കോഴിക്കോട്: സര്‍ക്കാര്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ഒരു വിഭാഗത്തിനുവേണ്ടി മാത്രമായി ചെലവഴിക്കപ്പെടുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. അന്തരിച്ച സി.എം. കൃഷ്ണനുണ്ണിയുടെ ഋതം പരമായ ഉണ്മ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്റെ ബജറ്റ് പോലും ന്യൂനപക്ഷ പ്രീണനമാണ് മുന്നോട്ട് വെക്കുന്നത്. ന്യൂനപക്ഷ സമൂദായത്തിന് വാരിക്കോരി നല്‍കാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുകയാണ്. രാഷ്ട്രീയ നീതിയും വിദ്യാഭ്യാസനീതിയും നിഷേധിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ അടിസ്ഥാന ജനവിഭാഗത്തിന് എന്താണുള്ളതെന്ന് വ്യക്തമാക്കണം. റബര്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രഖ്യാപനങ്ങള്‍. ശക്തരും സംഘടിതരുമായവര്ക്കാണ് സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നത് അദ്ദേഹം പറഞ്ഞു.
ജാതിവിവേചനമുണ്ടാകുമ്പോഴാണ് ജാതിചിന്ത ഉണ്ടാകുന്നത്. ഈഴവന് ജാതിപറഞ്ഞാല്‍ അത് ഗുരുനിന്ദയായി ചിത്രീകരിക്കുന്നു വെള്ളാപ്പള്ളി പറഞ്ഞു. പി.വി. ഗംഗാധരന് പുസ്തകം പ്രകാശനം ചെയ്തു. ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ഡയറക്ടര്‍ എല്‍. ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി.കെ. വിജയന്, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി.ബാലകൃഷ്ണന്, പുത്തൂര്‍മഠം ചന്ദ്രന്, ആര്. സുരേഷ് കുമാര്‍ , ആഷിക് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: