ന്യൂദല്‍ഹി: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ‘മതേതര’ പാര്‍ട്ടികളിലെ ക്രൈസ്തവ എംപിമാരുടെ കൂട്ടായ്മ വിവാദമാകുന്നു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന്റെ നേതൃത്വത്തില്‍ 19 ക്രൈസ്തവ എംപിമാര്‍ ദല്‍ഹിയിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ(സിബിസിഐ) ഒഫീസില്‍ കഴിഞ്ഞ ദിവസമാണ് യോഗം ചേര്‍ന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ യോജിച്ച് മുന്നേറാന്‍ എംപിമാരോട് സഭാ നേതൃത്വം യോഗത്തില്‍ ആഹ്വാനം ചെയ്തു. കൊല്‍ക്കത്തയില്‍ കന്യാസ്ത്രിയ്ക്കെതിരെ നടന്ന ബലാല്‍സംഗക്കേസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മതാടിസ്ഥാനത്തില്‍ എംപിമാരെ വിളിച്ചുചേര്‍ത്തത്.
കര്‍ദിനാള്‍ ഇവാന് ദിയാസ്, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് എംപിമാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. നിയമനിര്‍മ്മാതാക്കളായ എംപിമാരുടെ പ്രവര്‍ത്തനത്തില്‍ മതനേതാക്കള്‍ സ്വാധീനിക്കുന്നതിന്റെ വ്യക്തമായ തെളിവായി ക്രൈസ്തവ എംപിമാരുടെ യോഗം മാറിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ വിവിധ വിഷയങ്ങളുന്നയിച്ചു നടന്ന ബഹളങ്ങള്‍ക്ക് നേതൃത്വം നല്കിയ എംപിമാരും സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കറും സര്‍ക്കാരിനെതിരായ യോഗത്തില്‍ മതസംഘടനയുടെ ആഹ്വാനപ്രകാരം പങ്കെടുത്ത വാര്‍ത്ത പുറത്തുവരാതിരിക്കാനും ശ്രമമുണ്ടായി.
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെകുര്യന്, ഓസ്ക്കാര്‍ ഫെര്‍ണ്ണാണ്ടസ്(കോണ്‍ഗ്രസ്), ജോസ് കെ മാണി(കേരളാ കോണ്‍ഗ്രസ്), പി.എ സാങ്മ(നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി), റാബി ബെര്‍ണ്ണാഡ്(എഐഎഡിഎംകെ), ഡറിക് ഒബ്റേന്‍(തൃണമൂല്‍ കോണ്‍ഗ്രസ്), മുന്നാഗാലാന്റ് മുഖ്യമന്ത്രി നെഫി റിയോ എന്നിവരുള്‍പ്പെടെയുള്ള എംപിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള 25 ക്രൈസ്തവ എംപിമാരെയും മതാടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ക്കാന്‍ പിജെ.കുര്യന്റെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. എല്ലാ മൂന്നുമാസം കൂടുമ്പോഴും ക്രൈസ്ത എംപിമാരുടെ കൂട്ടായ്മ യോഗം വിളിച്ചുചേര്‍ക്കും. അടുത്ത യോഗം മെയ് മാസം ആദ്യ ആഴ്ച ചേരാനും തീരുമാനിച്ചു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ക്രൈസ്തവ എംപിമാരും എംഎല്‍എമാരും ക്രൈസ്തവ സഭാ നേതൃത്വവുമായി നിരന്തരം യോഗം ചേരാറുണ്ടെന്നും ഇതിന് രാജ്യവ്യാപകമായ സംവിധാനമാണ് ലക്ഷ്യമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡറിക് ഒബ്റേന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. തൃണമൂല്‍ ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ കന്യാസ്ത്രിക്കെതിരെ നടന്ന ബലാല്‍സംഗക്കേസില്‍ ഹിന്ദു സംഘടനകളെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബംഗ്ലേദേശ് സ്വദേശികളായ രണ്ടുപേരാണ് പിടിക്കപ്പെട്ടത്. ദല്‍ഹിയിലെ അഞ്ചോളം ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരേ ആക്രമണം നടന്നപ്പോള്‍ അതേ കാലയളവില്‍ 260ലേറെ ഹിന്ദു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടതും കവര്‍ച്ച ചെയ്യപ്പെട്ടതും എന്നകാര്യം മതാടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ മനപ്പൂര്‍വ്വം വിസ്മരിക്കുകയാണ്.
ക്രൈസ്ത സഭ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കും വിദേശഫണ്ടുകള്‍ സ്വീകരിക്കുന്നതിനും നിയന്ത്രണം വന്നതാണ് കേന്ദ്രസര്‍ക്കാരിനെതിരായ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ നീക്കങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ കാരണം. എന്നാല്‍ രാജ്യത്തെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെതിരെ മത സംഘടന നടത്തുന്ന ശ്രമങ്ങള്‍ക്കാണ് നിയമനിര്‍മ്മാതാക്കളും നിയമനിര്‍മ്മാണ സഭയുടെ ചുമതലനിര്വഹിക്കുന്നവരും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: