ഹൈദ്രാബാദ്: യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം ക്യാമറ നോക്കി ചിരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘത്തിലെ ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. സുബ്രത സാഹു എന്ന ഭുവനേശ്വര്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളെ ദല്‍ഹിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യും.
കൂട്ടമാനഭംഗം നടന്ന് ആറു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന് വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടെ സംഭവം മാധ്യമങ്ങളില്‍ നിറയുകയായിരുന്നു. അഞ്ച് പേരുടെ ദൃശ്യങ്ങളാണ് സുനിത പുറത്തുവിട്ടത്. സ്ത്രീകളുടെ മുഖം മറച്ചാണ് വീഡിയോ പുറത്തുവിട്ടത്.
അക്രമികളെ കണ്ടെത്താന്‍ സുപ്രീംകോടതി സ്വമേധയാ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിബിഐ സംഭവവുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം.
‘പ്രജ്വല’ എന്ന സന്നദ്ധസംഘടനയുടെ അധ്യക്ഷയാണ് സുനിതാ കൃഷ്ണന്. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് ദേശവ്യാപകമായി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായി യുട്യൂബിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രതികളെ കുറിച്ച് അറിയിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വിലാസവും സുനിത കൃഷ്ണന് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: