ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് സുപ്രീംകോടതിയെ സമീപിച്ചു. സമന്‍സ് റദ്ദാക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയിട്ടില്ല.നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അടുത്തമാസം എട്ടിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു സിബിഐ പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നത്. മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരോടും ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രമുഖ അഭിഭാഷകന് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണു സുപ്രീംകോടതിയില്‍ മന്മോഹന് സിംഗിനായി ഹാജരാകുന്നത്.
കേസില്‍ കഴിഞ്ഞയാഴ്ചയാണു മന്മോഹനെ ദല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി പ്രതിചേര്‍ത്തത്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 2009ല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചെന്നായിരുന്നു കേസ്.
ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
മന്മോഹനെ പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനു പൂര്‍ണപിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. സോണിയഗാന്ധിയുടെ നേതൃത്വത്തില്‍ മന്‍മോഹന്‍സിംഗിന്റെ വസതിയിലെത്തിയായിരുന്നു കോണ്‍ഗ്രസ് പിന്തുണ അറിയിച്ചത്. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: