തിരുവനന്തപുരം: പാര്‍ട്ണര്‍ കേരള മിഷന് പദ്ധതിയുടെ പേരില്‍ ഒരുതുണ്ട് സര്‍ക്കാര്‍ ഭൂമി പോലും വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ണര്‍ കേരള മിഷനു വേണ്ടി കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ച് കേരളത്തിലെ മുഴുവന്‍ ഭൂമിയും വില്‍ക്കുന്നു എന്ന തരത്തിലാണ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തത്.
നാട് നന്നാവാന്‍ ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് പുതിയ ആശയങ്ങളെ അനുകൂലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരവികസനത്തിനായി തദ്ദേശ സ്ഥാപനങ്ങളും പാര്‍ട്ണര്‍ കേരളാ മിഷനും തമ്മിലുള്ള കരാര്‍ ഒപ്പിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ ലഭ്യതക്കുറവും അധിക വിലയുമാണ് കേരളത്തില്‍ നിക്ഷേപങ്ങള്‍ക്ക് തടസ്സമാവുന്നത്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ ധാരാളം ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഈ ഭൂമിയില്‍ പുതിയ പദ്ധതികള്‍ ആരംഭിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കും. നഗരങ്ങളില്‍ വര്‍ധിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇത് ആവശ്യമാണ്. പിപിപി മോഡല്‍ വിജയിച്ചാല്‍ സംസ്ഥാനം മുഴുവന്‍ ഇത്തരം പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിക്കും.
പാര്‍ട്ണര്‍ കേരള പദ്ധതി തുടങ്ങുന്നതിനു മുമ്പ് തന്നെ രാജ്യത്തിനു മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ധാരാളം അവസരങ്ങളുണ്ടെങ്കിലും അത് വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താനാവുന്നില്ല. ആവശ്യത്തിനുള്ള പണമില്ലാത്തതും വിദഗ്ധരായവര്‍ മുന്നോട്ട് വരാത്തതുമാണ് ഇതിനു കരാണം. ഈ കുറവുകള്‍ നികത്തുന്നതിന് പാര്‍ട്ണര്‍ കേരളാ മിഷനിലൂടെ സാധിക്കും. ഇതിലൂടെ 1100 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഒപ്പുവെക്കുന്നത്. ഇതിന് ധനവകുപ്പില്‍ നിന്നും അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കും. അവിടെയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന പാര്‍ട്ണര്‍ കേരള മിഷന്റെ പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടപ്പാക്കുന്ന പദ്ധതികള്‍ നല്ല രീതിയില്‍ പരിപാലിക്കുന്നതിനാണ് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. പദ്ധതികള്‍ക്കായി തദ്ദേശസ്ഥാപനങ്ങളുടെ സ്ഥലം ആര്‍ക്കും കൈമാറില്ലെന്നും കാലാവധി കഴിഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു തന്നെ ഭൂമി തിരിച്ചുകിട്ടുമെന്നും മന്ത്രി പറഞ്ഞു. നഗരസഭകളും മുന്‍സിപാലിറ്റികളും ഉള്‍പ്പെടെ 31 തദ്ദേശ സ്ഥാപനങ്ങളിലെ 41 പദ്ധതികള്‍ക്കാണ് ഇന്നലെ കരാര്‍ ഒപ്പിട്ടത്. ചടങ്ങില്‍ പ്ലാനിങ് ബോര്‍ഡ് അംഗം സി.പി. ജോണ്‍, പാര്‍ട്ണര്‍ കേരളാ മിഷന് സിഇഒ ഇ.കെ. പ്രകാശ്, നഗരകാര്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: