തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ സ്പീക്കറുടെ ഡയസ് തല്ലിത്തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നിയമസഭാ സെക്രട്ടറി നല്കിയ പരാതിയില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കന്റോണ്‍മെന്റ് എസി സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചുവന്നിരുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങിയത്.
സഭയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരുന്നത്. ഇതുസംബന്ധിച്ച് ആരുടെയും പേര് പരാമര്‍ശിക്കാതെയാണ് നിയമസഭാ സെക്രട്ടേറിയറ്റ് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണ സംഘം നിയമസഭാ സെക്രട്ടറി, വാച്ച് ആന്‍ഡ് വാര്‍ഡ്, മറ്റു ജീവനക്കാര്‍ എന്നിവരില്‍ നിന്ന് മൊഴിരേഖപ്പെടുത്തുകയും ബജറ്റ് ദിനത്തിലെ വീഡിയോ പരിശോധിക്കുകയും ചെയ്തിരുന്നു.
അന്വേഷണ സംഘം ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല. സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി ഉപകരണങ്ങള്‍ തകര്‍ത്തതിന്റെ പേരില്‍ പ്രതിപക്ഷ എംഎല്‍എമാരായ ഇ.പി ജയരാജന്, വി.ശിവന്‍കുട്ടി, ഡോ. കെ.ടി ജലീല്‍, കെ.അജിത്, കെ.കുഞ്ഞമ്മത് മാസ്റ്റര്‍ എന്നിവരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
നിയമസഭയില്‍ ഉണ്ടായ സംഭവങ്ങളെ തുടര്‍ന്ന് നിയമസഭാ സെക്രട്ടറി നല്കിയ പരാതിയിന്മേലുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് ഡിജിപി ബാലസുബ്രഹ്മണ്യം പറഞ്ഞു. പൊതുമുതല്‍ നശീകരണവുമായി ബന്ധപ്പെട്ടുള്ള കേസാണിത്. ലോക്കല്‍ പോലീസിന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വനിതാ എംഎല്‍എമാര്‍ നല്കിയ പരാതി സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. അത് കിട്ടിയശേഷം നടപടിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: