സിഡ്നി: പാക്കിസ്ഥാന് ക്രിക്കറ്റ് മരണമടയുമെന്ന് ആശങ്കപ്പെടുന്നതായി പാക്കിസ്ഥാന് കോച്ച് വഖാര്‍ യൂനിസ്. മറ്റു ടീമുകളെല്ലാം പാക്കിസ്ഥാനില്‍ നടക്കുന്ന കളികള്‍ ബഹിഷ്ക്കരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ പാക്കിസ്ഥാന് ക്രീക്കറ്റിന്റെ മരണം ഉടനടി ഉറപ്പാണ്. 2009ല്‍ ശ്രീലങ്കന്‍ ടീമിന് നേരെ ലാഹോറില്‍ ഭീകരാക്രണം നടന്നിരുന്നു. അതിന് ശേഷം പാക്കിസ്ഥാനില്‍ ഒരു രാജ്യാന്തര മത്സരം പോലും നടന്നിട്ടില്ല.
രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കഴിയാത്തതിലൂടെ പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ പാക് ക്രിക്കറ്റിന് മരണം സംഭവിക്കും, വഖാര്‍ പറഞ്ഞു.
ജൂനിയര്‍ തലത്തിലുള്ളവര്‍ പ്രാഗത്ഭ്യം തെളിയിക്കാത്തതും കുട്ടികളെ അധികമായി ക്രിക്കറ്റിലേയ്ക്ക് കൊണ്ടു വരാന്‍ സാധിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. രാജ്യാന്തര മത്സരങ്ങളെ തിരിച്ചു കൊണ്ടു വരണം. ഇതിനായി സര്‍ക്കാരും മുന്‍ കൈയെടുക്കണം വഖാര്‍ പറഞ്ഞു.
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമ ഫലമായി കെനിയയെ പരമ്പരയ്ക്കായി കൊണ്ടു വന്നിരുന്നു. വരുന്ന മെയ് മാസത്തില്‍ സിബാബ്വെയെ പാക്കിസ്ഥാനിലേക്ക് കൊണ്ടു വരുന്നതിനും നീക്കമുണ്ട്. നിലവിലത്തെ ക്രിക്കറ്റ് രീതികളിലേയ്ക്ക് മാറാനായി പാക്കിസഥാന് കഠിനമായി പ്രയത്നിക്കേണ്ടിയിരിക്കുന്നെന്നും വഖാര്‍ പറഞ്ഞു.
ലോകകപ്പില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബാറ്റ്സ്മാന്മാര് വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. 300ന് മുകളില്‍ റണ്ണെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ ടീമിലേയ്ക്ക് വരേണ്ടതുണ്ട്. മിസ്ബയും യൂനിസ് ഖാനും വിരമിച്ചാല്‍ നികത്താനാകാത്തൊരു വിടവ് തന്നെയാവും പാക്ക് ടീമില്‍ ഉണ്ടാവുകയെന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ഐസിസിയുടെ ചില കടുത്ത നടപടികളും ലോകകപ്പില്‍ പാക്കിസ്ഥാന് തിരിച്ചടിയായെന്ന് വഖാര്‍ പറഞ്ഞു. ലോകകപ്പിന് തൊട്ടുമുന്‍പാണ് ഐസിസി ബൗളിങ് ആക്ഷന്റെ പേരിലുള്ള നടപടി കടുപ്പിച്ചത്. ഇതുമൂലം പാക്കിസ്ഥാന് സ്പിന്നര്‍മാരായ സയ്യിദ് അജ്മലിനെയും മുഹമ്മദ് ഹഫീസിനെയും കളിപ്പിക്കാന്‍ കഴിഞ്ഞതുമില്ല. ഇതും ടീമിന് കനത്ത തിരിച്ചടിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: