പാമ്പാടി: വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമല്ലാതെ സ്കൂളുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു. 2014-15 അദ്ധ്യയന വര്‍ഷത്തില്‍ 57,000 സീറ്റുകളാണ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്നത്. 56 ബാച്ചുകളാണ് കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടത്. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയിഡഡ്, ഓപ്പണ്‍ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 46,800 സീറ്റുകളാണ് നിലവിലുള്ളത്.
ഒരു ബാച്ച് നിലനില്ക്കണമെങ്കില് 25 കുട്ടികള്‍ ഉണ്ടായിരിക്കണമെന്നതാണ് നിലവിലുള്ള മാനദണ്ഡം. ഇതു പല സ്കൂളുകള്‍ക്കും സാധിക്കുന്നില്ല. സര്‍ക്കാര്‍ സ്കൂളുകളും എന്‍എസ്എസ്, എസ്എന്‍ഡിപി മാനേജ്മെന്റ് സ്കൂളുകളുമാണ് കടുത്ത ഭീഷണി നേരിടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ യാത്രാസൗകര്യം കുറവായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ടൗണിലെ സ്കൂളുകളിലേക്ക് ഓപ്ഷന് നല്കുന്നു.
2014-15 അദ്ധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയവരുടെ എണ്ണം 4,98,000 ആണ്. ഇത് 2021-22 വര്‍ഷമാകുമ്പോഴേക്കും 3,25,000ആയി കുറയുമെന്നാണ് കണക്കുകള്‍.ആനുപാതികമായി വരുന്ന ഈ കുറവ് അദ്ധ്യാപക തസ്തികകളേയും ബാധിക്കും. ഇതോടെ പതിനായിരത്തില്‍പ്പരം പ്ലസ്ടു അദ്ധ്യാപകര്‍ അധികമാകും. ഇവര്‍ക്ക് പ്രൊട്ടക്ഷനോ അദ്ധ്യാപക ബാങ്ക് സൗകര്യമോ ഇല്ല. പലരും പ്രായപരിധി കഴിഞ്ഞവരാകയാല്‍ മറ്റുജോലികള്‍ക്കും സാദ്ധ്യതഇല്ലാതാകും. സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവും കെടുകാര്യസ്ഥതയുമാണ് ഈ സാഹചര്യത്തിലെത്തിച്ചത്.
പുതിയ ഹയര്‍സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിലൂടെ 3,000ഓളം അധിക അദ്ധ്യാപക തസ്തികകളിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെയാണ് പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചത്. ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമ്പോഴും മിനിസ്റ്റീരിയല്‍ സ്റ്റാഫില്‍ കഴിഞ്ഞ 25 വര്‍ഷമായി ഒറ്റ നിയമനവും നടന്നിട്ടില്ല.
ചുരുക്കത്തില്‍ സ്കൂള്‍ വൃത്തിയാക്കുന്ന ജോലികളും പ്രിന്‍സിപ്പല്‍മാര്‍ ചെയ്യേണ്ട അവസ്ഥയിലാണ്. അടുത്ത 10വര്‍ഷം ഓരോ ജില്ലയിലും പത്താംക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും പ്ലസ്ടു സീറ്റിന്റെ എണ്ണവും ഏകീകരിക്കുക എന്നതാണ് പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര് അഭിപ്രായപ്പെടുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ 2015ല്‍ 2,000 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇവിടെ നിലവിലുള്ള പ്ലസ്ടു സീറ്റുകളുടെ എണ്ണം 2,400 ആണ്. ഈ വര്‍ഷം പുതുതായി അനുവദിക്കുന്ന ബാച്ചുകളില്‍ വരുന്ന 300 സീറ്റുകള്‍ കൂടിയാകുമ്പോള്‍ ഇത് 2,700 ആയി വര്‍ദ്ധിക്കുന്നു. ഇതുകൂടാതെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിലവിലുള്ള 400 സീറ്റുകളില്‍ കഴിഞ്ഞവര്‍ഷം അഡ്മിഷന് നടന്നത് 220 സീറ്റുകളില്‍ മാത്രമാണ്. 180 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അണ് എയിഡഡ് മേഖലയില്‍ നിലവിലുള്ള 400 സീറ്റുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ പ്ലസ്ടു സീറ്റുകളുടെ എണ്ണം 3,100ഉം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവര്‍ 2,000ഉം ആണ്.
എസ്എസ്എല്‍സി പരീക്ഷ ജയിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിക്കുകയും പ്ലസ്ടുവില്‍ ചേരുവാന്‍ തീരുമാനിക്കുകയും ചെയ്താലും 1,100ഓളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: