പത്തനംതിട്ട: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഉത്സവം കൊടിയേറി. ഇന്നലെ രാവിലെ 9.20നും 10.30നും മധ്യേ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉഷപൂജയ്ക്ക് ശേഷം കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിച്ചു.
തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ പത്മമിട്ട് കൊടിക്കൂറ പൂജിച്ച് ശുദ്ധിവരുത്തി. ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി ദേവചൈതന്യം കൊടിക്കൂറയിലേക്ക് ആവാഹിച്ച് പാണികൊട്ടി കൊടിമരച്ചുവട്ടിലേക്ക് എഴുന്നെള്ളിച്ചു. തുടര്‍ന്ന് ധ്വജശുദ്ധിപൂജയോടെ കൊടിയേറ്റ് കര്‍മ്മം തന്ത്രി നിര്‍വഹിച്ചു.
സ്പെഷ്യല്‍ കമ്മീഷണര്‍ കെ. ബാബു, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്‍ ഭക്തജനത്തിരക്കാണ് ഇന്നലെ സന്നിധാനത്ത് അനുഭവപ്പെട്ടത്.
ഇന്നു മുതല്‍ ഒമ്പതാം ഉത്സവദിനമായ ഏപ്രില്‍ രണ്ടു വരെ ഉത്സവബലിനടക്കും. ഏപ്രില്‍ രണ്ടിന് രാത്രി 10നാണ് പള്ളിവേട്ട. രാത്രി ഒമ്പതിന് പള്ളിവേട്ട എഴുന്നെള്ളത്ത് ശരംകുത്തിയിലേക്ക് പുറപ്പെടും. മൂന്നിന് രാവിലെ 11.30ന് പമ്പയില്‍ ആറാട്ട്. തിരിച്ചെഴുന്നെള്ളത്ത് സന്നിധാനത്ത് എത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: