ഊരുകളിലെ പുതിയ വികസന സംസ്ക്കാരത്തിന് തുടക്കമിടുകയാണ് ഗ്രാമവികാസ സമിതികള്‍. സൗജന്യങ്ങളും സഹായങ്ങളും സര്‍ക്കാരിന്റെ കടലാസു പദ്ധതികളായി പരിണമിക്കുമ്പോള്‍ ഗ്രാമീണ ജനതയുടെ അന്തസ്സും ആത്മവിശ്വാസവുമുണര്ത്തുകയെന്നതാണ് ഗ്രാമവികാസത്തിന്റെ അടിസ്ഥാന ആശയമായി മെഡിക്കല്‍ മിഷന് മുന്നോട്ടുവെക്കുന്നത്.
അട്ടപ്പാടിയിലെ ഊരുകളില്‍ നഷ്ടമായ കാര്‍ഷിക സംസ്കൃതി തിരിച്ചുകൊണ്ടുവരാനുള്ള സമഗ്രപദ്ധതിയാണ് ഗ്രാമവികസനസമിതികള് മുന്നോട്ടുവെക്കുന്നത്. ”ഊരുകളില്‍ കാര്‍ഷിക സംസ്കൃതി തിരിച്ചുകൊണ്ടുവരികയെന്നതാണ് അട്ടപ്പാടിയെ പുനരുദ്ധരിക്കാനുള്ള ഏക മാര്‍ഗ്ഗം. എന്നും കൈനീട്ടി നില്‍ക്കേണ്ട മഹനീയ സ്ഥിതിക്ക് മാറ്റംവരണം. പ്രോട്ടീന്‍ കുറവാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. അതിന് പരിഹാരം കണ്ടെത്താന്‍ വനവാസിയെ കൃഷിയില്‍ ഉറപ്പിച്ചുനിര്‍ത്തണം.
അട്ടപ്പാടിയിലെ തമിഴ്നാട്ടുകാരന്റെ മണ്ണ് വിളഞ്ഞുനില്‍ക്കുമ്പോള്‍ വനവാസിയുടെ ഭൂമി തരിശായി കിടക്കുന്നു. അവന്റെ ഭൂമിക്ക് രേഖ നല്‍കണം. ഇന്ന് രേഖയില്ലാത്തതിനാല്‍ ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കുന്നില്ല. വനവാസിയെ ശാക്തീകരിക്കണമെങ്കില്‍ അവനില്‍ സ്വാശ്രയ ബോധം വളര്‍ത്തുകയാണ് ഏകമാര്‍ഗ്ഗം”. അട്ടപ്പാടിയുടെ മനസ്സറിഞ്ഞ ഡോ. പ്രഭുദാസ് പറയുന്നു. ജില്ലാ അസിസ്റ്റന്‍സ് മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ പ്രഭുദാസ് അട്ടപ്പാടിയുടെ സ്പെഷല്‍ ഓഫീസര്‍ കൂടിയാണ്.
വനവാസി ഊരുകളില്‍ സ്വാശ്രയബോധത്തിന്റെ പുതുപാഠങ്ങളാണ് ഗ്രാമവികാസ സമിതികളിലൂടെ മെഡിക്കല്‍ മിഷന് ആവിഷ്ക്കരിച്ചിരിക്കുന്നത്. ദീര്‍ഘവീക്ഷണത്തിന്റെ കരസ്പര്ശമാണ് മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ വ്യത്യസ്തമാക്കുന്നത്. സ്വയം സഹായ സംഘങ്ങള്‍, ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തകര്‍, മല്ലീശ്വരവിദ്യാനികേതന്, തണല്‍ സമഗ്ര ഗോത്ര വികസന പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളില്‍ ഇത് പ്രകടമാണ്.
വിദഗ്ധ ഡോക്ടര്‍ എന്ന നിലയില്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാനാവുമെങ്കിലും അട്ടപ്പാടിയില്‍ സാമൂഹ്യസേവനം നടത്താന്‍ തയ്യാറായ ഡോ. നാരായണന്റെ നേതൃത്വം ഒരു പുതിയ സന്ദേശമാണ് അട്ടപ്പാടിയില്‍ നല്‍കുന്നത്. മാനവസേവ മാധവസേവ എന്ന ആപ്തവാക്യം ഇവിടെ പ്രയോഗിക രൂപം കൈവരിക്കുന്നു.
മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ജോലി ചെയ്യുന്നവരിലും സേവനത്തിന്റെ മഹനീയ സന്ദേശം പ്രസരിക്കുന്നു. ആദ്യകാലം മുതല്‍ സേവനമനുഷ്ഠിച്ച് ഇപ്പോള്‍ മെഡിക്കല്‍ മിഷന്റെ ഭാഗമായിക്കഴിഞ്ഞ ഹെഡ്നഴ്സ് കെ. സുജാതയുടെ വാക്കുകള്‍ ”കൂടുതല്‍ ശമ്പളം ലഭിക്കുന്ന അവസരങ്ങള്‍ കിട്ടിയാലും ഈ സ്ഥാപനം വിടാനാവില്ല. ജീവിതം എന്താണെന്ന് തിരിച്ചറിഞ്ഞത് ഈ സ്ഥാപനത്തില്‍ നിന്നാണ്. ഡോക്ടര്‍ ഞങ്ങള്‍ക്ക് മാതൃകയാണ്.
ഒരു സൗകര്യവും ഇല്ലാത്തപ്പോഴും സന്തോഷത്തോടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടറുടെ മാതൃകയാണ് ഞങ്ങള്‍ക്ക് വഴികാട്ടുന്നത്. ഗുരുതരാവസ്ഥയില്‍ ഈ ആശുപത്രിയിലെത്തിയ കാവുണ്ടിക്കല്‍ ഊരിലെ ചെറിയ കുട്ടിയുടെ ജീവന് രക്ഷിക്കാനായത് ഡോക്ടറുടെ ഇടപെടലോടെയാണ്. അതുപോലെയുള്ള എത്ര അനുഭവങ്ങള്‍. ആ അനുഭവങ്ങളാണ് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ നേട്ടം”സുജാതയുടെ കണ്ണുകളിലെ സന്തോഷത്തിന്റെ തിളക്കം സമര്‍പ്പണത്തിന്റെ പ്രകാശം പരത്തുന്നതാണ്. ത്യാഗമെന്നതേ നേട്ടം എന്ന കവിവാക്യത്തിന് ഇവിടെ ആള്രൂപമുണ്ടാകുന്നു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ഒരു സ്ഥാപനമെന്നതിലുപരി ഒരു സന്ദേശമായി മാറുന്നു. അട്ടപ്പാടിയുടെ കുന്നിന് മുകളില്‍ ഒരു പുതിയ സൂരോദയത്തിന്റെ പിറവി ഉദ്ഘോഷിക്കുന്ന സന്ദേശം.
ഊരുകളിലെ പട്ടിണിപ്പാവങ്ങളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍ സായൂജ്യം കണ്ടെത്തുന്നവരുടെ സംഘബലമാണ് ആ സന്ദേശം പരത്തുന്നത്. അട്ടപ്പാടി മാറുകയാണ്. വളരെ വേഗത്തിലല്ലെങ്കിലും അടിസ്ഥാനപരമാണ് ആ പരിവര്‍ത്തനം; ആശയ്ക്ക് വക നല്‍കുന്നതും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: