ജനാധിപത്യസംരക്ഷണത്തിനായി ഊണും ഉറക്കവും വെടിഞ്ഞ് മുന്നേറുന്നവര്‍ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്കുമുമ്പില്‍ എന്തുനിലപാട് സ്വീകരിച്ചാണ് നില്‍ക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ 13ന് നിയമസഭയില്‍ നടന്ന അനിഷ്ടസംഭവങ്ങളും അതിനെതുടര്‍ന്നുള്ള സംഭവവികാസങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്ന ആര്‍ക്കും ഇതൊക്കെ സുവ്യക്തമായി മനസ്സിലാക്കാനാവും.
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് പറയുമ്പോള്‍ അതിന് എത്രമാത്രം പ്രാധാന്യമാണുള്ളതെന്ന് വ്യക്തമാണ്. അവിടെയാണ് കവലച്ചട്ടമ്പികളെക്കാള്‍ മോശമായ തരത്തില്‍ ഇടപെടലുകളുണ്ടായത്. ഇത് സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം മാത്രമല്ല ഉണ്ടാക്കിയിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തം.
കടക്കെണിയിലായ ഒരു സംസ്ഥാനം എങ്ങനെയൊക്കെയാണ് തട്ടുംതടവുമില്ലാതെ പ്രയാണം ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഇഴപിരിച്ച് ചര്‍ച്ച നടത്തേണ്ടതായിരുന്നു. അതിനാണ് 23 ദിവസത്തെ നിയമസഭാസമ്മേളനം വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ എന്താണുണ്ടായിരിക്കുന്നത്? ഒരു പ്രഹസനംപോലെ എട്ടുദിവസത്തെ സമ്മേളനം ലജ്ജാകരമായ തരത്തില്‍ പര്യവസാനിച്ചു. ഭരണകക്ഷിയും പ്രതിപക്ഷവും തങ്ങളുടെ വിജയമാഘോഷിച്ച് ലഡുവിതരണവും സഭാധ്യക്ഷന്റെ പോഡിയം തകര്‍ക്കലും നടത്തി സംതൃപ്തിയടഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം മാത്രമായി ഇതൊക്കെ കാണുന്ന നിലപാടിനോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നു തന്നെയാണ് പറയാനുള്ളത്.
ജനങ്ങളുടെ ജീവല്പ്രശ്നങ്ങളായ ഒട്ടേറെ കാര്യങ്ങള്‍ സഭാസമ്മേളനത്തില്‍ ഉയര്ന്നുവരാനുണ്ടായിരുന്നു. അതിനൊക്കെ പൂര്‍ണമായ പരിഹാരം ഉണ്ടായില്ലെങ്കിലും സമാശ്വാസത്തിന്റെയും സൗമനസ്യത്തിന്റെയും വഴികള്‍ ഉണ്ടാവുമായിരുന്നു. എന്നാല്‍ അതെല്ലാം നിര്‍ദ്ദയം ചവിട്ടിമെതിച്ചുകൊണ്ട് തങ്ങള്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന സമീപനമാണ് ഇരു കക്ഷികളും സ്വീകരിച്ചത്.
ഇതില്‍നിന്ന് കാര്യങ്ങള്‍ അറിയാന്‍ ഒരു പ്രയാസവുമില്ല. ജനങ്ങളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും ജനപ്രതിനിധികളായി കഴിഞ്ഞാല്‍ അവരുടെ ഉത്തരവാദിത്തം തീര്‍ന്നു. പിന്നെ അടുത്ത തെരഞ്ഞെടുപ്പുവരെ ‘ഞാനാണ് എല്ലാം’ എന്ന നിലപാടുമായി മുന്നോട്ടു പോകാം. പൊതുജനത്തിന്റെ പണമാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവുപോലുമില്ലാതെയാണ് ഇത്തരക്കാരുടെ പ്രകടനം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുതെന്ന ഒറ്റ അജണ്ടയുമായി നീങ്ങിയ പ്രതിപക്ഷം എല്ലാ അക്രമങ്ങള്‍ക്കും വഴിമരുന്നിട്ടശേഷം പ്രസ്തുത മന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു. എന്നിട്ട് അതിന് മറ്റൊരു ന്യായീകരണം കണ്ടെത്തി. അതും പോരാഞ്ഞ് ഒരു ദിവസത്തെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി.
ഭരണപക്ഷം അവരുടെ അഭിമാനപ്രശ്നമായി ബജറ്റവതരണത്തെ കാണുകയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്തു. സാങ്കേതികത്വത്തിന്റെ തുരുമ്പില്പ്പിടിച്ച് ബജറ്റ് അവതരിപ്പിച്ചുവെന്ന് വരുത്തി മുഖം രക്ഷിച്ചു. തികച്ചും ജനദ്രോഹകരമായ കാര്യങ്ങള്‍ കുത്തിനിറച്ചും തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയും അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് ഒരു ചര്‍ച്ച പോലും നടത്താനായില്ല എന്നത് എത്ര ഖേദകരമാണ്. ഒരു ജനാധിപത്യ സംവിധാനത്തിലാണ് ഇത് നടന്നതെന്ന് പറയാനാവുമോ?
എല്ലാ ഒത്തുതീര്പ്പുശ്രമവും പാളിയതോടെയാണ് കഴിഞ്ഞ ദിവസം വോട്ട് ഓണ്‍ അക്കൗണ്ടും ധനവിനിയോഗ ബില്ലും 16 മിനിറ്റുകൊണ്ട് പാസാക്കി 13-ാം സഭാസമ്മേളനം പിരിഞ്ഞത്. മാര്‍ച്ച് 13ലെ കരിവെള്ളിയാഴ്ചയേക്കാള് കരിപുരണ്ടതായി ഇതെന്ന് പറയുമ്പോള്‍ വാസ്തവത്തില്‍ വിഷമമുണ്ട്. ബജറ്റ് നിര്‍ദ്ദേശങ്ങളിലെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം എങ്ങനെയാണ് പ്രതിഷേധിക്കുക? ധനമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതരത്തില്‍ പ്രക്ഷോഭമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് പറയുന്ന ഇടതുപക്ഷം ഇനിയും ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സമരമുഖങ്ങള്‍ തുറക്കുമെന്നു തന്നെയല്ലേ മനസ്സിലാക്കേണ്ടത്?
വാസ്തവത്തില്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. വേണ്ടത് വേണ്ട സമയത്ത് വേണ്ട സ്ഥലത്ത് ചെയ്യാതെ ജനങ്ങളുടെ നെഞ്ചത്ത് കയറുന്ന സ്വഭാവം എന്തുവിലകൊടുത്തും ചെറുക്കേണ്ടതു തന്നെയാണ്. തങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ അവകാശം വിനിയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രക്ഷോഭം നടത്താന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളത്?
23 ദിവസത്തെ സഭാസമ്മേളനം സംഘര്‍ഷത്തില്‍ കലാശിച്ച് എട്ടുദിവസം കൊണ്ട് തീരുമ്പോള്‍ ഒരു പ്രബുദ്ധ സംസ്ഥാനത്തിന്റെ ഭാവിഭാഗധേയത്തിന്മേലാണ് കരിനിഴല്‍ വീഴ്ത്തപ്പെടുന്നത്. ഇരുകക്ഷികളുടെയും ധാര്‍ഷ്ട്യത്തിനും താന്‍പോരിമക്കും മുമ്പില്‍ സാംസ്കാരിക കേരളം മുട്ടുമടക്കുന്നസ്ഥിതിയാണ്. എല്ലാ രംഗത്തും മുന്നേറാന്‍ ശേഷിയും ശേമുഷിയുമുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അവസരം നഷ്ടപ്പെടുത്താന്‍ ഇരുമുന്നണികളും മത്സരബുദ്ധിയോടെ കുതിക്കുമ്പോള്‍ നിസ്സഹായരായി ഇരിക്കാനല്ല ശ്രമിക്കേണ്ടത്. ഇതില്‍നിന്നുള്ള മോചനത്തിന് സ്വച്ഛസുന്ദരമായ വഴികളുണ്ട്. അതിലൂടെ പോകാനുള്ള കരുത്തും കരുതിവെപ്പും ഉണ്ടാകണം. നീചരാഷ്ട്രീയ ദശ്ശാഠ്യങ്ങള്ക്ക് അറുതിയുണ്ടായേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: