ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ പാക്കിസ്ഥാനും പാക് ഭീകര സംഘടനകളും സഹകരിച്ചെന്ന ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ അഭിപ്രായപ്രകടനത്തെ തള്ളി ഭാരത സൈന്യം. കശ്മീരിലെ വോട്ടെടുപ്പ് അലങ്കോലപ്പെടുത്താന്‍ പാക്കിസ്ഥാന് പരമാവധി ശ്രമിച്ചെന്നും എന്നാല്‍ അവയെല്ലാം വിഫലമാക്കിയെന്നും സൈന്യം വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റിനു മുന്നില്‍വച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മുഫ്തിയുടെ വിലയിരുത്തലിനെ സൈന്യം നിരാകരിച്ചത്. അഫ്സ്പാ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് അതിപ്രാധാന്യമുണ്ട്. മാര്‍ച്ച് 20നും 21നും ഇടയില്‍ കത്വയിലും സാംബയിലും അടുപ്പിച്ചടുപ്പിച്ചുണ്ടായഭീകരാക്രമണങ്ങളും സൈന്യത്തിന്റെ വാദം ശരിവയ്ക്കുന്നു.
ആക്രമണങ്ങളിലൂടെ ജമ്മു കശ്മീരിലെ വോട്ടെടുപ്പ് അവതാളത്തിലാക്കാനുള്ള പദ്ധതി പാക്കിസ്ഥാന് ഉപേക്ഷിച്ചിരുന്നില്ല. എന്നാല്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നിര്‍വീര്യമാക്കിയ സൈന്യം സമാധാന അന്തരീക്ഷമൊരുക്കി. അര്‍ധ സൈനിക വിഭാഗങ്ങള്‍ നിരന്തരം നടത്തിയ വിജയകരമായ നുഴഞ്ഞ കയറ്റ, ഭീകര വിരുദ്ധ നടപടികളാണ് സംസ്ഥാനത്ത് പോളിംഗ് ശതമാനം വര്‍ധിപ്പിച്ചത്, റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍, കശ്മീര്‍ പ്രശ്നത്തെ അന്താരാഷ്ട്ര വിഷയമാക്കാനും സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാനും പാക്കിസ്ഥാന് ശ്രമിച്ചുകൊണ്ടിരുന്നു.
ആര്‍ണിയ, ഉറിയിലെ സൈനിക ക്യാംപ് എന്നിവിടങ്ങളിലെ ഭീകരാക്രമണം പ്രകോപനത്തിന് ശക്തമായ തെളിവുകളാണ്. അപ്പര്‍ കശ്മീരിലെ നൗഗത്തില് ആയുധധാരികളായ ഭീകരര്‍ നടത്തിയ വന്നുഴഞ്ഞുകയറ്റ ശ്രമവും പ്രകോപനത്തിന്റെ മറ്റൊരു ദൃഷ്ടാന്തം, റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കശ്മീര്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതി സങ്കീര്‍ണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇപ്പോഴും സജീവമാണ്. തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളും വിദേശ ടൂറിസ്റ്റുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും പാക്കിസ്ഥാന്റെ അസ്വസ്ഥത വെളിവാക്കുന്നു.
2014ല്‍ 23 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വിഫലമാക്കി. അവയിലെല്ലാം കൂടി 36 ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമേറുന്നത് സംഘര്‍ഷാവസ്ഥയുടെ ആഴം വ്യക്തമാക്കുന്നതായും പാക് പട്ടാളത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഭാരത സൈന്യം തക്കതായ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: