തിരുവനന്തപുരം: നാടകീയ രംഗങ്ങളോടെയായിരുന്നു ഇന്നലെ നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. സ്പീക്കറുടെ ഡയസ് അടിച്ചുതകര്‍ത്തതിന്റെ പേരില്‍ സസ്പെന്ഷന് നടപടിക്ക് വിധേയരായ ഇ.പി. ജയരാജന്, വി. ശിവന്‍കുട്ടി, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, കെ.ടി ജലീല്‍, കെ. അജിത്ത് എന്നീ പ്രതിപക്ഷ അംഗങ്ങള്‍ സഭാതലത്തിലേക്ക് പ്രവേശിക്കാതെ കവാടത്തില്‍ സമരം ചെയ്തു. രാവിലെ 7.30ന് സ്പീക്കര്‍ എന്‍. ശക്തന് ഭരണ-പ്രതിപക്ഷ നേതാക്കളെയും കക്ഷിനേതാക്കളെയും ഒരുമിച്ചു വിളിച്ചുചേര്‍ത്ത് സഭയുടെ സുഗമമായ നടത്തിപ്പിന് സഹകരണം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സ്പീക്കറുടെയും ഭരണപക്ഷത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച പ്രതിപക്ഷം സഭയില്‍ പ്രതിഷേധം തുടരുമെന്ന് അറിയിച്ചതോടെ യോഗം പിരിഞ്ഞു.
സഭാ സമ്മേളനം തുടങ്ങിയപ്പോള്‍ ബാനറുകളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി മാര്‍ച്ച് ചെയ്താണ് പ്രതിപക്ഷം സഭയിലേക്ക് എത്തിയത്. പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും ശ്രദ്ധക്ഷണിക്കലും റദ്ദ് ചെയ്തു. ചോദ്യോത്തരവേള തുടങ്ങുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് അഞ്ച് എംഎല്‍എമാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും വനിതാ എംഎല്‍എമാരെ അപമാനിച്ച ഭരണകക്ഷി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ചട്ട പ്രകാരം ബജറ്റ് അവതരിപ്പിക്കണമെന്നും അത് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 13-ന് സഭയില്‍ നടന്ന സംഭവങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണെന്നും എംഎല്‍എമാരെ അപമാനിച്ചുവെന്ന പരാതിയുണ്ടെങ്കില്‍ ഒന്നിച്ചിരുന്ന് വീഡിയോ ദൃശ്യങ്ങള്‍ കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തെറ്റുചെയ്യാത്തവരെ ശിക്ഷിക്കില്ല. അക്കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അഞ്ച് എംഎല്‍എമാരെ സസ്പെന്റ് ചെയ്തത് ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ടിട്ടല്ലല്ലോയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ചോദിച്ചു.
വാദപ്രതിവാദങ്ങള്‍ക്കിടെ, സ്പീക്കര്‍ എന്‍. ശക്തന് ചോദ്യോത്തരവേളയിലേക്ക് കടന്നുവെങ്കിലും പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. അടിയന്തര പ്രമേയത്തിന് നല്കിയ നോട്ടീസ് പരിഗണിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. പ്രതിപക്ഷം പ്ലാക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്നാണ് ചോദ്യോത്തര വേളയും ശൂന്യവേളയും ശ്രദ്ധക്ഷണിക്കലുമെല്ലാം സസ്പെന്റ് ചെയ്ത് സുപ്രധാന രേഖകള്‍ മേശപ്പുറത്ത് വച്ച് വേഗത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: