കൊച്ചി: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മലക്കംമറിഞ്ഞു. സമ്പൂര്‍ണ്ണ മദ്യനിരോധനം ലക്ഷ്യമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രഖ്യാപിത മദ്യനയത്തില്‍ നിന്നുള്ള പിന്നോട്ടുപോക്കാണിത്. ബാര്‍കേസിലെ വാദത്തിനിടെയായിരുന്നു ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ മറുകണ്ടംചാടല്‍.
അമിത മദ്യപാനത്തിനെതിരായ ബോധവത്കരണവും മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരലുമാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കപില്‍ സിബല്‍ ഇന്നലെ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പുതിയ വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും സിബല്‍ ബോധിപ്പിച്ചു. ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മദ്യനയത്തില്‍ വ്യതിയാനം വരുത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യവിരുദ്ധ നിലപാടും പ്രസംഗങ്ങളും ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ഇതോടെ വ്യക്തമായി.
നിലവിലുള്ള ബാര്ലൈസന്സുകളുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ലൈസന്‍സ് പുതുക്കി നല്കുന്ന കാര്യം പരിഗണിച്ചുവരുന്നു. കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണ് എക്സൈസ് മന്ത്രി കെ. ബാബു പറയുന്നത്. എന്നാല്‍ ലൈസന്‍സ് പുതുക്കി നല്കുന്നതില് എതിര്‍പ്പില്ലെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുകയും ചെയ്യുന്നു.
അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഇതു തുടരും. നിലവില്‍ പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമാണ് മദ്യവില്‍പ്പനക്ക് ലൈസന്‍സുള്ളത്. ഏതാനും ചില ത്രീസ്റ്റാര്‍ -ഫോര്‍ സ്റ്റാര്‍ ബാറുകളും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താത്കാലിക പ്രവര്‍ത്തനാനുമതി നേടിയിട്ടുണ്ട്. ഇവയ്ക്കും ലൈസന്‍സ് പുതുക്കിക്കൊടുക്കും.
അവശേഷിക്കുന്ന ത്രീ സ്റ്റാര്‍ ബാറുകളുടെ കാര്യത്തില്‍ മാത്രമേ തീരുമാനമാകാനുള്ളു. ഈ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിന് തത്വത്തില്‍ തങ്ങള്‍ എതിരല്ല എന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചാല്‍ സംസ്ഥാനത്തെ ഭാഗിക മദ്യനിരോധനം പോലും പ്രഹസനമാകും.
പുതുതായി ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ള ക്ലബ്ബുകള്‍ക്ക് ബിയര്‍-വൈന്‍ ലൈസന്‍സുകള്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ വാക്കും ഇതോടെ പാഴാവും.
അതേസമയം, മദ്യനയത്തില്‍ മലക്കംമറിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. കെസിബിസിയും വിവിധ മദ്യനിരോധന സംഘടനകളും ഇന്നലെത്തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് കെസിബിസി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: