ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയേറെ വര്‍ഷങ്ങളായിട്ടും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാറിയിട്ടില്ല. സ്വകാര്യവല്‍ക്കരണംകൊണ്ട് എവിടെയെങ്കിലും എത്തുമെന്ന് വിചാരിച്ചിട്ട് ഒന്നുമുണ്ടായില്ല. ഒരുവശത്ത് ബുദ്ധിമാന്മാരായ കച്ചവടക്കാരുടെ കയ്യില്‍ സ്വത്ത് കുമിഞ്ഞുകൂടുന്നു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സ്ഥിതി ദയനീയംതന്നെ. സ്വകാര്യവല്‍ക്കരണം വേണം പക്ഷെ അതോടൊപ്പം ഗവണ്മെന്റിന്റെ കയ്യിലും ഒരു പിടി വേണം. അഴിമതിയാണ് വലിയ പ്രശ്നം.
130 കോടി ജനങ്ങള്‍ വിചാരിച്ചാല്‍ ഇവിടെ അഴിമതി ഇല്ലാത്ത ഒരു ഭരണം കാഴ്ചവെക്കുവാന് സാധിക്കുകയില്ലേ? നാം എന്തിനെ ഭയക്കണം. ഫലപ്രദമായി ചെയ്യപ്പെടാവുന്ന കുറച്ച് നിര്‍ദ്ദേശങ്ങള്‍ പൊതുജനസമക്ഷം സമര്‍പ്പിക്കുന്നു. ഒറ്റനോട്ടത്തില്‍ ഇതൊരു യുട്ടോപ്പ്യന്‍ തിയറിയായി തോന്നിയേക്കാം. ഏറ്റവും പുരാതന സംസ്കാരത്തിന്റെ ഉടമകളായ ഭാരതീയര്‍ വീണ്ടും ഉയരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സമ്പന്ന രാഷ്ട്രങ്ങളുടെ അധീശത്വത്തില്‍നിന്നും മാറണമെങ്കില്‍ ഇത് നടപ്പാക്കാം. ഇച്ഛാശക്തിയോടെ അതിലുപരി ദേശസ്നേഹത്തോടെ, ഉറച്ച കാല്‍വെപ്പോടെ തുനിഞ്ഞിറങ്ങിയാല്‍ ഈ പറയുന്ന ആശയങ്ങള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുവാനും നവഭാരതം സൃഷ്ടിക്കാനും സാധിക്കും.
നമ്മുടെ കാലാവസ്ഥക്കനുസരിച്ച ഒരു മാറ്റമാണ് ഇന്ന് ഭാരതത്തിന് വേണ്ടത.് ഭാരതത്തിന്റെ വന്‍കടം നികത്താനുള്ള ഒരു പോംവഴികൂടിയാകണം. ദരിദ്രജനതക്ക് ജീവിക്കാനുള്ള ചുറ്റുപാടും ഉണ്ടാക്കിക്കൊടുക്കണം. തൊഴിലില്ലായ്മ എന്ന പ്രശ്നവും പരിഹരിക്കണം. അതിനുവേണ്ടി ഒരു പോംവഴി നിര്‍ദ്ദേശിക്കുന്നു.
മിലിട്ടറിയുടെ കീഴില്‍ കാലാവസ്ഥക്കും മറ്റും അനുസരിച്ച് സോപ്പ് ചീപ്പ് മുതല്‍ കാറ്, എയ്റോപ്ലെയിന്വരെയുണ്ടാക്കാനും ഇവ ഭാരതത്തിലും വിദേശരാജ്യങ്ങളിലും വിറ്റഴിക്കുവാനും വേണ്ട സംവിധാനങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട മൂലധനം ജനങ്ങളില്‍നിന്നും ഓഹരിയായി സമാഹരിക്കുകയോ വിദേശരാജ്യങ്ങളില്‍നിന്നും കടമെടുക്കുകയോ ആവാം. ഇതില്‍നിന്നും കിട്ടുന്ന വന്‍ലാഭം വിദേശകടങ്ങള്‍ വീട്ടുന്നതിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ഉപയോഗിക്കാം. ധാരാളം തൊഴിലവസരങ്ങള്‍ കൈവരുന്നതോടുകൂടി തൊഴിലില്ലായ്മ ഒരു പരിധിവരെ കുറയ്ക്കുവാനും സാധിക്കുന്നു. തല്ക്കാലം നമുക്ക് ഈ സംവിധാനത്തെ ഇന്ത്യന്‍ നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റി ഫോഴ്സ് അഥവാ ഐഎന്എസ്എഎഫ് എന്ന് വിളിക്കാം.
പ്രൈവറ്റ് പാര്‍ട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഐഎന്‍എസ്എഎഫിന്റെ ഉല്പന്നങ്ങളും മാര്‍ക്കറ്റില്‍ മത്സരത്തിനെത്തുന്നു. ഐഎന്‍എസ്എഎഫിന്റെ പല ഉല്‍പ്പന്നങ്ങളും ഒരൊറ്റ പേരില്‍ ആകയാല്‍ പരസ്യചെലവ് ധാരാളം കുറക്കാന്‍ സാധിക്കുന്നു. വിപണിയില്‍ അണ്ടര്‍ വണ്‍ റൂഫ് രീതിയില്‍ ഭാരതത്തിലാകമാനം വിപണനകേന്ദ്രങ്ങള്‍ തുറക്കുവാനും പൊതുജനങ്ങള്‍ക്ക് എല്ലാം ഒരു സ്ഥലത്തുനിന്നുതന്നെ സാധനങ്ങള്‍ ലഭിക്കുവാനും സാധിക്കുന്നു.
പാവപ്പെട്ട പൊതുജനങ്ങള്‍ക്ക് റേഷന്‍കട വഴി സൈക്കിള്‍, ടിവി, മറ്റ് ഗൃഹോപകരണങ്ങള്‍ എന്നിവ ന്യായവിലക്ക് ലഭ്യമാക്കുവാനും സാധിക്കും. നല്ല ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുക വഴി വിദേശനാണ്യം ലഭിക്കും. ലോകവിപണിയില്‍ ചൈനയോടും ജപ്പാനോടുമൊപ്പമെത്താന്‍ ഭാരതത്തിന് കഴിയും.
ധാരാളം തൊഴിലവസരങ്ങള്‍ കൈവരുന്നതോടുകൂടി തൊഴിലില്ലായ്മ ഒരു പരിധിവരെ കുറക്കുവാനും യുവതീയുവാക്കള്‍ക്ക് കൈവശം ധാരാളം പണം ലഭിക്കുവാനും കഴിയും.
ദേശരക്ഷക്കുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഫാക്ടറികള്‍ വിപുലീകരിച്ച് സാധാരണ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ കൂടി ഉണ്ടാക്കി വിപണനം ചെയ്യുകയാണ് വേണ്ടത്. മിലിട്ടറിയില്‍ അഴിമതി ഇല്ലെന്നില്ല. പക്ഷെ പൊതുവെ കുറവാണ്. ശിക്ഷ കൂട്ടിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ.
ഇങ്ങനെയുള്ള ശക്തമായ ഒരു സംവിധാനത്തിന് മറ്റ് സ്വകാര്യകമ്പനികളോട് മത്സരിച്ച് ജയിക്കാനും തന്ത്രങ്ങളെ പരാജയപ്പെടുത്തുവാനും അതുവഴി നല്ല സാധനങ്ങള്‍ ജനങ്ങള്‍ക്ക് മാര്‍ക്കറ്റ്വിലയില്‍ ലഭ്യമാക്കുവാനും സാധിക്കും. റഷ്യയിലും ചൈനയിലും മറ്റുമുള്ള പട്ടാളഭരണമല്ല ഉദ്ദേശിക്കുന്നത്. സമരവും ബന്ദും ഒന്നുമില്ലാതെ സുഗമമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് പ്രാവര്‍ത്തികമാക്കേണ്ടത്.
മിലിട്ടറി സംവിധാനമായതുകൊണ്ട് അഴിമതി വളര്‍ന്നുവരാതെ സൂക്ഷിക്കുവാനും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരെ ശക്തമായി ശിക്ഷിക്കുവാനും അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാക്കുവാനും സാധിക്കും.
ഭാരതത്തിലെ ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാവുന്ന ഒരു വലിയ കാര്യമായിരിക്കും ഇത്. ശ്രദ്ധിച്ച് നടത്തിയാല്‍ കുറച്ചുകാലം കൊണ്ട് ഭാരതം ലോകശക്തികളില്‍ പ്രധാനിയായിത്തീരുമെന്ന് നമുക്ക് നിസ്സംശയം പറയാം
അജിത്ത് (ഗിരിധരന്‍നായര്‍), തൃപ്പൂണിത്തുറ
കേച്ചേരിയെക്കുറിച്ച്
ഭാരതീയ സംസ്കൃതിയെ യുഗയുഗാന്തരം എത്തിക്കുവാനും ആ സംസ്കൃതിയെ ലോകമെങ്ങും വ്യാപിപ്പിക്കുവാനും സാധിച്ചത് സംസ്കൃതം എന്ന പുണ്യ-പുരാണഭാഷ ഭാരതത്തില്‍ നിലനിന്നതിനാലാണ്. സംസ്കൃതഭാഷ ഹിന്ദുക്കളുടേതെന്ന് വ്യാഖ്യാനിച്ച് അതു പഠിക്കാതിരുന്ന സെമറ്റിക് മതക്കാരുടെ പിടിവാശിയില്‍നിന്നും പുറത്തുവന്ന്, ”ഞാന്‍ ഭാരതീയനാണ്, അതുകൊണ്ട് സംസ്കൃതഭാഷ ഞാന്‍ പഠിക്കും”എന്ന ദൃഢനിശ്ചയത്തോടെ ആ ഭാഷയില്‍ മുന്പനായിത്തീര്ന്ന മുസല്‍മാനായ യൂസഫലി കേച്ചേരിയെയാണ് കേരളത്തിനും ഭാരതത്തിനും നഷ്ടമായിരിക്കുന്നത്.
ഇന്നലത്തെ (22/3) ‘ജന്മഭൂമി’യിലൂടെ (ഒന്നാം പുറത്തിലും ഒന്‍പതാം പുറത്തിലുമായി) യൂസഫലി കേച്ചേരിയെ എനിക്ക് കൂടുതലായറിയുവാന്‍ സാധിച്ചു. എഴുത്തുകാര്‍ക്കും ‘ജന്മഭൂമി’ക്കും എന്റെ പ്രണാമം.
മലയാളത്തിലെ ‘അടി’ എന്നതിന്റെ അര്‍ത്ഥം കാലിന്റെ (പാദത്തിന്റെ) അടി ഭാഗമായാണ് പ്രത്യേക സന്ദര്‍ഭത്തില്‍ വിനിയോഗിക്കുന്നത്. ആദിശങ്കരാചാര്യരുടെ പാദസ്പര്‍ശം വീണതിനാല്‍ ആ സ്ഥലം ‘കാലടി’ എന്നായി. ജ്ഞാനികളുടെയും മഹാന്മാരുടെയും നാമത്തിനുശേഷം ‘പാദ’, ‘അടികള്‍’ എന്നുചേര്‍ക്കുന്ന രീതി വന്നത് അങ്ങനെയാണ്. പിഷാര്‍ എന്ന സ്ഥാനപ്പേരുള്ള മഹാന്മാരെ പിഷാരടി എന്ന് സംബോധന ചെയ്യുന്നത് അങ്ങനെയാണ്. എന്നാല്‍ തന്റെ അനുസ്മരണത്തില്‍ ആര്. പ്രദീപ് (22/3) രണ്ടിടത്ത് പിഷാരടി എന്നത് പിഷാരോടി എന്നാക്കിയിട്ടുണ്ട്. ഈ മാറ്റം ശരിയാണോയെന്ന് ഒരു കുറിപ്പിലൂടെ അറിയിച്ചാല്‍ നന്നായിരിക്കുമെന്ന് കരുതുന്നു.
വാ. ലക്ഷ്മണപ്രഭു, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: