മലയിഞ്ചി (തൊടുപുഴ): മലയിഞ്ചി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലയിഞ്ചി പാത്തയ്ക്കല് കരിപ്പുറത്ത് ജയന് (53)നെയാണ് കാട്ടാന ചവിട്ടി കൊന്നത്. ഉള്‍വനമായ മലയിഞ്ചി കൂനംമേര് മലയില്‍ ഇന്നലെ രാവിലെ തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു ജയനും സംഘവും. ഇന്നലെ രാവിലെ 11.30ഓടുകൂടിയാണ് കാട്ടാന സംഘത്തെ ആക്രമിച്ചത്. ചീനിക്കുഴി സ്വദേശികളായ ജയ്സണ്‍, പ്രകാശ്, പ്രശാന്ത് എന്നിവര്‍ ഓടിരക്ഷപ്പെട്ടു. ആനയ്ക്ക് മുന്നില്‍പ്പെട്ട ജയനെ ചവിട്ടുകയായിരുന്നു.
പ്രധാന റോഡില്‍ നിന്നും രണ്ട് മണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ചെങ്കില്‍ മാത്രമേ സംഭവസ്ഥലത്ത് എത്തിച്ചേരാനാകൂ. മൊബൈലിന് റെയിഞ്ചില്ലാത്തത് സംഭവം പുറംലോകമറിയാന്‍ താമസിച്ചു. കരിമണ്ണൂരില്‍ നിന്നും പോലീസ് സംഘവും തൊടുപുഴ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആന മൃതദേഹത്തിന് സമീപത്ത് നിന്നും മാറാത്തത് ഉദ്യോഗസ്ഥരെ വലച്ചു. സ്ഥലത്തെത്തിയ നാട്ടുകാരും ഉദ്യോഗസ്ഥസംഘവും ഏറെനേരം പണിപ്പെട്ടാണ് ആനയെ സംഭവസ്ഥലത്തുനിന്നും മാറ്റിയത്. ജയന്റെ ഭാര്യ: ഇന്ദിര. മക്കള്‍ : അശ്വതി, അരുണ്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനക്കൂട്ടം ഈ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: