ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സംസ്ഥാന നേതൃത്വത്തിനെതിരെ നല്കിയ കത്ത് സിപിഎം കേന്ദ്രകമ്മറ്റി തള്ളി. വി.എസിന്റെ വിയോജിപ്പോടെ വോട്ടിനിട്ട് തള്ളിയ കത്തിനെ പിന്തുണയ്ക്കാന്‍ കേന്ദ്രകമ്മറ്റിയില്‍ മറ്റംഗങ്ങളൊന്നും തയ്യാറായില്ല. പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതുള്പ്പെടെ വിഎസിനെതിരായ കുറ്റപത്രം തയ്യാറാക്കുന്നതിന് പോളിറ്റ് ബ്യൂറോ കമ്മീഷനെയും സിപിഎം കേന്ദ്രകമ്മറ്റിയോഗം തീരുമാനിച്ചു.
വിഎസ് നല്കിയ കത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം നേരത്തെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതാണെന്ന് കേന്ദ്രകമ്മറ്റി യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഎസിന്റെ കത്തിന്മേല് ഇടപെടലിന്റെ ആവശ്യമില്ല. ആലപ്പുഴയിലെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയ വി.എസിന്റെ നടപടികള്‍ ന്യായീകരിക്കാനാവില്ല. വിഎസ് ഇതു സംബന്ധിച്ചു നല്കിയ വിശദീകരണം തൃപ്തികരമല്ല. വിഎസിന്റെ പെരുമാറ്റം തെറ്റായിപ്പോയി. പോളിറ്റ് ബ്യൂറോ കമ്മീഷന് വിഎസിന്റെ നടപടി പരിശോധിക്കും, വിഎസ് നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന സൂചനകള്‍ നല്കി കാരാട്ട് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെപ്പറ്റി പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. കാരാട്ട് പറഞ്ഞ കാര്യങ്ങളെല്ലാം താന്‍ കേട്ടെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരണമില്ലെന്നും വിഎസ് പറഞ്ഞു.
സമ്മേളനത്തിന് തലേദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അവതരിപ്പിച്ച പ്രമേയത്തിനെതിരായ വിഎസിന്റെ പരാതിയും പോളിറ്റ് ബ്യൂറോ കമ്മീഷന് പരിശോധിക്കും. വിഎസിന്റെ വിയോജനക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതും കേരളത്തിലെ മറ്റു സംഘടനാ വിഷയങ്ങളും കമ്മീഷന് പരിഗണിക്കും.
സിപിഎം സംസ്ഥാന സമിതി പാസാക്കിയ പ്രമേയം സംഘടനാവിരുദ്ധമാണെന്ന വിഎസിന്റെ പരാതി പിബി കമ്മീഷന് പരിശോധിക്കുമെന്ന തീരുമാനം വിഎസിന് അല്‍പ്പം ആശ്വാസമായി. തന്റെ പരാതികളും ഉന്നയിച്ച ആവശ്യങ്ങളും ഒരിക്കല്‍ കൂടി പാര്‍ട്ടിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ വിഎസിന് ഇതുവഴി സാധിക്കും. കേന്ദ്രകമ്മറ്റിക്കു സമര്‍പ്പിച്ച കത്തു തള്ളിയതിനെപ്പറ്റിയോ പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെപ്പറ്റിയോ പ്രതികരിക്കാതെ വിഎസ് മൗനം പാലിക്കുന്നത് പിബി കമ്മീഷന് മുന്നില്‍ സ്വന്തം വാദങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരം വിനിയോഗിക്കാന്‍ ലക്ഷ്യമിട്ടാണ്. വിഎസ് കടുത്ത അച്ചടക്ക ലംഘനങ്ങളാണ് നടത്തുന്നതെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും യാതൊരുവിധ അച്ചടക്ക നടപടികളും വിഎസിനെതിരെ സ്വീകരിക്കാന്‍ കേന്ദ്രനേതൃത്വവും തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമായി. പിബി കമ്മീഷന് റിപ്പോര്‍ട്ട് വരുംവരെ വിഎസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്നാണ് സിപിഎം നേതൃത്വം നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: