ഒരു ദാസന് തന്റെ യജമാനന്റെ പ്രശംസയെക്കാള്‍ വലുതായി ഒന്നും നേടുവാനില്ല. പക്ഷേ രാമദാസനു പ്രശംസ മാത്രമല്ല ശ്രീരാമചന്ദ്രന്റെ പരമപ്രേമപൂര്വ്വമുള്ള പരിരംഭണം കൂടി ലഭിച്ചു.
ശ്രീഹനുമാന്റെ ദാസ്യഭക്തിയാല് ശ്രീരാമചന്ദ്രനും ബദ്ധനായിത്തീര്ന്നുപോയി. അതിനാല്‍ ദാസ്യഭാവത്തിന്റെ പാരമ്യത്തില്‍ യജമാനനും ഭൃത്യനും ഒന്നായിത്തീരുന്നതാണ് നാം കാണുന്നത്.
ശ്രീരാമചന്ദ്രന് രാവണവധം കഴിഞ്ഞ് അയോദ്ധ്യയില്‍ വന്ന് രാജാധിരാജനായിത്തീര്ന്നതിനുശേഷം തന്റെ ഭക്തന്മാര്ക്കും ഭൃത്യന്മാര്ക്കും ധാരാളം സമ്മാനം നല്കി അവരെയെല്ലാം സല്‍ക്കരിച്ച് യാത്രയയച്ചു. ആ അവസരത്തില്‍ ശ്രീരാമചന്ദ്രന് അനര്‍ഘമായ ഒരു മുത്തുമാല സീതയുടെ കഴുത്തിലുമണിയിച്ചു.
ലോകജനനിയായ ആ ദേവി ശ്രീരാമചന്ദ്രനണിയിച്ച ആ മാല കഴുത്തില്‍ നിന്നെടുത്തിട്ട് എല്ലാ വാനരന്മാരുടെയും ശ്രീരാമചന്ദ്രന്റെയും മുഖത്തേയ്ക്ക് വീണ്ടും വീണ്ടും നോക്കി. അതുകണ്ട് ഇംഗിതജ്ഞനായ ശ്രീരാമഭദ്രന്‍ അപ്പോള്‍ സീതയോടു പറഞ്ഞത്. ‘അല്ലയോ വൈദേഹി, ഭവതിക്കു കൂടുതല്‍ പ്രീതിയാരിലാണോ അവന് ഈ മാലകൊടുത്തുകൊള്ക’യെന്നാണ്.
അപ്പോള്‍ ആ മാല ദേവി പ്രീതിപൂര്‍വ്വം ഹനുമാനു തന്നെ കൊടുക്കുകയാണുണ്ടായത്. ആ മാലയുമണിഞ്ഞ് ഭക്തിപരവശനായി കൂപ്പുകൈകളോടുകൂടി തന്റെ അന്തികത്തില് നില്ക്കുന്ന ഹനുമാനോടു ശ്രീരാമചന്ദ്രന് പറഞ്ഞു: ”അല്ലയോ ഹനുമാന്, ഞാന്‍ നിന്നില്‍ ഏറ്റവും പ്രസന്നനായിത്തീര്ന്നിരിക്കുന്നു. ഇഷ്ടമുള്ള വരം ആവശ്യപ്പെട്ടുകൊള്ളുക. മൂന്നുലോകത്തും ദേവന്മാര്ക്കുപോലും കിട്ടാത്തതായ വസ്തുവായാലും ശരി അതു നിനക്കു ഞാന്‍ തരുന്നുണ്ട്.” അതുകേട്ട ഹനുമാന് പറഞ്ഞത്:
”ത്വന്നാമ സ്മരതോ രാമ ന തൃപ്യതി മനോ മമ
അതസ്ത്വന്നാമ സതതം സ്മരന്‍ സ്ഥാസ്യാമി ഭൂതലേ
യാവത് സ്ഥാസ്യതി തേ നാമ ലോകേ താവത് കളേബരം
മമ തിഷ്ഠതു രാജേന്ദ്ര വരോളയം മേളഭികാംക്ഷിതഃ
‘അല്ലയോ രാജേന്ദ്ര, അങ്ങയുടെ തിരുനാമം എത്ര സ്മരിച്ചിട്ടും എന്റെ മനസ്സിന് ഒരു തൃപ്തിയും വരുന്നില്ല. അതുകൊണ്ടു ഞാന്‍ നിന്തിരുവടിയുടെ തിരുനാമം സ്മരിച്ചുകൊണ്ട് എപ്പോഴും ഭൂമിയില്‍ത്തന്നെ ഇരുന്നുകൊള്ളാം. അങ്ങയുടെ തിരുനാമം ലോകത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ആ നാമം സ്മരിക്കുന്നതിനുവേണ്ടി എന്റെ ശരീരവും നിലനില്‍ക്കണം. ഇതാണ് എനിയ്ക്കിഷ്ടമായ വരം’ എന്നാണ്.
ഈ രംഗം രോമാഞ്ചത്തോടുകൂടിയല്ലാതെ ഒരു ഭക്തന് സ്മരിക്കുവാന് സാദ്ധ്യമല്ല. തന്റെ പ്രഭുവിന്റെ തിരുനാമ സ്മരണ മാത്രമാണു തന്റെ ജീവനശക്തിയെന്നാണല്ലോ ഈ വരപ്രാര്ത്ഥനയുടെ അര്‍ത്ഥം. ശ്രീരാമചന്ദ്രനാകട്ടെ ഹനുമാന് തന്റെ അടിമയാണെന്നൊരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഹനുമാന് അങ്ങനെയല്ല കരുതിയത്. താന്‍ എപ്പോഴും രാമന്റെ ദാസനാണെന്ന് തന്നെ അദ്ദേഹം വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സാധാരണയായി ലോകത്തില്‍ യജമാനന്മാരും ദാസന്മാരും തമ്മിലുള്ള നിലയല്ല, ഈശ്വരദാസനായ ഭക്തനും മഹാപ്രഭുവായ ഈശ്വരനും തമ്മിലുള്ളത്. ലോകത്തിലെ പ്രഭു, ദാസനെ എപ്പോഴും തന്റെ അടിമയാക്കി അസ്വതന്ത്രനാക്കി വെയ്ക്കുവാനാഗ്രഹിക്കുന്നു. എന്നാല്‍ മഹാപ്രഭുവായ ഈശ്വരന് തന്റെ ദാസനെ സര്‍വ്വസ്വതന്ത്രനും മുക്തനുമാക്കിത്തീര്ക്കുകയാണ് ചെയ്യുന്നത്. അതിനുദാഹരണമാണ് ഹനുമാന്റെ പ്രാര്‍ത്ഥനയ്ക്കു ശ്രീരാമചന്ദ്രന് നല്കിയ മറുപടി.
”രാമസ്തഥേതി തം പ്രാഹ മുക്തസ്തിഷ്ഠ യഥാസുഖം
കല്പാന്തേ മമ സായൂജ്യം ലപ്സ്യസേ നാത്ര സംശയഃ”
നിന്റെ ആഗ്രഹമനുസരിച്ച് എല്ലാം അങ്ങനെതന്നെയായിത്തീരട്ടെ. നീ ജീവന്മുക്തനായി യഥാസുഖം നിലനില്ക്കുക. കല്പാന്തത്തില് നിനക്കെന്റെ സായൂജ്യവും ലഭിക്കും. യാതൊരു സംശയവുമില്ല. എന്നാണ് ഇവിടെ ഹനുമാനപേക്ഷിച്ച വരം രാമനാമം ലോകത്തിലുള്ളിടത്തോളം കാലം തന്റെ ശരീരം നിലനില്ക്കണമെന്നു മാത്രമാണ്. എന്നാല്‍ അതോടൊപ്പം ജീവന്മുക്തിയും വിദേഹമുക്തിയുംകൂടി ശ്രീരാമചന്ദ്രന് ഹനുമാനു നല്കുകയാണുണ്ടായത്. ഇവിടെയാണ് നിഷ്കാമമായ ദാസ്യഭക്തിയുടെ മാഹാത്മ്യം നമുക്ക് കാണാന്‍ കഴിയുന്നത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: