ഓക്ലന്‍ഡ്: ഏകദിന ലോകകപ്പ് ക്രിക്കറ്റ് അവസാന വഴിയില്‍. ചാമ്പ്യന്മാരെ വാഴിക്കാന്‍ ഇനി മൂന്ന് കളികള്‍ മാത്രം ബാക്കി. രണ്ട് സെമിഫൈനലും ഫൈനലും. അതില്‍ ആദ്യത്തെ അങ്കം ഇന്ന്. ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മില്‍. ഇവരില്‍ ആരായിരിക്കും 29ന് മെല്‍ബണില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടുക. ആരായാലും അത് ഒരു ചരിത്രമായിരിക്കും. ഇരു ടീമുകളും ഇതുവരെ ലോകകപ്പിന്റെ കലാശക്കളിയിലേക്ക് യോഗ്യത നേടുക. കഴിഞ്ഞ പത്ത് ലോകകപ്പുകളിലും ന്യൂസിലാന്‍ഡോ ദക്ഷിണാഫ്രിക്കയോ കലാശപ്പോരാട്ടത്തില്‍ കളിച്ചിട്ടില്ല. ഇന്ന് രാവിലെ 6.30നാണ് പോരാട്ടം ആരംഭിക്കുക. തുടര്‍ച്ചയായ മൂന്നാം തവണയാണ് ന്യൂസിലാന്‍ഡ് സെമിയില്‍ കളിക്കുന്നത്.
കളിനടക്കുന്ന ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്കിലെ പിച്ച് പേസ് ബൗളര്‍മാരെ അകമഴിഞ്ഞു തുണയ്ക്കുന്നതാണ്. ന്യൂസിലാന്‍ഡ്-ഓസ്ട്രേലിയ, പാക്കിസ്ഥാന്-ദക്ഷിണാഫ്രിക്ക, ഇന്ത്യ-സിംബാബ്വെ എന്നീ മത്സരങ്ങളാണ് ഇവിടെ നടന്നത്. ഈ മത്സരങ്ങളിലെല്ലാം ബൗളര്‍മാരുടെ തേരോട്ടമായിരുന്നു ഇവിടെ കണ്ടത്. എന്നാല്‍ ചെറിയ മൈതാനമായതിനാല്‍ ഗുപ്റ്റിലിന്റെയും മക്കല്ലത്തിന്റെയും ഡിവില്ലിയേഴ്സിന്റെയും ബാറ്റില്‍ നിന്ന് പറക്കുന്ന ബൗണ്ടറികളും സിക്സറുകളും ആരാധകരുടെ മനംകുളിര്‍പ്പിക്കും.
ഇത്തവണ പരാജയമെന്തന്നറിയാതെയാണ് കിവികളുടെ പടയോട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളും വിജയിച്ചു. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ മാത്രമാണ് ന്യൂസിലാന്‍ഡ് ഒന്ന് വിറച്ചത്. എങ്കിലും ഒരു വിക്കറ്റിന്റെ വിജയം അവര്‍ സ്വന്തമാക്കുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്താണ് അവര്‍ അവസാന നാലില്‍ ഇടംപിടിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏഴാം സെമിഫൈനലിനാണ് കിവികള്‍ ഇറങ്ങുന്നത്. എന്നാല്‍ മുമ്പ് കളിച്ച ആറ് തവണയും അവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയാതെ കാലിടറി വീഴുകയും ചെയ്തു. ഇത്തവണ അവര്‍ക്ക് ഒരേയൊരു ലക്ഷ്യമാണുള്ളത്. ചരിത്രത്തിലാദ്യമായി കലാശക്കളിക്ക് ഇടംപിടിക്കുക. അത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കുകയും ചെയ്തു. കരുത്തുറ്റ ബാറ്റിംഗ് നിരയും ബൗളിംഗ്നിരയും അവര്‍ക്ക് സ്വന്തമാണ്. കൂടാതെ സ്വന്തം രാജ്യത്താണ് കളിയെന്നതും അവര്‍ക്ക് മുന്‍തൂക്കം നല്കുന്നു.
അതേസമയം ഇത് കനത്ത സമ്മര്‍ദ്ദവും അവര്‍ക്ക് ഉണ്ടാക്കിയേക്കാം. വെസ്റ്റിന്‍ഡീസിനെതിരായ ക്വാര്‍ട്ടറില്‍ ഇരട്ട സെഞ്ചുറിയുമായി കളംവാണ ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ തന്റെ യഥാര്‍ത്ഥ ഫോമിലേക്ക് തിരിച്ചെത്തിയതോടെ കിവികളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നുകഴിഞ്ഞു. 7 കളികളില്‍ നിന്ന് 498 റണ്‍സെടുത്ത ഗുപ്റ്റില്‍ റണ്‍വേട്ടയില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരക്ക് പിന്നില്‍ രണ്ടാമതാണ്. ഗുപ്റ്റിലിനൊപ്പം ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, വില്ല്യംസണ്, റോസ് ടെയ്ലര്, കോറി ആന്ഡേഴ്സണ് എന്നിവരും നല്ല ഫോമിലാണ്. സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടാണ് ആക്രമണനിരയിലെ കുന്തമുന. 7 കളികളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തിയ ബൗള്‍ട്ടാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. 15 വിക്കറ്റ് വീഴ്ത്തിയ മറ്റൊരു പേസറായ ടിം സൗത്തിയും സ്പിന്നര്‍ ഡാനിയേല്‍ വെട്ടോറിയും മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്ക്ക് ഇവര്‍ക്കെതിരെ പിടിച്ചുനില്‍ക്കുക എന്നതുതന്നെയാണ് കനത്ത വെല്ലുവിളി.
അതേസമയം ദക്ഷിണാഫ്രിക്കയാകട്ടെ നിര്‍ഭാഗ്യങ്ങള്‍ വേട്ടയാടുന്നവരാണ്. 1992-ലെ തങ്ങളുടെ ആദ്യ ലോകകപ്പു മുതല്‍ പലപ്പോഴും അവരുടെ കിരീട സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായത് മഴയും നിര്‍ഭാഗ്യവും മാത്രമാണ്. എന്നാല്‍ ഇത്തവണ അവര്‍ രണ്ടും കല്പിച്ചുതന്നെയാണ് വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും പരാജയപ്പെട്ടെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നു. കെപ്ലര്‍ വെസല്സിനും ഗ്രെയിം സ്മിത്തിനും സ്വന്തമാക്കാന്‍ കഴിയാതിരുന്ന ലോകകിരീടം നേടുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കന്‍ നായകന് എ.ബി. ഡിവില്ലിയേഴ്സിന്റെ സ്വപ്നം. ശ്രീലങ്കയെ തകര്‍ത്താണ് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് കുതിച്ചത്.
ഹാഷിം ആംലയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങുന്ന ക്വിന്റണ്‍ ഡി കോക്ക് ഫോമിലേക്കുയര്‍ന്നതാണ് ദക്ഷിണാഫ്രിക്കയെ ഏറെ ആശ്വസിപ്പിക്കുന്നത്. ആംലയ്ക്കും ഡി കോക്കിനുമൊപ്പം ഡുപ്ലെസിസ്, ജെ.പി. ഡുമ്നി, ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ് എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ന്യൂസിലാന്‍ഡിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഈ ലോകകപ്പില്‍ 7 കളികളില്‍ നിന്ന് 417 റണ്‍സെടുത്തിട്ടുള്ള ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ വിജയസാധ്യത ഇരട്ടിയായി ഉയരും. 7 കളികളില്‍ നിന്ന് 15 വിക്കറ്റുകള്‍ നേടിയ ലെഗ് സ്പിന്നര്‍ ഇമ്രാന് താഹിറിന്റെ മാസ്മര ബോളുകള്‍ കിവി ബാറ്റ്സ്മാന്മാരുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ സ്റ്റെയിന് അടക്കമുള്ള പേസ് ബൗളര്‍മാര്‍ ഇനിയും അവസരത്തിനൊത്തുയര്‍ന്നിട്ടില്ല. അവരും കൂടി യഥാര്‍ത്ഥ ഫോമിലേക്കുയര്ന്നുവന്നാല് തീപാറുന്ന പോരാട്ടത്തിനായിരിക്കും ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്ക് സാക്ഷ്യം വഹിക്കുക.
എന്നാല്‍ ന്യൂസിലാന്‍ഡിന് സ്വന്തം രാജ്യത്താണ് കളിയെങ്കിലും ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്ക് അത്ര നല്ല ഓര്‍മ്മകളൊന്നും നല്‍കുന്നില്ല. ഇവിടെ 69 കളികള്ക്കിറങ്ങിയിട്ടുള്ള അവര്‍ 30 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 34 എണ്ണത്തില്‍ പരാജയപ്പെട്ടു. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. ദക്ഷിണാഫ്രിക്ക ഏഴുമത്സരങ്ങള്‍ മാത്രമാണ് ഇവിടെ കളിച്ചിട്ടുള്ളത്. മൂന്നില്‍ ജയിച്ചു. ഏറ്റവുമവസാനം കളിച്ചത് ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെയായിരുന്നു. ആ കളിയില്‍ 29 റണ്‍സിന്റെ തോല്‍വിയായിരുന്നു അവര്‍ക്ക് നേരിട്ടത്. എന്നാല്‍ പഴയ ചരിത്രം മറന്ന് പുതിയ ചരിത്രം കുറിക്കാനാണ് ഡിവില്ലിയേഴ്സും സംഘവും ഇന്ന് ഇറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: