രാജാക്കാട് (ഇടുക്കി) : എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ തേക്കിന്‍കാനം ബസ് ദുരന്തം നടന്നിട്ട് രണ്ടു വര്‍ഷം. 2013 മാര്‍ച്ച് 25നാണ് തിരുവനന്തപുരം വിക്രം സാരാഭായി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് നൂറടി താഴേക്ക് മറിഞ്ഞത്.
വിദ്യാര്‍ത്ഥികളായ കവടിയാര്‍ സ്വദേശി ശ്രീജേഷ്, നന്തന്‍കോട് സ്വദേശികളായ ജിതിന്, ശരത് ചന്ദ്രന്, ജവഹര്‍ നഗര്‍ സ്വദേശി വിഘ്നേഷ്, കളമശേരി വിടാക്കുഴ കുറ്റാലത്ത് ഷൈജു, കണ്ണൂര്‍ സ്വദേശിനി മഞ്ചു ബാലകൃഷ്ണന്, തിരുവനന്തപുരം സ്വദേശി രാംകുമാര്‍, ബസ് ഡ്രൈവര്‍ കഴക്കൂട്ടം സ്വദേശി രാജ്കുമാര് എന്നിവരാണ് അന്ന് മരിച്ചത്.41 വിദ്യാര്‍ത്ഥികളടക്കം 45 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.മൂന്നാറിലേക്ക് വിനോദ യാത്ര വരുന്ന വഴിയാണ് അപകടം.
തേക്കിന്‍കാനം ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ താഴ്വശത്തുള്ള എസ് വളവിലാണ് അപകടം നടന്നത്. സാധാരണ വേഗതയില്‍ വന്ന ബസ് എസ് വളവില്‍ നിന്ന് താഴെ റോഡിലേക്ക് കുത്തനെ ചാടി റോഡരുകില്‍ നിന്ന മരത്തില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു. ബസ് ഡ്രൈവറുടെ പരിചയക്കുറവും അശാസ്ത്രീയമായ റോഡ് ഘടനയുമാണ് അപകടത്തിന് കാരണമായതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്.
പരിക്കേറ്റവരുടെ ആശുപത്രിച്ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചെങ്കിലും പിന്നീട് ഇവരെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ആരോപണവുമുണ്ട്. ഇതിന് ശേഷവും ഇവിടെ ഒരു ബസും, ലോറിയും അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍കൂടി മരിച്ചു. എതിര്‍പ്പുകളും പരാതികളും ശക്തമായതോടെ ആറുമാസം മുന്‍പ് വളവില്‍ സംരംക്ഷണ ഭിത്തി കെട്ടി ക്രാഷ് ബാരിയറും പിടിപ്പിച്ചു.
അനൂപ്. ഒ.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: