ക്കുടം നീണ്ട കണ്ണിലും;
നിന്നുപോലീവിധം നിന്റെ
നിത്യാരാധിക രാധിക!
ഉയിര് നീയാകയാല്‍ മാത്രം
ഉടല്പേറുന്ന രാധിക!
എന്ന കാലാതീതവും അക്ഷരാര്‍ഥത്തില്‍ അത്യന്താധുനികവുമായ ഒരനുഷ്ടുപ്പെഴുതാന് അപ്പോഴും യൂസഫലി കേച്ചേരി തന്നെ വേണം. ആംഗ്ലേയാരാധകരായ ആധുനികര്‍ അല്ല എന്നു പറയുന്നവര്‍ ഇതുപോലെ ഒരെണ്ണം എഴുതിക്കാണിച്ചിട്ടു വര്‍ത്തമാനം പറയുന്നതല്ലേ ന്യായം? എന്തേ അതിനു സാധിയ്ക്കാത്തത്? എന്തിനധികം? കൊല്ല വര്‍ഷം 500 അടുപ്പിച്ച് – ഇന്നേയ്ക്ക് 800 വര്‍ഷം മുമ്പ് ഉണ്ടായ ഉണ്ണുനീലി സന്ദേശത്തിലെ ഒരു ശ്ലോകം കേള്‍ക്കുക.
കച്ചക്കൊക്കെതിനനമുറി-
ച്ചുച്ചകൈര്ദ്ദിഗ്ഗജേന്ദ്രാന്
അച്ചച്ചച്ചോ ശിവശിവ മഹാ-
ഘോരമോരോ ദിനാന്തേ
പച്ചച്ചോരിക്കളിവെതുവെതെ-
ക്കോരിയാരെക്കുടിച്ചോ
രെച്ചില്‍ക്കിണ്ണം തവ വിയദിദം
ദേവി തുഭ്യം നമസ്തേ
ഇതിലെ നിത്യനൂതനമായ അത്യാധുനികതയെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലേ?
തീന്മേശ നിറയെ വീഞ്ഞും വിഭവങ്ങളും നിരത്തി മൂന്നുനേരം മൂക്കുമുട്ടെ കഴിച്ചിട്ട് ആഫ്രിക്കക്കാരന്റെ വിശപ്പിനെക്കുറിച്ചെഴുതുന്നതല്ല ആധുനികത. അതിന് വേരോട്ടം വേണമെങ്കില്‍ ആദ്യം ഇവിടത്തെ കൃഷിക്കാരന്റെ ദൈന്യവും ആത്മഹത്യയും കണ്ണുതുറന്നു കാണണം. അന്യനു മനസിലാകുന്ന ഭാഷ വേണം.
പരാനുഭൂതിയുടെ ദാസ്യത്തില്‍ നിന്ന് ഒരിക്കലും മോചനമില്ലാത്ത ഒന്നായിരിക്കുന്നു മലയാളത്തിന്റെ ആധുനിക കവിതാ രംഗം. അധുനാതനമായ ഏതു രീതിയെയും ആധുനികമെന്നു പേരിട്ടു വിളിക്കുന്ന പ്രവണത മലയാളകവിതയ്ക്ക് ഒരു ഭാരമായിട്ട് പതിറ്റാണ്ടുകള്‍ മൂന്നു നാലു കഴിഞ്ഞു – ഇപ്പോഴും സംഗതി എവിടെയും എത്തിയിട്ടില്ല, അനതിവിദൂരഭാവിയിലും അതെവിടെയെങ്കിലും എത്തിച്ചേരുമെന്നും തോന്നുന്നില്ല.
കമ്മിറ്റ്മെന്റ്, അന്തര്‍ദ്ദേശീയത, വിശ്വമാനവികത, ബിംബപ്രചുരിമ, വൃത്തനിരാസം തുടങ്ങിയ ഘടകങ്ങള്‍ ഒരു കവിതയില്‍ എത്രമാത്രമുണ്ടെന്നു പരിശോധിക്കുന്നവരത്രേ പുതിയ നിരൂപകര്‍. കവിതയില്‍ ആത്യന്തികമായി കവിത എന്നൊരു സംഗതി ഉണ്ടോ എന്നാണ് അവര്‍ ആദ്യം പരിശോധിക്കേണ്ടത്.
അതെങ്ങനെ?
അവനവനെത്തന്നെ സ്വയം അളന്ന് നിലവാരമറിയാന്‍ കഴിയാത്ത മുഴക്കോലും കൊണ്ട്, അവര്‍ അന്യരെ എന്തളക്കാനാണ്? ഫലമോ? ധൈഷണികമായ ഒരു തരം ശുഷ്കതയുടെ പര്യായമായി, ആധുനിക കവിത എന്ന മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന രചനാവൈകൃതങ്ങള്‍. മാത്രമല്ല, കൂനിന്മേല് കുരു എന്നപോലെ അതാതു കവികള്‍ തന്നെ സ്വന്തം കവിതകള്‍ക്കും സുഹൃദ്കവികളുടെ വഴിപിഴച്ച തൃക്കൈവിളയാട്ടങ്ങള്ക്കും അങ്ങോട്ടുമിങ്ങോട്ടും പഠനങ്ങള്‍ കൂടി എഴുതിത്തുടങ്ങിയതോടെ എല്ലാം തികയുകയും ചെയ്തു. ഈ തക്കം നോക്കി ആസ്വാദകര്‍ ഭേദപ്പെട്ട വേറെ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിച്ചുപോവുകയും ചെയ്തു.
ഇപ്പോള്‍ നല്ല കവിതയ്ക്കും ആസ്വാദകരെ അന്വേഷിച്ചു നടക്കേണ്ട ഗതികേടായി – ഈ സാഹചര്യത്തിലാണ് യൂസഫലി കേച്ചേരിയും കാവ്യസംഭാവന വിശദവും വിപുലവുമായ ഒരു വിലയിരുത്തലിനും വിധേയമാക്കേണ്ടത്. എന്നുവച്ച് അധികം പറയുന്നില്ല. അതിനുള്ള സന്ദര്‍ഭം ഇതല്ലല്ലോ. സത്യം ഇക്കാലത്ത് ഒട്ടും സുഖമുള്ള ഒരു കാര്യമല്ല.
നബ്രൂയാത് സത്യമപ്രിയം എന്നുമുണ്ട്. എന്നുവച്ച് അപ്രിയ സത്യങ്ങള്‍ ധീരമായി വിളിച്ചുപറയുന്നവരും അപൂര്‍വമായി ഇല്ലേ? ഉണ്ട്. ചക്രവര്‍ത്തി നഗ്നനാണെങ്കില്‍ നഗ്നന് തന്നെ! ഈ വാക്കുകള്‍ ആ അര്‍ഥത്തില്‍ എടുത്താല്‍ മതി. രീതി പഴയതാണെന്നുവച്ച് എല്ലാം ചീത്തയായിക്കൊള്ളണമെന്നില്ല. രീതി മാത്രം പുതിയതാണെന്നുവച്ച് കവിത നന്നായിക്കൊള്ളണമെന്നുമില്ല. കവിതയില്‍ ഒന്നു മാത്രമേ പ്രധാനമായിട്ടുള്ളൂ. എഴുതിയതില്‍ കവിതകളുണ്ടോ എന്ന കാര്യം മാത്രം.!
ഒരേയൊരു യൂസഫലി ശ്ലോകം കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
വല്ലാതാര്ത്തിയിരിക്കിലും,
മുരളികാ-
സംഗീതപീയൂഷമൊ-
ന്നല്ലാതൊന്നുമശിച്ചിടാനുടലിതില്
സ്പന്ദം നിലക്കൊള്കവേ,
നില്ലാതുള്ളിലെഴുന്ന വാസനകളാല്‍
ഹേ! കൃഷ്ണ! കുന്നിക്കരിം-
പുല്ലാണെന്നു നിനച്ചു നിന് പദപുടം
നക്കുന്ന പൈക്കുട്ടി ഞാന്‍!
ഈ ഒരൊറ്റശ്ലോകത്തിനു വേണം കൊടുക്കേണ്ടത് ബാലാമണിയമ്മ പുരസ്കാരം!
ഇരുട്ടില്‍ ഈ ദീപശിഖയുമായി അങ്ങുമുമ്പേ നടക്കുക – ഇനിയുമിനിയും ബഹുദൂരം/സമാധാനമായിട്ടു മതി. സാവധാനം മതി. അതിവേഗം വേണ്ടേ വേണ്ട. പിന്നാലെ വരുന്നവര്‍ വഴിതെറ്റാതെ ആ വെളിച്ചം കണ്ടുനടക്കട്ടെ. അവര്‍ മുന്നേറട്ടെ.
( കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 2012-ലെ ബാലാമണിയമ്മ പുരസ്കാരം യൂസഫലി കേച്ചേരിക്ക് സമ്മാനിച്ച വേളയില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: