ഞാന്‍ എല്ലാവര്ക്കും വെള്ളം തന്നു. കൃഷിക്കായി തെളിനീര് പകര്‍ന്നുതന്നു. പക്ഷികളും ജന്തുക്കളും വനമേഖലയും എന്റെ ജലം ഊറ്റിക്കുടിച്ചു. മത്സ്യങ്ങള്‍ക്ക് പ്രജനന സൗകര്യം ചെയ്തു ഞാന്‍. ഒഴുകുന്ന എല്ലാ സ്ഥലങ്ങളിലും പച്ചപ്പുതന്നു. വരള്‍ച്ച അകറ്റി. എന്റെ ജലം ഉപയോഗിച്ച് മനുഷ്യന് വൈദ്യുതി നിര്‍മിച്ചു. വെളിച്ചമുണ്ടാക്കി. മോട്ടോറുകള്‍ വഴി അഹോരാത്രം ജലം പമ്പ് ചെയ്ത് കൃഷിയിടം നനച്ചെടുത്തു. കടത്തുവള്ളങ്ങളും ബോട്ടുകളും എന്റെ ശരീരത്തിലൂടെ സഞ്ചരിക്കുവാന്‍ അവസരം നല്കി. ജലജീവികളും മനുഷ്യനും മൃഗങ്ങളും പക്ഷികളും എന്റെ വെള്ളത്തില്‍ കുളിച്ചുല്ലസിച്ചു. എന്റെ ജലം ലോറികളില്‍ നിറച്ച് വിറ്റ് അനേകര്‍ പണക്കാരായി. എന്റെ ഭംഗി ആസ്വദിക്കുവാന്‍ വിനോദസഞ്ചാരികള്‍ ഓടിയെത്തി. മനുഷ്യസംസ്കാരത്തിന്റെ മടിത്തൊട്ടിലാക്കി എന്റെ തീരങ്ങള്‍.
സ്വയം ശുദ്ധീകരണ ശേഷിയുള്ളതിനാല്‍ എനിക്ക് പറ്റാവുന്ന മാലിന്യങ്ങളെ ശുദ്ധീകരിച്ചെടുത്തു ഞാന്‍. എന്റെ തീരങ്ങള്‍ നഗരങ്ങളായി മാറി. വെള്ളപ്പൊക്കം തടയുവാന്‍ മഴക്കാലങ്ങളില്‍ പരന്നൊഴുകി ഞാന്‍. ഭൂഗര്‍ഭജലം പുഷ്ടിപ്പെടുത്തുവാന്‍ വേണ്ടി മണ്ണിനടിയിലേക്ക് ജലം അരിച്ചിറങ്ങുവാന്‍ ഞാന്‍ അവസരം നല്കി. വിത്തുകളും ഫലങ്ങളും ഒഴുകി മറ്റു സ്ഥലങ്ങളിലെത്തിക്കുവാന്‍ ചെടികളെ ഞാന്‍ സഹായിച്ചു. ദേശാടനപ്പക്ഷികള്‍ക്ക് ദാഹജലം നല്കി. വൃഷ്ടിപ്രദേശങ്ങളില്‍നിന്നും ഒലിച്ചിറങ്ങി എന്റെ ശരീരത്തിലെത്തുന്ന എക്കല്‍ നാടുനീളെ ഞാന്‍ വിതരണം ചെയ്തു. കൃഷി ഫലവത്താക്കി. എന്റെ ജലം പ്രാദേശിക കാലാവസ്ഥയില്‍ ഈര്‍പ്പം നല്കി. അതുകൊണ്ട് വരണ്ടകാറ്റിനെ ഒഴിവാക്കാനായി. കടത്തുകാര്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കുവാന്‍ എനിക്കായി. ഉള്‍നാടന്‍ മത്സ്യം പിടിക്കുന്നവര്‍ക്ക് ജീവസന്ധാരണത്തിന് അവസരം നല്കി ഞാന്‍.
എന്റെ കുറുകെ പാലം പണിയാമെന്നതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോണ്ട്രാക്ടര് മാരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അഴിമതിയിലൂടെ ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കി. എനിക്ക് പ്രതികരിക്കാനറിയാത്തതിനാല് എന്റെ അടിത്തട്ട് പൊളിച്ച് മണല്‍ മാഫിയ മണല്‍വാരി നേട്ടമുണ്ടാക്കി. അണക്കെട്ടുകളും തടയണകളും എന്നില്‍ നിര്‍മിച്ച് എന്റെ തീരം കൂടുതല്‍ ജലത്തില്‍നിന്നും അകറ്റിയെടുത്ത്, കരഭൂമിയാക്കി, ഭൂമാഫിയയും റിയല്‍ എസ്റ്റേറ്റ് മാഫിയയും കൈയേറി എന്നെ വില്പനച്ചരക്കാക്കി. എന്റെ തീരത്തുള്ള അഞ്ച് മുനിസിപ്പാലിറ്റികളും ഒരു കോര്‍പ്പറേഷനും 42 പഞ്ചായത്തുകളും എന്നില്‍നിന്നും ജലം ഊറ്റിയാണ് നിലനില്‍ക്കുന്നത്.
പ്രസിദ്ധങ്ങളായ അനേകം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്റെ തീരത്തുള്ളത് അനേകലക്ഷം ആളുകള്‍ക്ക് ആത്മശാന്തി നല്കുന്നു. ഞാന്‍ നല്കുന്ന ജലമാണ് പിവിഐപിയെ നിലനിര്‍ത്തുന്നത്. എന്റെ തീരത്തുള്ള വ്യവസായശാലകള്‍ക്ക് വേണ്ട ജലം നല്കുവാന് എനിക്കാകുന്നുണ്ട്. അതുകൊണ്ട് തന്നെ അനേകായിരങ്ങള്‍ക്ക് ജോലി നല്കുവാനും എനിക്ക് കഴിയുന്നു. വ്യവസായശാലകള്‍ക്ക് വേണ്ട അസംസ്കൃത വസ്തുക്കള്‍ ബോട്ടുകള്‍ വഴിയും ജങ്കാറുകള്‍ വഴിയും എനിക്ക് എത്തിക്കാനാകുന്നു. അതുകൊണ്ട് തന്നെ എന്റെ തീരത്ത് 250ലധികം ഫാക്ടറികള്‍ക്ക് നിലനില്ക്കാനാകുന്നു. ലിഫ്റ്റ് ഇറിഗേഷന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് എന്റെ ജലം ഉപയോഗിച്ചാണ്. നാടന്‍ മത്സ്യ ഇനങ്ങളായ പൂളോന്‍, കോലാന്‍, ആരല്‍, പരല്‍, കരിമീന്‍, വാള, പള്ളത്തി, മൂഷി, കറുപ്പ്, കൂരി, ബ്രാല്, വട്ടോന്‍ എന്നീ മത്സ്യ ഇനങ്ങള്‍ എന്റെ വെള്ളത്തില്‍ സുലഭമായിരുന്നു. ഞാന്‍ 55000 ടണ്‍ മണല്‍ ഒരു വര്‍ഷം മനുഷ്യന് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുവാന്‍ നല്‍കുന്നുണ്ട്. 244 കിലോമീറ്റര്‍ നീളമുള്ള എന്റെ യാത്രയ്ക്കിടയില്‍ തമിഴ്നാട്ടിലൂടെയും കേരളത്തിലൂടെയും ഞാന്‍ ഒഴുകുന്നുണ്ട്.
ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലൂടെ ഒഴുകുന്നതില്‍ ഈ മൂന്നുജില്ലകള്‍ക്കും എന്റെ ഉപയോഗം ലഭിക്കുന്നുണ്ട്. എനിക്ക് 21 പോഷകനദികളുണ്ട്. എന്റെ വൃഷ്ടിപ്രദേശത്ത് 12 ലധികം മലകളുണ്ട്. അതില്‍ ഏഴ് പ്രധാന മലകളായ വള്ളിമല, ചൊക്കാന്‍ പെട്ടിമല, പാച്ചിമല, കോമല, കാളിമല, സുന്ദരമല, നാഗമല എന്നിവയാണെനിക്കൊഴുകുവാനുള്ള ജലം കൂടുതലായി നല്‍കുന്നത്. ഇരവികളും നാഷണല്‍ പാര്‍ക്ക്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ഇടുക്കി വന്യമൃഗ സംരക്ഷണകേന്ദ്രം, ചിന്നാര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്, തട്ടേക്കാട് പക്ഷി സങ്കേതം എന്നീ വന്യ-മൃഗ പക്ഷി സങ്കേതങ്ങള്‍ അനേകായിരം ജീവികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നവയാണ്. എന്റെ തീരത്തുള്ള മലയാറ്റൂര്‍, കാലടി, ആലുവ ശിവരാത്രി മണപ്പുറം, തിരുവൈരാണിക്കുളം എന്നീ പ്രദേശങ്ങള്‍ പേരുകേട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.
എന്നിലൂടെ ഉണ്ടായ മലവെള്ള പാച്ചില്‍ ടിപ്പുവിന്റെ ആക്രമണത്തില്‍നിന്നും തിരുവിതാംകൂറിനെ രക്ഷിച്ചിട്ടുണ്ട്. അറബിക്കടലിന്റെ റാണിയായ കൊച്ചി നഗരം ഞാനില്ലെങ്കില്‍ നിലനില്‍ക്കില്ല. ഇത്രയൊക്കെ ഉപകാരം ഞാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ചെയ്തിട്ടും എന്നെ നശിപ്പിക്കുവാന്‍ നടത്തുന്ന മനുഷ്യന്റെ പരിശ്രമങ്ങള്‍ വേദനാജനകമാണ്. എന്റെ അടിത്തട്ടില്‍ നിന്നും പാതാളംവരെ കുഴിച്ച് മണലെടുത്തതിനാല്‍ ഞാനും കിണറുമായുള്ള ബന്ധം നഷ്ടപ്പെടുത്തി. അത് വേനലിന് മുമ്പുതന്നെ കുടിവെള്ള സ്രോതസ്സു വറ്റിപോകുന്നതിനിടയാക്കി. നഗരങ്ങളും ഗ്രാമങ്ങളും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലായി. എന്റെ തീരം ഇടിച്ചുള്ള മണല്‍വാരല്‍ എന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി. മഞ്ഞുരുകി എനിക്ക് ഒഴുകുവാനുള്ള വെള്ളം ലഭിക്കാത്തതിനാല്‍ മഴ മാറിയാല്‍ വേനല്‍ക്കാല നീരൊഴുക്കിന് ആശ്രയിക്കുന്നത് കാടുകളെയും കുന്നുകളെയും മലകളെയുമാണ്. എന്നാല്‍ എന്റെ ഉത്ഭവസ്ഥാനമായ പശ്ചിമഘട്ട കാടുകളും മലകളും കുന്നുകളും മനുഷ്യന് നശിപ്പിച്ചതിനാല്‍ വേനലില്‍ ഒഴുക്ക് നിലനിര്‍ത്തുവാന്‍ എനിക്കാകുന്നില്ല. മണലെടുത്ത കുഴികളില്‍ എന്റെ ജലം കെട്ടിക്കിടക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ഇത് വേനല്‍ക്കാല ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. വനംകൊള്ള നടത്തിയവര്‍ പകരം വനം വച്ചുപിടിപ്പിക്കാത്തതിനാല് മഴക്കാലത്തുള്ള എന്റെ ഭൂഗര്‍ഭ ജല റീചാര്‍ജിംഗ് തടസ്സപ്പെടുത്തിയിരിക്കുന്നു. രൂക്ഷമായ മണ്ണൊലിപ്പ് എന്റെ അടിത്തട്ടില്‍ ചെളി ഊറുന്നതിന് ഇടയാക്കി.
എന്റെ വൃഷ്ടിപ്രദേശത്തെ 5284 ചതുരശ്ര കി.മീ. വനപ്രദേശവും നശീകരണത്തിന്റെ നിഴലിലാണ്. കൈയേറ്റമെന്നോ കുടിയേറ്റമെന്നോ അതിനെ വിളിച്ചാലും എന്റ നാശത്തിന് അത് കാരണമായിരിക്കുന്നു. എനിക്ക് താങ്ങാവുന്നതിലേറെ അണക്കെട്ടുകളാണ് എനിക്ക് കുറുകെ കെട്ടിയിരിക്കുന്നത്. അത് എന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയിരിക്കുകയാണ്. വനനാശം അണക്കെട്ടുകളുടെ ജലസംഭരണ ശേഷി ഇല്ലാതാക്കിയിരിക്കുന്നു. എന്റെ 16 അണക്കെട്ടുകളില്‍ മുല്ലപ്പെരിയാര്‍ എന്നില്‍നിന്നും ജലം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുവാന്‍ ഉണ്ടാക്കിയതായതിനാല്‍ എന്റെ വേനല്‍ക്കാല നീരൊഴുക്കിന് തടസ്സമായി. കടലില്‍നിന്നും കായലില്‍നിന്നും വേലിയേറ്റ സമയത്തുള്ള ഉപ്പുവെള്ള കയറ്റത്തെ തടയുവാന്‍ ശേഷി കുറഞ്ഞതിനാല്‍ എന്റെ ശുദ്ധജലം ഉപ്പായിമാറുകയാണ്. വ്യവസായം, കുടിവെള്ള വിതരണം, കൃഷി എന്നിവയെ ഇത് സാരമായി ബാധിക്കുന്നുണ്ട്. വ്യവസായങ്ങള്‍ക്ക് എല്ലാ സഹായവും ഞാന്‍ ചെയ്തിട്ടും മാലിന്യങ്ങള്‍ ഒഴുക്കുന്നത് എന്നിലേക്കാണ്. രൂക്ഷമായ മലിനീകരണം മൂലം ഞാന്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇടയ്ക്കിടെ മത്സ്യക്കുരുതിയിലെത്തിക്കുന്നതരത്തിലുള്ള മലിനീകരണം ജലജീവികള്‍ക്ക് വന്‍ ഭീഷണിയായിരിക്കുന്നു. ഇത് സാധാരണക്കാരായ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ ബാധിച്ചിരിക്കുന്നു.
എന്റെ ജലം മലിനീകരണം മൂലം കുളിക്കുവാനോ കുടിക്കുന്നതിനോ കാര്‍ഷിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുവാന്‍ പറ്റാത്ത സ്ഥിതിയിലെത്തിച്ചിരിക്കുന്നു. നാടുനീളെ ലോറി കഴുകുന്നതിനും മറ്റും എന്നെ ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ ദൂരം മലിനജലം വഹിച്ച് ഒഴുകേണ്ട അവസ്ഥയിലാണ് ഞാന്‍. ആഘോഷങ്ങള്‍ കഴിയുമ്പോള്‍ ഭക്ഷണമാലിന്യങ്ങളും കോഴിവേസ്റ്റ്, മനുഷ്യ വിസര്‍ജ്യം, ജന്തു ശവശരീരങ്ങള്‍ എന്നിവ തള്ളുന്നതും എന്നിലേയ്ക്കാണ്. ഈ വെള്ളമാണ് സംസ്കാരമുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന് കുടിക്കുന്നതെന്നോര്ക്കുമ്പോള് മനുഷ്യനെ കുറിച്ച് പുച്ഛം തോന്നുന്നു. ഇന്ന് എന്റെ ജലം മനുഷ്യനെ രോഗാതുരനാക്കുന്നു. കക്കൂസ് മാലിന്യങ്ങള്‍, നഗര-ഗ്രാമ മാലിന്യങ്ങള്‍ എന്നിവ എന്നില്‍ രോഗാണുക്കള്‍ പെരുകുന്നതിന് ഇടവരുത്തുന്നു. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും അഴുക്കുചാലുകള്‍ തുറന്നുവച്ചിരിക്കുന്നത് എന്റെ തീരത്താണ്. ആശുപത്രി മാലിന്യങ്ങള്‍ വരെ എന്നില്‍ നിക്ഷേപിക്കുന്ന മനുഷ്യര്‍ മനസ്സിലാക്കാത്തത് ഈ ജലം തന്നെയാണ് അവന്റെ ദാഹജലമായി ഉപയോഗിക്കുന്നതെന്ന വസ്തുതയാണ്. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന അധിക രാസവളങ്ങളും കീടനാശിനികളും മഴക്കാലത്ത് എന്നിലാണെത്തുന്നത്. മത്സ്യങ്ങളിലൂടെയും ജലത്തിലൂടെയും അത് തിരിച്ച് മനുഷ്യനിലെത്തുന്നു എന്നതും മനുഷ്യന് സൗകര്യപൂര്‍വം മറക്കുന്നതിനാല്‍ വിവിധയിനം അര്ബുദങ്ങള്കൊണ്ട് ജീവിക്കേണ്ട ഗതികേടുണ്ടാകുന്നു.
എന്തെല്ലാം ഉപകാരങ്ങള്‍ മനുഷ്യവര്‍ഗത്തിന് ഞാന്‍ ചെയ്തിട്ടും എന്നെ തിരിച്ച് ഉപദ്രവിക്കുന്ന രീതിയാണ് എക്കാലവും അവന് അവലംബിച്ചിട്ടുള്ളത്. ഞാനില്ലെങ്കില്‍ കൊച്ചിനഗരമില്ല എന്നിട്ടും കൊച്ചിനഗരസഭ എന്നെ രക്ഷിക്കുവാന്‍ നടപടി സ്വീകരിച്ചില്ല. വണ്ടിപ്പെരിയാര്‍ മുതല്‍ കടമക്കുടി വരെയുള്ള പഞ്ചായത്തുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മണല്‍വാരി എന്നില്‍നിന്ന് പണമുണ്ടാക്കി എങ്കിലും എന്നെ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിച്ചില്ല. കര്‍ഷകരുടെ ഏറ്റവും അടുത്ത മിത്രമാണ് ഞാന്‍ അവരും എന്നെ സഹായിച്ചില്ല.
ഞാനില്ലെങ്കില്‍ വനമില്ല എന്നാല്‍ വനംവകുപ്പ് എന്നെ കൈവിട്ടു. വ്യവസായശാലകളെ ഞാന്‍ പരിപോഷിപ്പിച്ചു. എന്നാല്‍ ആല്‍ക്കലികളും ആസിഡുകളും എന്നിലേക്ക് തുറന്നുവിട്ട് എന്നെ കൊല്ലാകൊല ചെയ്തു. എന്റെ സംരക്ഷണം അവരാരും ഏറ്റെടുത്തില്ല. ജല വിഭവ വകുപ്പാണെങ്കില്‍ എന്നെ ഉപയോഗിക്കുക മാത്രം ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ നിലനില്‍പ്പിനെക്കുറിച്ച് അവര്‍ക്ക് ആവലാതിയില്ല. എന്നാല്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് കോടികളുടെ ആക്ഷന്‍ പ്ലാനുകള്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു. മലിനീകരണം തടയുവാന്‍ ഉണ്ടാക്കിയ സ്ഥാപനം കെടുകാര്യസ്ഥത മൂലം എന്നെ മലിനീകരിച്ച് ദുര്‍ബലമാക്കി.
കേരള സര്‍ക്കാരിന്റെ സാമ്പത്തികം, തൊഴില്‍, കാര്‍ഷികം, ഊര്‍ജം, കുടിവെള്ളം, വ്യവസായം എന്നീ മേഖലകളുടെ അടിസ്ഥാനമാണ് ഞാനും എന്റെ വെള്ളവും നിലനില്‍പ്പും എന്നിട്ടും എന്നെ സംരക്ഷിക്കുവാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. ഞാനില്ലാതായാല്‍ ദുരിതം അനുഭവിക്കുവാന്‍ പോകുന്ന സാധാരണക്കാരെ ഓര്‍ത്ത് ദുഃഖിതയായി ഞാന്‍ ഒഴുകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: