പത്തനംതിട്ട: പത്തു ദിവസെത്ത ഉത്സവത്തിനായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് 5.30ന് തുറക്കും. 25ന് രാവിലെ 9.20നും 10.30നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്മ്മികത്വത്തിലാണ്കൊടിയേറ്റ് . രണ്ടാം ഉത്സവദിനം മുതല്‍ ഒന്‍പതാം ഉത്സവം വരെ ഉത്സവബലിദര്‍ശനം ഉണ്ടാവും. ഉച്ചക്ക് 1.30മുതലാണ് ഭക്തര്‍ക്ക് ഉത്സവബലി ദര്‍ശനത്തിനുള്ള അവസരം. ഒന്‍പതാം ഉത്സവത്തിന് പള്ളിവേട്ട. അന്ന് ഭഗവാന് ശരംകുത്തിയിലേക്ക് ആനപ്പുറത്ത് എഴുന്നെള്ളും.
പള്ളിവേട്ടക്കുശേഷം തിരിച്ചെഴുന്നള്ളിയശേഷമാണ് അത്താഴപൂജ.അന്ന് ശ്രീകോവിലിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാകും ഭഗവാന്റെ പള്ളിയുറക്കം. അടുത്തദിവസം രാവിലെ 8ന് ആറാട്ടുബലി നടക്കും. തുടര്‍ന്ന് 8.30ന് ആറാട്ടുഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും.11.30ന് പമ്പയില്‍ ഘോഷയാത്രക്ക് സ്വീകരണം നല്‍കും. പമ്പാനദിയിലെ ആറാട്ടുകടവില്‍ തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ ആറാട്ട് നടക്കും.
തുടര്‍ന്ന് പമ്പാ ഗണപതിക്ഷേത്രാങ്കണത്തില് ഭക്തര്‍ക്ക് ഭഗവദ് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും.മൂന്നുമണിയോടെ ഘോഷയാത്ര സന്നിധാനത്തേക്ക് തിരിക്കും. ഒന്‍പതുമണിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത് സന്നിധാനത്തെത്തും.തുടര്‍ന്ന് പ്രത്യേകപൂജകള്ക്കുശേഷം കൊടിയിറക്കുന്നതോടെ പത്ത് ദിവസത്തെ ഉത്സവത്തിന് പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: