സിംഗപ്പൂര്‍: സിംഗപ്പൂരിന്റെ രാഷ്ട്ര പിതാവും സിംഗപ്പൂര്‍ മുന്‍പ്രധാനമന്ത്രിയും ആധുനിക സിംഗപ്പൂരിന്റെ ശില്പ്പിയുമായ ലീ ക്വാന്‍ യൂ അന്തരിച്ചു. 91 വയസായിരുന്നു.ന്യുമോണിയ ബാധയെത്തുടര്‍ന്ന് രണ്ടു മാസത്തോളമായി ചികില്‍സയിലായിരുന്ന ലീ ഇന്നലെ രാവിലെയാണ് അന്ത്യശ്വാസം വലിച്ചത്.
ഏകാധിപതിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് ഒരിക്കല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന സിംഗപ്പൂരിനെ വലിയ ശക്തിയായി മാറ്റിയത്. ഇന്ന് ആഗോള വാണിജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ സിംഗപ്പൂര്‍ സുപ്രധാന സാമ്പത്തിക ശക്തിയുമാണ്.പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ലീ ക്വാന്‍ യൂ എട്ടു തവണയാണ് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചത്.
1923 സപ്തംബര്‍ 16ന് ജനിച്ച ലീ നാട്ടിലെ പഠനത്തിനു ശേഷം കേംബ്രിഡ്ജില്‍ നിന്നാണ് നിയമബിരുദമെടുത്തത്. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയായി. 1959 മുതല്‍ 30 വര്‍ഷം പ്രധാനമന്ത്രിയായിത്തുടര്ന്നു. പിന്നെ 20 വര്‍ഷം സര്‍ക്കാരിന്റെ മുതിര്‍ന്ന ഉപദേശകനായും പ്രവര്‍ത്തിച്ചു. ഇരുമ്പുമുഷ്ടി കൊണ്ട് രാജ്യം ഭരിച്ച ലീയുടെ ഭരണകാലത്ത് പല പ്രതിപക്ഷ നേതാക്കളും രാജ്യം വിട്ട് പലായനം ചെയ്തു. രാജ്യത്ത് തുടര്‍ന്നവര്‍ പലരും സര്‍ക്കാര്‍ നടപടികളെത്തുടര്‍ന്ന് പാപ്പരായി. 2010ല്‍ ഭാര്യയുടെ മരണത്തോടെയാണ് ലീയുടെ ആരോഗ്യവും ക്ഷയിച്ചുതുടങ്ങിയത്.
ലീയുടെ മകന് ലീ സെന്‍ ലൂങ്ങ് ആണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. ലീയുടെ എകാധിപത്യ രീതിയിലുള്ള ഭരണത്തെ എതിര്‍ത്തവര്‍ പോലും ഈ സമയത്താണ് രാജ്യം വികസിച്ചതെന്ന് സമ്മതിക്കും. വികസന മാതൃകയായി പോലും സിംഗപ്പൂരിനെ പലരും അംഗീകരിക്കുകയും ചെയ്തു.
രാജ്യത്തെ ടോയ്ലറ്റുകളും വഴികളും വൃത്തികേടാക്കുന്ന ബബിള്‍ ഗമ്മിന്റെ വില്‍പ്പന രാജ്യമൊട്ടാകെ നിരോധിച്ചതും ലീയാണ്. 1990ല്‍ ഉപപ്രധാനമന്ത്രി ഗോ ചോക്ക് ടോങ്ങിന് അധികാരം കൈമാറി ലീ പടിയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: