ന്യൂദല്‍ഹി: കടുവാ സംരംക്ഷണത്തിന് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി പുറത്തിറക്കി. കടുവ നാട്ടിലിറങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധം നേരിടുന്നതിന് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നതാണ് പ്രധാന നിര്‍ദ്ദേശം. ജനവാസ മേഖലകളില്‍ കടുവ ഇറങ്ങുന്നത് വലിയ ആശങ്കകള്‍ ഉണ്ടാക്കുന്ന പശ്ചാതലത്തിലാണ് പുതിയ മാര്‍ഗ രേഖ പുറത്തിറക്കിയത്.
ആള്‍ക്കൂട്ടവും പ്രതിഷേധവും ഉണ്ടായാല്‍ കടുവയ്ക്ക് വനത്തിലേക്ക് തിരിച്ചുപോകുന്നതിന് തടസമുണ്ടാവും. ഇതുണ്ടാവാതിരിക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പറയുന്നത്. നാട്ടിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് പിടികൂടിയില്‍ അവയെ ഭക്ഷിക്കാന്‍ അനുവദിക്കണം. കടുവ ഉപേക്ഷിച്ച് പോകുന്ന വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ആ സ്ഥലത്ത് നിന്നും മാറ്റരുത്. മാറ്റിയാല്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിക്കും.
വളര്‍ത്തു മൃഗങ്ങളെ കടുവ പിടിച്ചാല്‍ ഉടമസ്ഥന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം തീരുമാനിക്കാനുള്ള സമിതിയില്‍ പഞ്ചായത്ത് അംഗവും വെറ്ററനറി വിദഗ്ധരും ഉല്‍പ്പെടുത്തണം. ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യമുണ്ടായാല്‍ അവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
കകടുവകള് സ്ഥിരമായി നാട്ടില്‍ ഇറങ്ങുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത്തരം സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. എന്തുകൊണ്ടാണ് ഒരു പ്രത്യേക മേഖലയില്‍ മാത്രം കടുവ ഇറങ്ങുന്നു എന്നത് സംബന്ധിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തണം.
വനംവകുപ്പ് ഗാര്‍ഡുമാരാണ് കടുവകളുടെ നീക്കം നിരീക്ഷിക്കേണ്ടത്. കടുവകളെ വിഷം നല്കി കൊല്ലുന്നത് തടയാന്‍ നടപടി സ്വീകരിക്കണം. വിവരങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോകുന്നതും, വനഭൂമി കയ്യേറുന്നതുമാണ് കടുവകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പെരിയാര്‍, പറമ്പക്കുളം കടുവ സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നും അതേകുറിച്ച് പഠിക്കണമെന്നും കടുവ സംരക്ഷണ അതോറിറ്റി വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: