കണ്ണൂര്‍: സ്റ്റീല്‍ ഇന്റസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സില്‍ക്) കീഴില്‍ അഴീക്കല്‍ തുറമുഖത്ത് നടക്കുന്ന അനധികൃത കപ്പല്‍പൊളി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് അഴീക്കല്‍ കപ്പല്‍പൊളി വിരുദ്ധസമിതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
സമിതി ചെയര്മാന് എം.കെ. മനോഹരന് വേണ്ടി പ്രമുഖ അഭിഭാഷകനായ ഋത്വിക് ദത്തയാണ് സുപ്രീം കോടതിയുടെ പരിസ്ഥിതി കേസ് പരിഗണിക്കുന്ന ഗ്രീന്‍ ട്രിബ്യൂണലില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഏഷ്യാ-പസഫിക് പരിസ്ഥിതി സമിതി അഭിഭാഷക കൂട്ടായ്മയില്‍ അംഗമാണ് ഋത്വിക് ദത്ത. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കപ്പല്‍ പൊളി കേന്ദ്രത്തിന് യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ അനുമതി നല്‍കിയതിനെതിരെ പ്രദേശത്ത് ശക്തമായ സമരം നടക്കുകയാണ്.
ലൈസന്‍സ് ഇല്ലാത്തതിനാല്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ പൊളി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ 2014 ആഗസ്റ്റ് 21 ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും ലൈസന്‍സ് ഇല്ലാതെ കമ്പനി പ്രവര്‍ത്തിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നാണ് കലക്ടര്‍ പറഞ്ഞത്.
എന്നാല്‍ മാര്‍ച്ച് 5 ന് ചട്ടങ്ങള്‍ ലംഘിച്ച് കപ്പല്‍ പൊളി കേന്ദ്രത്തിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനാല്‍ തൊട്ടടുത്ത ദിവസം തന്നെ കലക്ടര്‍ ഉത്തരവ് റദ്ദാക്കി. സംസ്ഥാന മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിക്ക് വേണ്ടിയാണ് കലക്ടര്‍ മുന്‍കൈയെടുത്ത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കപ്പല്‍പൊളി കേന്ദ്രത്തിന് അനുമതി നല്‍കിയതെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: