ആലപ്പുഴ: ത്രിപുര മുന്‍മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന നൃപന് ചക്രവര്‍ത്തി പാര്‍ട്ടിയില്‍ നേരിട്ട അതേദുരന്തങ്ങളാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും കാത്തിരിക്കുന്നതെന്ന് വിഎസ് അനുകൂലികള്‍ തന്നെ പറഞ്ഞുതുടങ്ങി. അച്യുതാനന്ദന് മുന്നില്‍ ഇനി അധികം മാര്‍ഗങ്ങളൊന്നും തന്നെയില്ല. ഒന്നുകില്‍ നേതൃത്വത്തിന്റെ തെറ്റായ പ്രവണതകള്‍ക്കെതിരെ പോരാട്ടം തുടര്‍ന്ന് പാര്‍ട്ടിയില്‍ ‘വീരചരമം’ പ്രാപിക്കാം, അല്ലെങ്കില്‍ നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കി അവര്‍ നിര്‍ദേശിക്കുന്ന ഘടകത്തില്‍ ഇനിയുള്ള നാളുകള്‍ കഴിച്ചുകൂടാം.
നൃപന് ചക്രവര്‍ത്തി നേരിട്ട അതേ പീഡനങ്ങള്‍ തന്നെയാണ് വിഎസും പാര്‍ട്ടിയില്‍ നേരിടുന്നത്. പോളിറ്റ്ബ്യൂറോ അംഗും പത്ത് വര്‍ഷം ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന നൃപന് ചക്രവര്‍ത്തിയെ 1995ല്‍ തന്റെ 90-ാം വയസിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നേതൃത്വത്തിന്റെ വലതുപക്ഷവത്കരണത്തെയും മാഫിയകളും കുത്തകകളുമായുള്ള നേതൃത്വത്തിന്റെ അവിശുദ്ധ ബന്ധങ്ങളും തുറന്നുകാട്ടി കത്ത് നല്‍കിയതോടെയാണ് ‘വിചാരണ’ നടത്തി അദ്ദേഹത്തെ പുറത്താക്കിയത്.
നേതൃത്വം തെറ്റായ നയങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ പശ്ചിമബംഗാളിലടക്കം പാര്‍ട്ടി നാമാവശേഷമാകുമെന്ന അദ്ദേഹത്തിന്റെ പ്രവചനമായിരുന്നു നേതൃത്വത്തെ ചൊടിപ്പിച്ചത്. 2004ല്‍ അദ്ദേഹം മരിച്ച് ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ പ്രവചനം യാഥാര്‍ത്ഥ്യമായി. 1995ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായെങ്കിലും 1998 വരെ അദ്ദേഹം നിയമസഭാംഗമായി തുടര്‍ന്നു. 2004 ഡിസംബര്‍ 25ന് 99-ാമത്തെ വയസിലായിരുന്നു നൃപന് ചക്രവര്‍ത്തിയുടെ മരണം. ഏറെ പ്രതിഷേധത്തിനൊടുവില്‍ മരിക്കുന്നതിന്റെ തലേന്ന് 24ന് പാര്‍ട്ടി അംഗത്വം മടക്കിനല്കാന് നേതൃത്വം സൗമനസ്യം കാട്ടി. അപ്പോള്‍ അദ്ദേഹം രോഗശയ്യയില്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് മാത്രം.
തൊണ്ണൂറുകള്‍ പിന്നീട് അച്യുതാനന്ദനും നേരിടുന്നത് ഇതേ ദുര്‍വിധി തന്നെയാണെന്നത് യാദൃശ്ചികം. നൃപന് ചക്രവര്‍ത്തിയെപോലെ മുന്‍ മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ വിഎസും നേതൃത്വത്തിന്റെ കൊലപാതക രാഷ്ട്രീയത്തിനും മാഫിയ വത്കരണത്തിനുമെതിരെയുള്ള പോരാട്ടത്തിലാണ്. ടിപി വധക്കേസിലെ നേതൃത്വത്തിന്റെ ബന്ധമടക്കം നേതൃത്വത്തിനെതിരെയുള്ള കുറ്റപത്രമായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് നല്കിയ കത്താണ് വിഎസിനെതിരെയുള്ള പ്രധാന ആയുധമായി ഔദ്യോഗികപക്ഷം പ്രയോഗിക്കുന്നത്.
കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതിന്റെ പേരില്‍ സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനാണെന്ന് പ്രഖ്യാപിക്കുകയും പത്രസമ്മേളനം വിളിച്ചുകൂട്ടി സംസ്ഥാന സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോകുകയും ചെയ്തതോടെ മറുപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമായി.
പിബിയും കേന്ദ്ര കമ്മറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം അംഗീകരിച്ചതോടെ അച്യുതാനന്ദനെതിരെ ശക്തമായ നടപടി ഉറപ്പായി. സമ്മേളന കാലയളവില്‍ അച്ചടക്ക നടപടി സ്വീകരിക്കാറില്ലെന്ന സാങ്കേതികത്വത്തിലാണ് അച്യുതാനന്ദന്റെ പാര്‍ട്ടിയിലെ നിലനില്പ്. ഏപ്രില്‍ 14ന് ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ കേന്ദ്രകമ്മറ്റിയില്‍നിന്നും വിഎസ് ഒഴിവാക്കപ്പെടും. ഈ സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റിയംഗം പോലുമല്ലാത്ത അച്യുതാനന്ദന് മുന്നില്‍ പോരാടുക, അല്ലെങ്കില്‍ കീഴടങ്ങുക എന്നീ രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണുള്ളത്.
മുതിര്‍ന്ന നേതാവെന്ന് വാഴ്ത്തുകയും നേതൃത്വത്തിന്റെ തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ വെട്ടിനിരത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ എക്കാലത്തെയും നിലപാടിന് നൃപന് പിന്നാലെ വിഎസും ഇരയാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: