ഹരിപ്പാട്: തിരുവിലഞ്ഞാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകളുടെ അക്രമണത്തില്‍ നാലുദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍. വ്യാഴാഴ്ച ദേവസ്വം ബോര്‍ഡിന്റെ കരുനാഗപ്പള്ളി ഗ്രൂപ്പില്‍പ്പെട്ട പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശരവണന് എന്ന ആന കുളിപ്പിക്കുന്നതിനിടയില്‍ തീവണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞ് ഓടി ഗൃഹനാഥനെ അടിച്ചു കൊന്നതാണ് അദ്യ സംഭവം.
അഞ്ച് കിലോമീറ്ററോളം ഓടിയ ആന വീടിനു സമീപം പത്രം വായിക്കുകയായിരുന്ന ഹരിപ്പാട് പിലാപ്പുഴ ശിവസദനത്തില്‍ മനോഹരന്‍പിള്ള (70)യെയാണ് അടിച്ചു കൊന്നത്. അന്ന് ആനപാപ്പാന്മാരായ മുതുകുളം വല്ലാറ്റില്‍ വീട്ടില്‍ പ്രസന്നകുമാര്‍ (50), കോട്ടയം കിടങ്ങറ കൊച്ചുമടത്തില്‍ ഹരികുമാര്‍ (27) എന്നിവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭീതി വിട്ടൊഴിയും മുന്‍പാണ് ഞായറാഴ്ച രാത്രിയില്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍ മറ്റൊരാന പാപ്പാനെ കുത്തിക്കൊന്നത്. കോട്ടയം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ തിരുനീലകണ്ഠന് എന്ന ആനയുടെ ആക്രണത്തില്‍ കരുവാറ്റ ആഞ്ഞിലിവേലി പടീറ്റതില്‍ ഉണ്ണിക്കൃഷ്ണന് നായരാ (52)ണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി 9.45ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ക്ഷേത്രത്തിലെ സേവ കഴിഞ്ഞ് തിടമ്പിറക്കിയ ആനയുടെ നെറ്റിപ്പട്ടം അഴിച്ചിറക്കാനായി രണ്ടാംപാപ്പാന് ശശി ആനപ്പുറത്ത് കയറി തിരികെ താഴെയിറങ്ങി. ഈ സമയത്ത് ഉണ്ണിക്കൃഷ്ണന് നായരുടെ സുഹൃത്തുക്കളാരോ ആനയെ സ്പര്‍ശിച്ചു.
പെട്ടെന്ന് തിരിഞ്ഞ ആന ഉണ്ണിക്കൃഷ്ണന് നായരെ കൊമ്പില്‍ പൊക്കിയെടുത്ത് നടപ്പന്തലിന്റെ കോണ്‍ക്രീറ്റ് തൂണില്‍ അടിക്കുകയായിരുന്നു. പിന്നീട് വീണ്ടും പൊക്കിയെടുത്ത് ക്ഷേത്രത്തിന്റെ കൊടിമരച്ചുവട് ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. പോലീസ് ജീപ്പില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
നാലുദിവസങ്ങള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങള്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പാപ്പാന്മാരുടെ ചെറിയ അശ്രദ്ധയാണ് രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഗിരിജയാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ. മക്കള്‍: ജിഷ, നിധീഷ്, നിഷ. മരുമക്കള്‍: രാജേഷ്, ബിനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: