തൃശൂര്‍: കെഎസ്എഫ്ഡിസി ചെയര്മാന് സ്ഥാനം രാജ്മോഹന്‍ ഉണ്ണിത്താന് നല്‍കുന്നത് സംബന്ധിച്ച വിവാദം കൊഴുക്കുന്നു. ചെയര്മാന് സ്ഥാനം ഏറ്റെടുക്കും മുമ്പേ തന്നെ രാജ് മോഹന്‍ ഉണ്ണിത്താന് നിലവിലെ അംഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രസ്താവനയുമായി രംഗത്ത് എത്തി.
ഭീഷണിപ്പെടുത്തി രാജിവെപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ചെയര്മാന് പദവി ഏറ്റെടുക്കും മുമ്പെ കോര്‍പ്പറേഷനിലെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെയും ഇടപാടുകളുടെയും ‘ഇന്േറണല് ഓഡിറ്റിങ്’ നടത്തുമെന്ന മുന്നറിയിപ്പും ഉണ്ണിത്താന് നല്കി. ഇത് വരും ദിവസങ്ങളില്‍ കുടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.
കഴിഞ്ഞ ദിവസം കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജിവെക്കുമെന്ന് പറഞ്ഞ ഷാജി കൈലാസ്,എം.എസ്.കുമാര്‍ എന്നിവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഉയര്‍ത്തിയത്. തന്റെ വരവിനെ എതിര്‍ക്കുന്നവരെയും അവരുടെ ലക്ഷ്യവും തനിക്ക് അറിയാം. ഇത് സമയമാകുമ്പോള്‍ വെളിപ്പെടുത്തും. കെഎസ്എഫ്ഡിസിയിലെ പല ക്രമക്കേടുകളെക്കുറിച്ചും തനിക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
പി.ഗോവിന്ദപ്പിള്ളയ്ക്കും കെ.ടി മുഹമ്മദിനും ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനാകാമെങ്കില്‍ തനിക്കെന്തേ ആയിക്കൂടെന്ന ചോദ്യവും ഉണ്ണിത്താന് ഉയര്‍ത്തി. തന്നെ നിയമിച്ചത് സിനിമാ മന്ത്രി തിരുവഞ്ചൂരാണ്. സ്ഥാനമില്ലാത്തവര്ക്ക് രാജിവയ്ക്കാനാവില്ലല്ലോ. രാജി മുഴക്കുന്നവര്‍ക്ക് അതിനുള്ള ഒരു സ്ഥാനം കൊടുത്തതും തിരുവഞ്ചൂരാണ്. ചലച്ചിത്ര തറവാട്ടില്‍ അംഗമായ തനിക്കെതിരെ സിനിമാമേഖലയില്‍ നിന്നുള്ളവര്‍ തന്നെ എതിര്‍ക്കുന്നതെന്തിനെന്ന് മനസിലാവുന്നില്ലെന്നും ഉണ്ണിത്താന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: