മേലെമുള്ളി വനവാസി കോളനിയിലെ സവിതയെ കണ്ടത് കൃഷിയിടത്തിലാണ്. വെയില് ചാഞ്ഞെങ്കിലും നെറ്റിയില്‍ അദ്ധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികള്‍. ഭര്‍ത്താവ് ദേവനും പണിത്തിരക്കിലാണ്. സവിതയുടെ അഞ്ചുവര്‍ഷം മുമ്പത്തെ സ്ഥിതി ഇതായിരുന്നില്ല. കടുത്ത മാനസികരോഗത്തിനടിമ. ചികിത്സയില്ലാത്തതിനാല്‍ രോഗം മൂര്‍ച്ഛിച്ചു. വീട്ടുകാരോടും കോളനിക്കാരോടും മിണ്ടാതെ ഒരേ ഇരിപ്പ്. ചിലപ്പോള്‍ മുമ്പില്‍ കണ്ടവരെ ആക്രമിച്ചെന്നുമിരിക്കും.
രോഗപീഡയുടെ ആ ഭൂതകാലം ഇപ്പോള്‍ സവിത ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. തന്റെ ജീവിതത്തെ മാറ്റി മറിച്ച സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനോടും അതിന്റെ സാരഥി ഡോ. നാരായണനോടുമുള്ള തീരാത്ത കൃതജ്ഞതയാണ് സവിതയുടെ മുഖത്തെ ചിരിയിലൂടെ തെളിയുന്നത്. മെഡിക്കല്‍മിഷന്റെ മാനസികാരോഗ്യ പദ്ധതിയിലെ തുടര്‍ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് കടന്നുവരുന്ന ‘സവിതമാര്‍’ ഇന്ന് മാറുന്ന അട്ടപ്പാടിയുടെ മറ്റൊരു മുഖമാണ്.
അട്ടപ്പാടിയില്‍ നിന്നും ശിരുവാണി പുഴയും കടന്ന് 25 കിലോമീറ്റര്‍ ചെന്നാലാണ് മേലെമുള്ളി വനവാസി കോളനി. 147 വീടുകളിലായി 175ഓളം കുടുംബങ്ങള്‍. മേലെമുള്ളിയിലെ കൃഷിയിടം കഴിഞ്ഞാല്‍ കുന്നുകളാണ്. അപ്പുറത്ത് മഞ്ചൂര്‍, അണ്ണാമല, പിന്നെ ഊട്ടി.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തില്‍ സരിതയെ കൂടാതെ നാലു പേര്‍ക്ക് കടുത്ത മാനസിക രോഗമുണ്ടായിരുന്നു. 2009ല്‍ മെഡിക്കല്‍ മിഷന് തുടക്കം കുറിച്ച മാനസികാരോഗ്യപദ്ധതി അട്ടപ്പാടിയിലെ വനവാസി സമൂഹത്തിന് അനുഗ്രഹമായി മാറിയിരിക്കുന്നു. കവയിത്രി സുഗതകുമാരിയാണ് 2009 നവംബര്‍ 23ന് അട്ടപ്പാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഊരിലെ ആരോഗ്യപ്രവര്‍ത്തകയായ രുഗ്മിണി മെഡിക്കല്‍മിഷന്റെ ആരോഗ്യ സംരക്ഷണ പരിശീലനം ലഭിച്ച പ്രവര്‍ത്തകയാണ്. ഇത്തരം യുവതീയുവാക്കള്‍ അട്ടപ്പാടിയിലെ വിവധ ഊരുകളില്‍ ആരോഗ്യ സംരക്ഷണ – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് മൂന്നു കോര്‍ഡിനേറ്റര്‍മാരാണ്.
പ്രാഥമിക ചികിത്സക്ക് ആവശ്യമായ മരുന്നുകളടങ്ങിയ ഔഷധക്കിറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ ഊരുകളില്‍ കരുതിവെക്കുന്നു. കടുത്ത മാനസിക രോഗത്തിനടിപ്പെട്ടാലും വനവാസി ചികിത്സക്ക് വിധേയരാകാറുണ്ടായിരുന്നില്ലെന്ന് രുഗ്മിണി പറയുന്നു. ഇതൊരു അസുഖമാണെന്നോ, ഇതിന് ചികിത്സയുണ്ടെന്നോ, ചികിത്സിച്ചാല്‍ സുഖം പ്രാപിക്കുമെന്നോ അറിയാത്തതുകൊണ്ടാണ് ചികിത്സ തേടാത്തതെന്ന് രുഗ്മിണി വിശദീകരിക്കുന്നു.
മാനസികരോഗത്തിന് അടിപ്പെട്ട് ആത്മഹത്യയിലേക്കോ കടുത്ത ഉന്മാദാവസ്ഥയിലേക്കോ എത്തി ജീവിതം തകര്‍ന്നുപോകുമായിരുന്ന അട്ടപ്പാടിയിലെ വനവാസികള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സാമൂഹ്യമാനസികാരോഗ്യ പരിപാടി. 200ഓളം രോഗികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നു.
മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള മരുന്നുവിതരണം മാത്രമല്ല ബോധവല്‍ക്കരണവും കൗണ്‍സിലിങ്ങും തുടര്‍പ്രവര്‍ത്തനവും അടങ്ങുന്ന സമഗ്രപദ്ധതിയാണ് മിഷന് നടപ്പിലാക്കുന്നത്. ശപിക്കപ്പെട്ട ജീവിതങ്ങളെന്ന് മുദ്രകുത്തപ്പെട്ട കോളനികളിലെ ഇരുണ്ടമൂലകളിലേക്ക് തള്ളപ്പെട്ട സരിതമാര്‍ ഇപ്പോള്‍ ജീവിതത്തില്‍ വസന്തം തിരിച്ചുപിടിക്കുകയാണ്. വിവേകാനന്ദ മെഡിക്കല്‍ മിഷന് അട്ടപ്പാടിയില്‍ സൃഷ്ടിച്ച നിശ്ശബ്ദ വിപ്ലവങ്ങളിലൊന്നാണ് ഈ സമഗ്രമാനസികാരോഗ്യപദ്ധതി.
(നാളെ: അത്ഭുതം, അനുകരണീയന്‍ ഈ ഡോക്ടര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: